ഹൈദരാബാദ് വിസി അപ്പറാവുവിന് നരേന്ദ്രമോദി അവാര്‍ഡ് സമ്മാനിച്ചു;കേന്ദ്രം നന്ദി കാണിച്ചതെന്ന് വിമര്‍ശനം
രോഹിത് വെമുല കേസില്‍ ഉള്‍പ്പെട്ട ഹൈദരാബാദ് വി സി അപ്പറാവുവിന് കേന്ദ്ര സര്‍ക്കാരിന്‌റെ ആദരം, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍.
തിരുപ്പതി : ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അപ്പറാവുവിന് കേന്ദ്രത്തിന്റെ ആദരം. തന്‌റെ മരണത്തിന് ഉത്തരവാദിയായ സര്‍വ്വകലാശാല ഹോസ്റ്റലില്‍ തൂങ്ങിമരിച്ച രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥി എഴുതി വച്ചത് അപ്പറാവുവിന്റെ പേരായിരുന്നു. എന്നാല്‍ അപ്പറാവു മികച്ച അധ്യാപകനാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‌റെ കണ്ടെത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അപ്പറാവുവിന് അവാര്‍ഡ് സമ്മാനിച്ചത്.
ശാസ്ത്ര സാങ്കേതി രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പ്രൊഫ. അപ്പറാവുവിന് കേന്ദ്ര സര്‍ക്കാരിന്‌റെ കീഴിലുള്ള ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അവാര്‍ഡ് നല്‍കിയത്. തിരുപ്പതിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അപ്പറാവുവിനെ അവാര്‍ഡ് സമ്മാനിച്ചത്.
മൈക്രോ ബയോളിയുടെ വികസനത്തിന് അപ്പാറാവു നല്‍കിയ സംഭാവനകള്‍ക്ക് ആദരം എന്നാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതി അപ്പറാവുവിന് അവാര്ഡ് പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞത്. എന്നാല്‍ പറയത്തക്ക കണ്ടുപിടുത്തങ്ങളോ, റിസര്‍ച്ചോ പ്രൊഫ. അപ്പറാവിന്‌റേതായി രേഖപ്പെടുത്തിയിട്ടില്ല.
അവാര്ഡ് ലഭിച്ച ബാക്കി ഉള്ളവരുടെ സംഭാവനകൾ പരിശോധിയ്ക്കുമ്പോഴാണ് അപ്പറാവു ഈ പുരസ്‌കാരത്തിന് അര്‍ഹനാണോ എന്ന സംശയം ഉണ്ടാകുന്നത്. 6 നോബല്‍ സമ്മാന ജേതാക്കളെയാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ വെച്ച് ആദരിച്ചത്.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ബിജെപി, വിഎച്ച് പി അജണ്ട നടപ്പിലാക്കി കൊടുക്കുന്നതിന്‌റെ നന്ദിയായാണ് അപ്പറാവിന് കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആദരിച്ചതെന്ന് അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ആരോപിയ്ക്കുന്നു. രോഹിത് വെമുല കേസില്‍ എഫ്‌ഐആറില്‍ പേരുള്ള ആളാണ് അപ്പറാവു, ക്യാമ്പസില്‍ എബിവിപിയുടെ നിലപാടുകളാണ് അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.
രാജ്യത്തെ ക്യാമ്പസുകളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ സംഭവം ആയിരുന്നു ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണം. ക്യാമ്പസില്‍ ജാതി വിവേചനം ശക്തമായി നിലനില്‍ക്കുന്നു എന്ന ആത്മഹത്യാ കുറിപ്പ് എഴുതി വച്ചാണ് രോഹിത് ആത്മഹത്യ ചെയ്തത്. അംബേദ്കര്‍ ചെയര്‍ ക്യാമ്പസില്‍ സ്ഥാപിച്ചതിന്‌റെ പേരില്‍ രോഹിത് അടക്കമുള്ള ചില ദളിത് വിദ്യാര്‍ത്ഥികളെ വിസി അപ്പറാവു പുറത്താക്കിയിരുന്നു.
രോഹിതിന്‌റെ മരണത്തോടെ രാജ്യത്തെ എല്ലാ ക്യാന്പസുകളിലും വലിയ പ്രതിഷേധങ്ങളാണ് നടന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‌റ് കനയ്യ കുമാര്‍ അറസ്റ്റിലായി. എന്നാല്‍ ഈ സമയം അത്രയും വിസി ആയിരുന്ന അപ്പറാവുവിനെ സംരക്ഷിയ്ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. മാനവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇതിന്‌റ പേരില്‍ ഒരുപാട് പഴി കേട്ടതാണ്. അപ്പറാവുവിന്‌റെ അന്വേഷണ റിപ്പോര്‍ട്ടും കേന്ദ്ര നിലപാട് ശരി വയ്ക്കുന്നതായിരുന്നു. ഇതാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്‌റെ അവാര്‍ഡ് നിര്‍ണയത്തെ കുറ്റപ്പെടുത്താന്‍ കാരണം.