ഹൈദരാബാദിൽ ഡോക്ടറെ കൊന്ന് കത്തിച്ച പ്രതികൾ സീരിയൽ കില്ലേഴ്സ്.. പോലീസിന്റെ വെളിപ്പെടുത്തൽ
ഹൈദരാബാദ്: വനിതാ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന സംഭവം രാജ്യത്തെ ഒട്ടാകെ ഞെട്ടിച്ചതാണ്. പ്രതികളായ നാല് പേരെ തെലങ്കാന പോലീസ് എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തുകയും ചെയ്തു.
പോലീസ് നടപടിയെ അനുകൂലിച്ചും എതിര്‍പ്പും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. അതിനിടെ കൊല്ലപ്പെട്ട പ്രതികളെ സംബന്ധിച്ച് പോലീസ് നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ നടുക്കുന്നതാണ്. പ്രതികള്‍ സീരിയല്‍ കില്ലര്‍മാരാണ് എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്.
നടുക്കിയ കൊലപാതകം
ലോറി ഡ്രൈവറായ ആരിഫ്, ശുചീകരണ തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരാണ് 26കാരിയായ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ നവംബര്‍ 27നാണ് ദാരുണ സംഭവം അരങ്ങേറിയത്. നാല് പ്രതികളേയും അധികം വൈകാതെ പോലീസ് പിടികൂടുകയും ചെയ്തു.
സീരിയൽ കില്ലേഴ്സ്
ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അതിനാല്‍ വെടിവെച്ച് കൊലപ്പെടുത്തേണ്ടി വന്നു എന്നുമാണ് പോലീസ് ന്യായീകരണം. ദിശയെ കൂടാതെ സമാനമായ രീതിയില്‍ 9 പെണ്‍കുട്ടികളെ കൂടി കൊലപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രതികള്‍ കസ്റ്റഡിയിലുളളപ്പോള്‍ കുറ്റസമ്മതം നടത്തി എന്നാണ് തെലങ്കാന പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
തെലങ്കാനയിലും കർണാടകത്തിലും
പ്രതികളായ ആരിഫും ചന്നകേശവലുവുമാണ് കുറ്റസമ്മതം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാനയില്‍ മാത്രമല്ല കര്‍ണാടകത്തിലും പ്രതികള്‍ കൊലപാതകവും ബലാത്സംഗവും ചെയ്തിട്ടുണ്ട് എന്നാണ് മൊഴി. തെലങ്കാനയിലെ രംഗ റെഡ്ഡി, സംഘറെഡ്ഡി, മാഹ്ബു നഗര്‍ എന്നീ ജില്ലകളിലായി മൂന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി ചുട്ടെരിച്ചിട്ടുണ്ട്.
കർണാടകത്തിൽ 6 പേർ
തെലങ്കാനയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടക ഗ്രാമത്തില്‍ 6 പേരെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയിട്ടുണ്ട് എന്നും പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. കര്‍ണാടകത്തില്‍ നിന്നും ഹൈദരാബാദിലേക്ക് കല്ലുകള്‍ ലോറിയില്‍ എത്തിക്കുകയായിരുന്നു പ്രതികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ലോഡുമായി വരികെയാണ് ദിശ പ്രതികളുടെ കണ്ണില്‍പ്പെട്ടത്.
15ഓളം കേസുകളെന്ന് സൂചന
ആരിഫും ചന്നകേശവലുവും ദിശയുടേതിന് സമാനമായ പതിനഞ്ചോളം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് കരുതുന്നത്. ദേശീയ പാതയോരത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവതികളുടെ മൃതദേഹം കണ്ടെത്തിയ മറ്റ് സംഭവങ്ങളെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കര്‍ണാടകത്തിലെ റായ്ചൂര്, കലബുര്‍ഗി, കോപ്പല്‍ എന്നിവിടങ്ങളിലേക്ക് തെലങ്കാന പോലീസ് അന്വേഷണ സംഘത്തെ അയച്ചിരിക്കുകയാണ്.