വിഴിഞ്ഞം ഇനി വേറെ ലെവൽ; 24,000 കോടി രൂപയുടെ വമ്പൻ വിദേശ നിക്ഷേപം എത്തുന്നു
കേരളത്തിന്റെ തുറമുഖമേഖലയെ തന്നെ മാറ്റിമറിക്കുന്ന വമ്പൻ കരാറിൽ കൈകോർത്ത് വിഴിഞ്ഞം പോർട്ടിന്റെ നടത്തിപ്പുകാരായ അദാനി പോർട്സും ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ശൃംഖലയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയും. കരാർ പ്രകാരം എംഎസ്‌സിയുടെ ടെർമിനൽ ഓപ്പറേറ്റിങ് കമ്പനിയായ 'ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്' അദാനി വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കും.
ഏകദേശം 2.85 ബില്യൺ യുഎസ് ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 24,000 കോടിയിലധികം രൂപ) മൂല്യം കണക്കാക്കുന്നതാണ് ഈ വമ്പൻ ബിസിനസ്സ് ഇടപാട്. ഇതിൽ തങ്ങളുടെ പങ്കാളിത്ത വിഹിതമായി 1.397 ബില്യൺ ഡോളർ (ഏകദേശം 11,700 കോടി രൂപ) എംഎസ്‌സി നേരിട്ട് വിഴിഞ്ഞത്ത് നിക്ഷേപിക്കും. അദാനി ഗ്രൂപ്പും എംഎസ്‌സിയും തമ്മിൽ രാജ്യത്ത് നടത്തുന്ന മൂന്നാമത്തെ വലിയ കൊളാബറേഷൻ കൂടിയാണിത്. മുദ്ര കണ്ടെയ്നർ ടെർമിനൽ, എണ്ണൂർ പോർട്ട് എന്നിവടങ്ങളിലെ വിജയകരമായ പങ്കാളിത്തത്തിന് ശേഷമാണ് ഈ സഖ്യം ഇപ്പോൾ വിഴിഞ്ഞത്തേക്കും എത്തുന്നത്.
വെറും 18 മാസം; റെക്കോർഡുകൾ തീർത്ത് വിഴിഞ്ഞം
2024 ഡിസംബറിൽ കമ്മീഷൻ ചെയ്ത വിഴിഞ്ഞം പോർട്ട് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രവർത്തനം തുടങ്ങി വെറും 18 മാസങ്ങൾക്കുള്ളിൽ തന്നെ 20 ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന ആദ്യ ഇന്ത്യൻ തുറമുഖം എന്ന ചരിത്ര നേട്ടം വിഴിഞ്ഞം സ്വന്തമാക്കി. ഈ കഴിഞ്ഞ 2026 ജൂൺ മാസത്തിൽ വിഴിഞ്ഞം തങ്ങളുടെ ആയിരമമത്തെ കപ്പലിനെയും സ്വീകരിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ മറ്റ് തുറമുഖങ്ങൾക്കൊന്നും അവകാശപ്പെടാനില്ലാത്ത വിധം, ലോകത്തിലെ ഏറ്റവും വലിയ ഭീമൻ ചരക്കുകപ്പലുകളായ 70-ലധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസ്സലുകൾ ഇതിനോടകം വിഴിഞ്ഞത്ത് വന്ന് പോയിട്ടുണ്ട്. 300 മീറ്ററിലധികം നീളമുള്ള 283 കപ്പലുകളാണ് ഇവിടെ അടുത്തത്. വിഴിഞ്ഞത്തിന്റെ ഈ അസാധ്യമായ വളർച്ചാ വേഗതയും 18-20 മീറ്റർ വരെയുള്ള പ്രകൃതിദത്ത ആഴവുമാണ് ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയെ ഇങ്ങോട്ട് ആകർഷിച്ചത്.
2028-ഓടെ വിഴിഞ്ഞം 3.5 മടങ്ങ് വളരും
നിലവിൽ വിഴിഞ്ഞം പോർട്ടിന് 1.6 മില്യൺ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുള്ളത്. എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ, 2028 ഡിസംബറാകുമ്പോൾ തുറമുഖത്തിന്റെ ശേഷി 3.5 മടങ്ങ് വർദ്ധിച്ച് 5.7 മില്യൺ കണ്ടെയ്നറുകളായി മാറും. ഈ അടുത്ത ഘട്ട വികസനത്തിന് അദാനിക്കൊപ്പം എംഎസ്‌സി കൂടി ചേരുന്നത് വലിയ ഊർജ്ജമാകും നൽകുക.
യൂറോപ്പും പേർഷ്യൻ ഗൾഫും തമ്മിൽ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. എംഎസ്‌സി കമ്പനി ഇതിന്റെ വാതിൽക്കലേക്ക് എത്തുന്നതോടെ വിഴിഞ്ഞം വഴി പോകുന്ന ചരക്കുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകും. നിലവിൽ കൊളംബോയോ സിംഗപ്പൂരോ പോലുള്ള വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വലിയൊരു പങ്ക് ചരക്കുനീക്കവും ഇനി വിഴിഞ്ഞം വഴി നടക്കും. അദാനി ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് മികവും എംഎസ്‌സിയുടെ അന്താരാഷ്ട്ര കപ്പൽ കരുത്തും ഒന്നിക്കുന്നതോടെ വിഴിഞ്ഞം ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ഇന്റർനാഷണൽ ഹബ്ബായി അതിവേഗം മാറും.












Click it and Unblock the Notifications