'ഉപതിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലും വിജയിക്കും', സിന്ധ്യയുടെ ഗ്വാളിയോറിൽ കരുത്ത് കാട്ടി കോൺഗ്രസ്!
ഭോപ്പാല്‍: മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണായകമാണ്. 27 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുളളത്. അധികാരം നിലനിര്‍ത്താന്‍ ശിവരാജ് സിംഗ് ചൗഹാനും അധികാരം തിരിച്ച് പിടിക്കാന്‍ കമല്‍നാഥിനും വിജയം അനിവാര്യമാണ്.
ജ്യോതിരാദിത്യ സിന്ധ്യ കളംമാറിയത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് നടക്കാനുളള 16 സീറ്റുകളും സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ്. ഇവിടെ ബിജെപിക്ക് മുന്നിൽ കരുത്ത് കാട്ടിയിരിക്കുകയാണ് കോൺഗ്രസ്.
27 സീറ്റുകളിൽ തിരഞ്ഞെടുപ്പ്
കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും ബിജെപിയിലേക്ക് പോയത്. ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി രാജ്യസഭാ എംപിയാക്കി. എംഎല്‍എമാരില്‍ പലരും ചൗഹാന് സര്‍ക്കാരില്‍ മന്ത്രിമാരായി. കോണ്‍ഗ്രസില്‍ നിന്ന് എത്തിയ എംഎല്‍എമാരെ തന്നെയാണ് അവരുടെ സീറ്റുകളില്‍ ബിജെപി മത്സരിപ്പിക്കുന്നത്.
കോൺഗ്രസിന് അഭിമാന പ്രശ്നം
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വലിയ സ്വാധീനമുളള മേഖലയാണ് ഗ്വോളിയാര്‍-ചമ്പല്‍. ഇവിടെയുളള 16 സീറ്റുകളിലും നേരത്തെ വിജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ നേരത്തെ ജയിച്ചവര്‍ ഇവിടെ ഇക്കുറി ബിജെപി ടിക്കറ്റില്‍ മത്സരിക്കും. ഇവരെ തോല്‍പ്പിക്കേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്.
മെഗാ അംഗത്വ ക്യാംപെയ്ന്
സിന്ധ്യ ഇല്ലെങ്കിലും ഗ്വോളിയോര്‍-ചമ്പല്‍ മേഖല നിലനിര്‍ത്താനാകും എന്നാണ് കോണ്‍ഗ്രസിന് തെളിയിക്കേണ്ടത്. കഴിഞ്ഞ ദിവസം ഗ്വാളിയോറില്‍ കോണ്‍ഗ്രസ് കരുത്ത് കാട്ടുകയുണ്ടായി. ഗ്വാളിയോറില്‍ ബിജെപി കഴിഞ്ഞ ദിവസം മെഗാ അംഗത്വ ക്യാംപെയ്ന് സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തെരുവില്‍ ഇറങ്ങിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകർ അറസ്റ്റിൽ
കൊറോണ ആശങ്കകള്‍ക്കിടെ അംഗത്വ ക്യാംപെയ്ന് നടത്തുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ മന്ത്രിമാരായ ലഖന്‍ സിംഗ്, ഭഗ്വാന് സിംഗ് യാദവ് എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. മൂന്ന് ദിവസത്തെ മെഗാ മെമ്പര്‍ഷിപ്പ് പരിപാടിയാണ് ബിജെപി ഗ്വാളിയോറില്‍ സംഘടിപ്പിക്കുന്നത്.
ഗ്വാളിയോര്‍ നഷ്ടപ്പെടില്ല
ജ്യോതിരാദിത്യ സിന്ധ്യയെ കൂടാതെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. സിന്ധ്യ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഗ്വാളിയോര്‍ നഷ്ടപ്പെടില്ലെന്ന് മുന്‍ എംപി രാം സേവക് സിംഗ് പറഞ്ഞു. ചിലര്‍ പാര്‍ട്ടി വിട്ടു എന്നത് കൊണ്ട് കോണ്‍ഗ്രസ് ദുര്‍ബലമാകില്ല. 27 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും സിംഗ് പറഞ്ഞു.
ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു
ബിജെപി നേതാക്കളെത്തുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷിന്‍ഡെ കി ചവ്നി പ്രദേശത്ത് സംഘടിച്ചെത്തി. കരിങ്കൊടികളേന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് നൂറുകണക്കിന് കോണ്‍ഗ്രസുകാര്‍ സംഘടിച്ചത്. സ്ഥലത്ത് പോലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. ബിജെപിക്ക് കൊവിഡ് നിയന്ത്രിക്കുകയാണോ അതോ കൊവിഡ് പടര്‍ത്തുകയാണോ വേണ്ടതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.