ജയലളിതയുടെ മരണം: അന്വേഷണം വേണമെന്ന് പനീർസെൽവം ക്യാമ്പ് !! രാഷ്ട്രപതിയെ കണ്ടു !!
ജയലളിത അപ്പോളോ ആശുപത്രിയില്‍ കിടന്ന 75 ദിവസവും ശശികല മാത്രമായിരുന്നു അവരെ കണ്ടിരുന്നത്.
ചെന്നൈ: മുന്‍ തമിഴ്‌നാട് ജയലളിതയുടെ മരണം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിയ്ക്കണമെന്ന് ഒ പനീര്‍സെല്‍വം ക്യാമ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് പനീര്‍സെല്‍വത്തിന്റെ വിശ്വസ്തന്‍ വി മൈത്രേയന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ കണ്ടു.
അപ്പോളോ ആശുപത്രിയുമായി ബന്ധപ്പെട്ടും മരണത്തില്‍ ജയലളിതയുടെ തോഴി ശശികലയുടെ പങ്ക് അന്വേഷിയ്ക്കണം എന്നുമാണ് മൈത്രേയന്റെ ആവശ്യം. ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിദഗ്ദ്ധ ഡോക്ടര്‍മാരെ കൊണ്ട് പരിശോധിപ്പിയ്ക്കണം. വെറും പനി വന്നിട്ടാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നാള്‍ക്കുനാള്‍ ആരോഗ്യനില വഷളാവുകയായിരുന്നു ചെയ്തത്.
ജയലളിത അപ്പോളോ ആശുപത്രിയില്‍ കിടന്ന 75 ദിവസവും ശശികല മാത്രമായിരുന്നു അവരെ കണ്ടിരുന്നത്. മുഖ്യമന്ത്രി ആയിരുന്ന പനീര്‍ശെല്‍വത്തിന് പോലും ജയയുടെ മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വിദഗ്ദ്ധ ഡോക്ടമാരുടെ സേവനം വൈകിയാണ് ജയയ്ക്ക് ലഭ്യമാക്കിയതെന്നും പനിര്‍സെല്‍വം ക്യാമ്പ് കുറ്റപ്പെടുത്തുന്നു.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് വലിയ അധികാരവടംവലിയ്ക്കാണ് തമിഴ്‌നാട് സാക്ഷിയായത്. ശശികല എഐഡിഎംകെ ജനറല്‍ സെക്രട്ടറിയും പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തിനും ആവശ്യം ഉന്നയിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിലെ വിധിയെ തുടര്‍ന്ന് പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്നതിനാലാണ് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനാകാതെ പോയത്.
ശശികലയുടെ വിശ്വസ്തന്‍ പളനിസ്വാമിയാണ് പുതിയ തമിഴ്‌നാട് മുഖ്യമന്ത്രി. അതിനാല്‍ സംസ്ഥാനത്ത് ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിയ്ക്കുന്നത് മന്നാര്‍ഗുഡി മാഫിയ തന്നെയാണെന്ന് പനീര്‍സെല്‍വം അടക്കമുള്ളവര്‍ കുറ്റപ്പെടുത്തുന്നു. അതിനാല്‍ ജയലളിതയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യം ഉണ്ട്. ഇതിന് രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടായേ പറ്റൂ എന്നുമാണ് മൈത്രേയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.