'അമിത് ഷാക്ക് ചരിത്രമറിയില്ല, ജിന്ന വിളിച്ചിട്ട് പോകാത്തവരാണ് നമ്മൾ'! തീപ്പൊരി ചിതറി ഒവൈസി!
ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ഹൈദരാബാദിനെ ഇളക്കി മറിച്ച് പ്രതിഷേധം. സംയുക്ത മുസ്ലീം പ്രവര്‍ത്തന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ആള് ഇന്ത്യ മജ്ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലിമീന് ആസ്ഥാനമായ ഹൈദരാബാദിലെ ദാറുസ്സലാമിലാണ് പരിപാടി നടന്നത്. ഭരണഘടനയും ദേശീയ പതാകയും ഉയര്‍ത്തി നടന്ന പ്രതിഷേധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അസദ്ദുദ്ദീന്‍ ഒവൈസി രൂക്ഷമായി ആഞ്ഞടിച്ചു. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോരാളികളായ ആയ്ഷ റെന്ന, ലദീദ സഖലൂന്‍ എന്നിവര്‍ ബിജെപി ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്ന് പരിപാടിക്കെത്തി.
പങ്കെടുപ്പിക്കില്ലെന്ന് ഭീഷണി
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തിലൂടെ പ്രശസ്തരായ ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ ഹൈദരാബാദിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഒവൈസി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ ബിജെപി എംഎല്‍എ രാജാ സിംഗ് വെല്ലുവിളിയുമായി രംഗത്ത് എത്തി. ലദീദയേയും ആയ്ഷയേയും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല എന്നാണ് ബിജെപി ഭീഷണി മുഴക്കിയത്.
പ്രതിഷേധിക്കാൻ വൻ ജനക്കൂട്ടം
എന്നാല്‍ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ ഇരുവരും പ്രതിഷേധത്തില്‍ പങ്കാളികളായി. പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ് അന്യായമായി തടവിലാക്കിയ എല്ലാവരേയും വിട്ടയക്കണമെന്ന് ആയ്ഷ ആവശ്യപ്പെട്ടു. ഇരുവരേയും കൂടാതെ വന്‍ ജനക്കൂട്ടമാണ് തെലങ്കാനയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഭരണഘടനയും ത്രിവര്‍ണ പതാകയും കയ്യിലേന്തി പ്രതിഷേധിക്കാനായി ഒത്തുകൂടിയത്.
രാജ്യത്തെ സംരക്ഷിക്കാനുളള പോരാട്ടം
ദേശീയ പതാക കൊണ്ടുവരണമെന്ന് നേരത്തെ തന്നെ ഒവൈസി സമരത്തിന് എത്തുന്നവരോട് ആവശ്യപ്പെട്ടിരുന്നു. പരിപാടിയില്‍ ഒവൈസ് ഭരണഘടനയുടെ ആമുഖം വായിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരായ പോരാട്ടം രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുളളതാണെന്ന് ഒവൈസി പ്രഖ്യാപിച്ചു.
അവരുടെ കെണിയിൽ വീഴരുത്
ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ഒരു പോരാട്ടമായിരിക്കും ഇതെന്നും പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം എന്നും ഒവൈസി പറഞ്ഞു. ഏത് സാഹചര്യം വന്നാലും അക്രമത്തിലേക്ക് തിരിയരുത്. കാരണം ശത്രുക്കള്‍ക്ക് അതാണ് വേണ്ടത്. അവരുടെ കെണിയില്‍ വീഴരുത്. എല്ലാവരും അവരവരുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണം എന്നും ഒവൈസി ആവശ്യപ്പെട്ടു.
രാജ്യത്തെ വെട്ടിമുറിക്കുന്നു
വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തുക വഴി ഗാന്ധിയന്‍ ആശയങ്ങള്‍ ഇപ്പോഴും മരിച്ചിട്ടില്ല എന്ന് തെളിയിക്കണമെന്നും ഒവൈസി പറഞ്ഞു. അംബേദ്കറുടെ ആശയങ്ങളും മരിച്ചിട്ടില്ലെന്നും അത് ഫാസിസ്റ്റുകള്‍ക്ക് എതിരാണ് എന്നുമുളള സന്ദേശവും ഇത് വഴി നല്‍കണമെന്നും ഒവൈസി പറഞ്ഞു. രാജ്യത്തെ വെട്ടിമുറിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് ഒവൈസി തുറന്നടിച്ചു.
അമിത് ഷാക്ക് ചരിത്രമറിയില്ല
'വിഭജനത്തെ എതിര്‍ത്തവരാണ് നമ്മള്. രാജ്യത്തെ മതത്തിന്റെ പേരില്‍ വെട്ടിമുറിക്കുന്നതിനെ എതിര്‍ത്തവരാണ്. ജിന്നയുടെ ക്ഷണം നമ്മള് നിരസിച്ചു. അമിത് ഷായ്ക്ക് ചരിത്രത്തെ കുറിച്ച് വിവരമില്ല. ഇതേ ദാറുസലാമിലാണ് 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിന്ന വന്ന് പ്രസംഗിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കാനാണ് നമ്മള് തീരുമാനിച്ചത്. ഇതാണ് നമ്മുടെ രാജ്യത്തോട് നമുക്കുളള സ്നേഹവും കൂറും. അതേ ദാറുസലാമിലാണ് ഇന്ത്യന്‍ പതാക പാറിക്കളിക്കുന്നത്' ഒവൈസി പറഞ്ഞു.
വെടിവെച്ച് കൊന്നോളൂ
തന്നെ രാജ്യദ്രോഹി എന്ന് വിളിച്ചവര്‍ക്കും ഒവൈസി മറുപടി നല്കി. രാജ്യദ്രോഹി ആണെങ്കില്‍ തന്നെ വെടിവെച്ച് കൊന്നോളൂ. ഞാന്‍ ഇവിടെയുളളത് എന്റെ രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എന്റെ പോരാട്ടം ആത്മാഭിമാനത്തിന് വേണ്ടിയുളളതാണ്. ഈ പോരാട്ടത്തില്‍ മുസ്ലീംകള്‍ തനിച്ചല്ല. ദളിതരും പിന്നോക്കക്കാരും അടക്കം രാജ്യത്തെ ബഹുഭൂരിപക്ഷം പേരും നമുക്കൊപ്പമുണ്ട് എന്നും ഒവൈസി പറഞ്ഞു.
എന്തിന് മതത്തിന്റെ അടിസ്ഥാനം?
ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്നവര്‍ക്ക് പൗരത്വ നല്‍കണം എന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ആയിക്കൊളളൂ. എന്നാല്‍ അത് മതത്തിന്റെ അടിസ്ഥാനത്തില്‍ വേണം എന്ന് പറയുന്നത്, ഒവൈസി ചോദിച്ചു. ഫലം ലഭിക്കണമെങ്കില്‍ 6 മുതല്‍ 7 മാസം വരെ സമാധാനപരമായി പ്രക്ഷോഭം നടത്തണമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. കര്‍ണാടക, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്നും ജാതിമത ഭേദമില്ലാതെ ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.