പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ വഴങ്ങി കേന്ദ്രം; ഹിന്ദി നിര്‍ബന്ധമാക്കില്ല, വിദ്യാഭാസ കരട് നയം തിരുത്തി
ദില്ലി: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലം സ്കൂളുകളില്‍ നിര്‍ബന്ധമായ ഹിന്ദി പഠിപ്പിക്കണമെന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ തിരുത്തി. കരട് നയത്തിനെതിരെ തമിഴ്നാട് ഉള്‍പ്പടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോയത്. പുതിയ കരട് വിദ്യാഭ്യാസ നയത്തില്‍ ഹിന്ദി എന്ന പാരമര്‍ശം തന്നെ ഒഴിവാക്കി ഇഷ്ടമുള്ള മൂന്ന് ഭാഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാമെന്നാണ് വ്യക്തമാക്കുന്നത്.
ഇംഗീഷും ഹിന്ദിയും നിര്‍ബന്ധമായും പഠിക്കുന്നതിനൊടൊപ്പം ഒരു പ്രാദേശിക ഭാഷയും എന്നതായിരുന്നു കരട് നയത്തില്‍ പറഞ്ഞിരുന്നത്. ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളില്‍ അല്ലാത്തതിലും ഹിന്ദി പഠനം നിര്‍ബന്ധമായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നടന്നത്.
നിര്‍ബന്ധിത ഹിന്ദി പഠനത്തിനെതിരെ തമിഴ്നാട്ടില്‍ കക്ഷിഭേദമന്യേ നേതാക്കള്‍ രംഗത്തെത്തി. തമിഴ്നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് ഡിഎംകെ തലവന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധങ്ങള്‍ നടന്നു. ഇതിന് പിന്നാലെയാണ് നയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ തിരുത്തല്‍ ഉണ്ടാവുന്നത്.
കലിപ്പിൽ മായാവതി! പാർട്ടിയിൽ ശുദ്ധികലശം, ആറിടത്ത് വട്ടപ്പൂജ്യം, സംസ്ഥാന അധ്യക്ഷന്മാരെ തെറിപ്പിച്ചു!
ഇഷ്ടമുള്ള ഭാഷകൾ തെരഞ്ഞെടുത്ത് പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം കണക്കിലെടുത്ത്, അവർ പഠിക്കുന്ന ഒന്നോ, മൂന്നോ ഭാഷകൾ തന്നെയോ ഇഷ്ടാനുസരണം മാറ്റാൻ അവസരമുണ്ടാകും. ആറാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലുമാകും ഇതിന് അവസരം ലഭിക്കുക.
നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഭാഷകളിൽ പ്രാവീണ്യം തെളിയിച്ച ശേഷമാകും ഇതിന് അവസരമുണ്ടാകുകയെന്നും തിരുത്തിയ കരട് നയത്തില്‍ വ്യക്തമാക്കുന്നു. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് രൂപം തയ്യാറാക്കിയത്.