ജെഎൻയു വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം, ഫീസ് വർധനവ് പിൻവലിക്കാമെന്ന് ഉറപ്പ്
ദില്ലി: ജെഎന്‍യുവില്‍ ദിവസങ്ങളായി തുടരുന്ന വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കാം എന്ന് മാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് അടക്കം നാല് വിദ്യാര്‍ത്ഥികളാണ് മാനവ വിഭവ ശേഷി മന്ത്രാലയം പ്രതിനിധികളുമായി ചര്‍ച്ച നടത്തിത്. ഫീസ് പിന്‍വലിക്കാമെന്ന് ചര്‍ച്ചയില്‍ എംഎച്ച്ആര്‍ഡി സെക്രട്ടറി ഉറപ്പ് നല്‍കിയതായി ചര്‍ച്ചയ്ക്ക് ശേഷം ഐഷി ഘോഷ് വ്യക്തമാക്കി.
ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട സമരങ്ങളുടേയും സംഘര്‍ഷങ്ങളുടേയും പിന്തുടര്‍ച്ചയായാണ് ഐഷി ഘോഷ് അടക്കമുളള വിദ്യാര്‍ത്ഥികള്‍ ക്രൂരമായി ജെഎന്‍യുവില്‍ ആക്രമിക്കപ്പെട്ടത്. അക്രമങ്ങള്‍ കാരണം തടസ്സപ്പെട്ട ക്ലാസ്സുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും എന്ന് വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കി. മാനവ വിഭവ ശേഷി മന്ത്രാലയം സെക്രട്ടറി അമിത് ഖേരയുമായി വിസി കൂടിക്കാഴ്ച നടത്തി.
ജെഎന്‍യുവിലെ നിലവിലെ അന്തരീക്ഷത്തെ സംബന്ധിച്ച് അമിത് ഖേരയ്ക്ക് വിസി റിപ്പോര്‍ട്ട് നല്‍കി. സര്‍വ്വകലാശാലയില്‍ സെമസ്റ്റര്‍ രജിസ്‌ട്രേഷനുളള തിയ്യതി നീട്ടുന്നതിനും തീരുമാനമായിട്ടുണ്ട്. ജെഎന്‍യു അക്രമങ്ങളുടെ ഉത്തരവാദിത്തം വൈസ് ചാന്‍സലര്‍ക്കാണെന്നും വിസി രാജി വെയ്ക്കണം എന്നുമാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനുമാണ് കൂടിക്കാഴ്ചയില്‍ അമിത് ഖേര നിര്‍ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.