വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതിയുടെ അമ്മ!
ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറായ 27കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ചയാണ് കണ്ടെത്തിയിരുന്നത്. ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടോള്‍ ബൂത്തിനടുത്ത് ലോറി നിര്‍ത്തിയിട്ട ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഓരോരുത്തരുടെയും വീടുകളിൽ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്.
ഇതിനിടയിലാണ് സംഭവത്തിലെ മുഖ്യ പ്രതിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകന് ഒരു യുവതിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെന്ന് അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ പറഞ്ഞു. അവന്റെ മുഖത്ത് അസാധാരണമായ ഭാവമായിരുന്നു. ആരെയോ കൊന്നുവെന്ന് ഇടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നുവെന്നും അവർ വ്യക്തമാക്കി.
'ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്കൂട്ടറില്‍ വരുന്നുണ്ടായിരുന്നു, ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു' എന്നാണെന്ന അമ്മ വ്യക്തമാക്കി. 'എന്റെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവനെ ചുട്ടുകൊല്ലുക, ഇപ്പോൾ മകൻ എനിക്ക് ആരുമല്ല, തെറ്റ് തെറ്റ് തന്നെയാണ്' എന്ന് നാലാം പ്രതിയുടെ അമ്മ ചെന്നകേശവലു പറഞ്ഞു.