ഹയർസെക്കണ്ടറി ചോദ്യ പേപ്പർ ചോർന്നു!!! 2 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
പരീക്ഷ തുടങ്ങുന്നതിന് 30 മിനുട്ട് മുമ്പ് ചോദ്യപേപ്പര്‍ വാട്‌സ് ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടി തുടങ്ങിയിരുന്നു.
മുംബൈ: പ്ലസ്ടു പരീക്ഷയുടെ കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു. പരീക്ഷ തുടങ്ങുന്നതിന് 30 മിനുട്ട് മുമ്പ് ചോദ്യപേപ്പര്‍ വാട്‌സ് ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടി തുടങ്ങിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ചോദ്യ പേപ്പറുകളും, മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
രാവിലെ 11 മണിയ്ക്കാണ് ഹയര്‍സെക്കണ്ടറി പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇതിന് അരമണിക്കൂര്‍ മുമ്പാണ് വാട്‌സ് ആപ്പിലൂടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത്. 10.50ന് കുട്ടികള്‍ക്ക് പരീക്ഷ ഹാളില്‍ കയറിയാല്‍ മതി അതിനാല്‍ ചോദ്യ പേപ്പര്‍ കിട്ടിയ കുട്ടികള്‍ക്ക് ഇത് നോക്കാനുള്ള സമയം ഉണ്ടാവും.
പരീക്ഷ ഹാളിലായിരുന്ന പല കുട്ടികളുടെ കയ്യിലും ഫോണ്‍ ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ചിലരെല്ലാം ഫോണില്‍ മെസേജ് വന്നതും കണ്ടിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. കൂട്ടികാരികള്‍ക്ക് ചോദ്യപേപ്പര്‍ കാണിച്ച് കൊടുക്കുന്നതിന് ഇടേയാണ് ഇവര്‍ അറസ്റ്റിലായത്.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ഉള്ള കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. കേസ് അന്വേഷണത്തില്‍ ഇവരുടെ പങ്ക് വ്യക്തമായാല്‍ റിസല്‍ട്ട് പുറത്തുവിടില്ലെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ ഹാളില്‍ നടത്തിയ പരിശോധനയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഫോണ്‍ കയ്യില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പരീക്ഷ ഹാളിലേക്ക് ഫോണ്‍ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടും, ഇങ്ങനെ നടന്ന് പരീക്ഷ നിരീക്ഷകരുടെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.