ഇനിയെന്ത് നീതി കിട്ടാനാണ്; സുന്ദരിയായിരുന്നു അവള്‍, മരണത്തിന് ശേഷം പേര് പോലും പറയാന്‍ എനിക്കായില്ല
ഹൈദരാബാദ്: തെലങ്കാനയിലെ ഷംഷാബാദില്‍ വനിതാ വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന ശേഷം തീ കൊളുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കേസില്‍ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു.
പ്രതിഷേധം ശക്തമായതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ആദ്യമായി പ്രസ്താവന നടത്തിയത്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ച മൂന്നു പോലീസുകാരെ സര്‍വ്വീസ്സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് ജില്ലയിലെ അഭിഭാഷക സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
കസ്റ്റഡിയില്‍ വാങ്ങാന്‍
കേസിലെ നാല് പ്രതികളേയും കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ശരീര ഭാഗങ്ങള്‍ കത്തിക്കുന്നതിനായി പ്രതികള്‍ പെട്രോള്‍ വാങ്ങിയ പമ്പ് ഉടമയ്ക്കെതിരേയും നിയമനടപടി സ്വീകരിക്കാനാവുമോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Recommended Video
വിലക്ക്
എന്നാല്‍, ചെറിയ അളവില്‍ ആവശ്യക്കാര്‍ക്ക് കുപ്പിയിലും മറ്റും പെട്രോള്‍ നല്‍കാന്‍ അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉല്‍പന്ന വിതരണക്കാര്‍ അവകാശപ്പെടുന്നത്. പ്രതിഷേധങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച് രാഷ്ട്രീയക്കാരേയും പോലീസിനേയും മാധ്യമങ്ങളേയും അവിടേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
27 ന് രാത്രി
കഴിഞ 27 ന് രാത്രി ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ വെച്ചായിരുന്നു യുവതിയെ ട്രക്ക് ഡ്രൈവര്‍മാരായ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നത്. പിറ്റേ ദിവസം ടോള്‍ പ്ലാസയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിശ്വസിക്കാന്‍ വയ്യ
അവളുടെ ശരീരമാണ് കത്തിക്കരിഞ്ഞ നിലയില്‍ കിട്ടിയതെന്ന് വിശ്വസിക്കാന്‍ ഇന്നും കഴിയില്ലെന്നായിരുന്നു കൊല്ലപ്പെട്ട യുവതിയുടെ അമ്മാവന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. അവള്‍ സുന്ദരിയായിരുന്നു, ആയിരുന്നു എന്നല്ല, ആണ് എന്നേ എനിക്ക് പറയാന്‍ കഴിയുവെന്നും അദ്ദേഹം പറയുന്നു.
മറുപടിപോലും പറയാന്‍ കഴിഞ്ഞില്ല
അവളുടെ മരണ ശേഷം അന്വേഷണത്തിനായി വീട്ടില്‍ വന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്‍റെ പേര് ചോദിച്ചെങ്കിലും എനിക്കതിന് മറുപടിപോലും പറയാന്‍ കഴിഞ്ഞില്ല. അത്തരത്തിലുള്ള ഒരു മാനസികാവസ്ഥയിലൂടെയാണ് ഈ കുടുംബം ഇന്ന് കടന്നു പോകുന്നത്.
നിര്‍ഭയക്ക് ശേഷം
എല്ലാവരും വന്ന് ഞങ്ങളോട് നീതി ലഭിക്കും, നീതി ലഭിക്കും എന്ന് പറയുന്നു. എന്തു നീതിയാണ് ഇനി ലഭിക്കാനുള്ളത്. അവളുടെ ചിരിച്ച മുഖം ഇനി ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുമോ? നിര്‍ഭയക്ക് ശേഷവും രാജ്യത്ത് ഒന്നും മാറിയിട്ടില്ല. അതാണ് ഈ രാജ്യത്തിന്‍റെ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.
ക്രൂരന്‍മാര്‍
മെഡിസിന് കിട്ടിയും അവള്‍ വെറ്റിനറിക്ക് ചേര്‍ന്നത് മൃഗങ്ങളോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. തെരുവ് നായക്കള്‍ക്ക് പോലും അവള്‍ ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ളൊരു പെണ്‍കുഞ്ഞിനേയാണ് ക്രൂരന്‍മാര്‍ ഇല്ലാതാക്കിയതെന്നും കരച്ചിലടക്കാനാവാതെ അദ്ദേഹം പറയുന്നു.
ആഗ്രഹം സാധിക്കാതെ
അവളുടേത് ഒരു സധാരണ കര്‍ഷക കുടുംബമാണ്. സമ്പാദ്യമെല്ലാം മകളുടെ പഠനത്തിനായി ചെലവഴിച്ച് ഒരു ചെറിയ വീട്ടിലൊതുങ്ങിയാണ് അവളുടെ മാതാപിതാക്കള്‍ കഴിഞ്ഞിരുന്നത്. സ്വന്തമായി ഒരു പട്ടിക്കുട്ടിയെ വാങ്ങി വളര്‍ത്തണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ അത് സാധിക്കാന്‍ കഴിയാതെയാണ് അവള്‍ പോയത്.
ഇങ്ങനെ സംഭവിക്കില്ലായിരുന്നു
തന്‍റെ പഠനവും വായനയുമായി കഴിയുന്നതിനിടയില്‍ തനിക്ക് ചുറ്റുമുള്ള ലോകം ഇത്രയും മോശമായത് ശ്രദ്ധിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നാണ് മറ്റൊരു ബന്ധുവും മാധ്യമങ്ങളോട് പറഞ്ഞത്.
അതിവേഗ കോടതി
അതേസമയം, കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാനാണ് പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ വാറങ്കലില്‍ കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ കേസില്‍ 56 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. സമാനമായ നടപടിയാണ് ഈ കേസിലും ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടിരിക്കുന്നത്.
പരമാവധി ശിക്ഷ
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. വധശിക്ഷ നല്‍കിയ കേസുകളില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് നിര്‍ത്തണമമെന്നും ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും മന്ത്രി കെ ടി രാമറാവു അഭിപ്രായപ്പെട്ടു.
വധശിക്ഷ ഉറപ്പുവരുത്തണം
പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്നാണ് നടന്‍ മഹേഷ് പ്രതികരിച്ചത്. മകന്‍ കുറ്റക്കാരനാണെങ്കില്‍ അവനേയും തീ കൊളുത്തണമെന്നാണ് പ്രതിയായ ചെന്നകേശവലുവിന്‍റെ അമ്മ പറഞ്ഞത്. കേസില്‍ നാല് പ്രതികളേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഷെയിന് യുവനടന്‍മാരുടെ രഹസ്യപിന്തുണ;ഇടപെട്ട് മോഹന്‍ലാല്‍,തുടര്‍ ചര്‍ച്ചകള്‍ വേണ്ട
600 രൂപ പെന്‍ഷന്‍ കുറയ്ക്കുന്നതിന് പകരം മുഖ്യന്‍റേയും പരിവാരങ്ങളുടേയും വിദേശ യാത്ര കുറയ്ക്കണം