മുറിവുകള്‍ക്ക് മേല്‍ മരുന്ന് പുരട്ടിയത് പോലെ, ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചെന്ന് നിർഭയയുടെ അമ്മ!
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളേയും പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. 2012 മുതല്‍ തന്നെ നോവിച്ച് കൊണ്ടിരിക്കുന്ന മുറിവുകള്‍ക്ക് മുകളില്‍ ഒരു ഓയിന്മെന്റ് പുരട്ടിയത് പോലുണ്ട് എന്നാണ് ആശാദേവി പ്രതികരിച്ചിരിക്കുന്നത്.
ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചിരിക്കുകയാണ്. ഞാന്‍ പോലീസിന് നന്ദി പറയുന്നുന്നു. നിയമം ലംഘിച്ചിട്ടാണെങ്കിലും പ്രതികളെ ശിക്ഷിക്കൂ എന്ന് താന്‍ കഴിഞ്ഞ 7 വര്‍ഷമായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നു. അതിന് ശേഷം സമൂഹം മാറുന്നത് നമുക്ക് കാണാനാവും. ഞാനിപ്പോഴും കോടതികള്‍ കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 13ന് തനിക്ക് വീണ്ടും കോടതിയില്‍ പോകേണ്ടതുണ്ട് എന്നും ആശാ ദേവി പറഞ്ഞു.
തങ്ങളുടെ മകള്‍ക്ക് നീതി ലഭിച്ചുവെന്ന് അവളുടെ മാതാപിതാക്കള്‍ക്ക് ആശ്വസിക്കാം. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇതോടെ ഭയമുണ്ടായിത്തുടങ്ങുമെന്നും ആശാദേവി കൂട്ടിച്ചേര്‍ത്തു. പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കരുത് എന്നും നിര്‍ഭയയുടെ അമ്മ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. തെളിവെടുപ്പിനിടെ നാല് പ്രതികളും പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിവെച്ച് കൊന്നു എന്നാണ് പോലീസ് വിശദീകരണം.
2012 ഡിസംബര്‍ 16നാണ് രാജ്യതലസ്ഥാനത്ത് വെച്ച് നിര്‍ഭയയെ ഓടുന്ന ബസ്സില്‍ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ചികിത്സയിലിരിക്കെ നിര്‍ഭയ മരണത്തിന് കീഴടങ്ങി. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ 4 പ്രതികള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരില്ല. ഈ സാഹചര്യത്തില്‍ ജയില്‍ ജീവനക്കാരില്‍ ഒരാള്‍ തന്നെ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയേക്കും.