സ്ത്രീധനം കിട്ടിയില്ല; ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ കിഡ്‌നി വിറ്റു പണമുണ്ടാക്കി; സംഭവം ഇങ്ങനെ
കൊല്‍ക്കത്ത: ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയുടെ കിഡ്‌നി വിറ്റ് ഭര്‍തൃവീട്ടുകാര്‍ പണമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഇരുപത്തിയെട്ടുകാരിയായ റിത സര്‍ക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോരനും പോലീസ് പിടിയിലായി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം.
മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ പയ്യന്നൂർ സ്വദേശിയായ സൈനികൻ മരിച്ചു
രണ്ടുവര്‍ഷം മുന്‍പ് റിതയ്ക്ക് കടുത്ത വയറുവേദനയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ചികിത്സയും തേടി. അപ്പന്റൈറ്റിക്‌സ് ആണെന്നും ഓപ്പറേഷന്‍ ഉണ്ടായാല്‍ സുഖപ്പെടുമെന്ന് സ്വകാര്യ ആശുപത്രി അധികൃതരും ഭര്‍ത്താവും ധരിപ്പിച്ചു. എന്നാല്‍, ഓപ്പറേഷന് ശേഷവും വയറുവേദനയ്ക്ക് കുറവുണ്ടായില്ല.
തന്നെ മറ്റൊരു ആശുപത്രിയിലെത്തിച്ച് ചികിത്സിക്കണമെന്ന് റിത നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് തയ്യാറല്ലായിരുന്നു. മൂന്നു മാസങ്ങള്‍ക്കുമുന്‍പ് റിതയുടെ ബന്ധുക്കള്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിച്ചു. അവിടെവെച്ചുള്ള പരിശോധനയിലാണ് വലതുകിഡ്‌നി നഷ്ടമായതറിയുന്നത്.
നേരത്തെ നടന്ന ഓപ്പറേഷന്‍ രഹസ്യമാക്കണമെന്ന് ഭര്‍ത്താവ് റിതയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കിഡ്‌നി വിറ്റതുകൊണ്ടാണെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് പതിനൊന്ന് വയസുകാരന്റെ അമ്മ കൂടിയായ റിത പറയുന്നു. രണ്ട് ലക്ഷം രൂപയ്ക്കാണ് കിഡ്‌നി വിറ്റതെന്നാണ് സൂചന. റിതയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവ് വിശ്വജിത്ത് സര്‍ക്കാര്‍, സഹോദരന്‍ ശ്യാം ലാല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ മാതാവ് ബുലാറാണി ഒളിവിലാണ്. കിഡ്‌നി മാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.