ഇന്ത്യയിൽ ഹിന്ദി വിവാദം, അമേരിക്കയിൽ 8 ഭാഷകളിൽ സംസാരിച്ച് മോദി, 'എല്ലാം സൗഖ്യ'മെന്ന് മലയാളത്തിലും!
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ ആവേശത്തിരയിലാഴ്ത്തിയാണ് ഹൗഡി മോദി പരിപാടി ഹൂസ്റ്റണില്‍ അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഒരുമിച്ച് അന്‍പതിനായിരത്തോളം ഇന്ത്യന്‍ വംശജരെ അഭിവാദ്യം ചെയ്തു. പാകിസ്താനും കശ്മീരും ഭീകരതയും സാമ്പത്തിക രംഗവും അടക്കം നിര്‍ണായക വിഷയങ്ങളെക്കുറിച്ചെല്ലാം മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
മോദിയുടെ വാക്കുകളെ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തിന് അഭിമാനമേകി അതിനിടെ എട്ടോളം ഭാഷകളില്‍ മോദി സംസാരിച്ചത് കൗതുകമായി. ഹിന്ദി ദേശീയ ഭാഷയാക്കണം എന്ന ആവശ്യവും ചര്‍ച്ചയും വിവാദമായ സമയത്താണ് മോദിയുടെ ഈ ഭാഷാ പ്രകടനം എന്നത് ശ്രദ്ധേയമാണ്.
സ്വതന്ത്രവും ജനാധിപത്യപരവുമായ ഇന്ത്യയുടെ അടയാളങ്ങളാണ് ഭാഷകളിലെ വൈവിദ്ധ്യമെന്ന് പ്രസംഗത്തില്‍ നരേന്ദ്ര മോദി സൂചിപ്പിച്ചു. ''നിങ്ങള്‍ എന്നോട് 'ഹൗഡി മോദി' എന്ന് ചോദിക്കുമ്പോള്‍ എന്റെ ഉത്തരം ഇന്ത്യയില്‍ എല്ലാം ഗംഭീരമാണ് എന്നാണ്''. ഇതേ വാചകം എട്ട് ഭാഷകളിലാണ് മോദി ആവര്‍ത്തിച്ചത്. മലയാളം, ഗുജറാത്തി, പഞ്ചാബി, ബംഗാളി അടക്കമുളള ഭാഷകളിലാണ് മോദി സംസാരിച്ചത്.
'എല്ലാം സൗഖ്യം' എന്നാണ് മോദി മലയാളത്തില്‍ പറഞ്ഞത്. ''താന്‍ എന്താണിപ്പോള്‍ പറഞ്ഞത് എന്ന് നമ്മുടെ അമേരിക്കന്‍ സുഹൃത്തുക്കള്‍ ആശ്ചര്യപ്പെടുന്നുണ്ടാകും. താന്‍ പറഞ്ഞത് എല്ലാം നല്ലതാണ് എന്നും ഇത് ഇന്ത്യയിലെ വിവിധ ഭാഷകള്‍ ആണെ''ന്നും തുടര്‍ന്ന് ഇംഗ്ലീഷില്‍ മോദി വീണ്ടും ആവര്‍ത്തിച്ചു. അടുത്തിടെ ഹിന്ദി ദേശീയ ഭാഷയാക്കണം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കണം എന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് വിശദീകരിച്ച് അമിത് ഷാ രംഗത്ത് എത്തിയിരുന്നു.