ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ പോരാട്ടം കടുപ്പിച്ച് ശശി തരൂര്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്ന സാഹചര്യം ചൂണ്ടിക്കാണിച്ച് തരൂര്‍ മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. അതേസമയം ആള്‍ക്കൂട്ട കൊലപാതകള്‍ പെരുകി വരുന്നത് ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഇത്തരമൊരു വിമര്‍ശനം തരൂര്‍ ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് മോദി സ്തുതിയുടെ പേരില്‍ ഉണ്ടായ വിമര്‍ശനമാണ് അദ്ദേഹത്തെ മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. നേരത്തെ മോദിയെ നിരന്തരം വിമര്‍ശിക്കരുതെന്ന് തരൂര്‍ പറഞ്ഞിരുന്നു. മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ സാമ്പത്തിക മേഖല തകര്‍ന്നെന്നായിരുന്നു തരൂര്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ ദേശീയ വിഷയങ്ങളെ ഉപയോഗിക്കുകയാണ് ബിജെപിയെന്നും തരൂര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഭയപ്പെടുത്തുന്ന സാഹചര്യം
2014ന് ശേഷം രാജ്യത്ത് ഭയപ്പെടുത്തുന്ന സാഹചര്യമാണ് ഉള്ളതെന്ന് തരൂര്‍ പറയുന്നു. ഭഗവാന് ശ്രീരാമന് അദ്ദേഹത്തിന്റെ പേരില്‍ കൊലപാതകം നടക്കുന്നുവെന്നത് അപമാനമുണ്ടാക്കുന്ന കാര്യമാണ്. ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവാണ് ഇന്ത്യയില്‍ ഉണ്ടാവുന്നതെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷമായി ആള്‍ക്കൂട്ട കൊലപാതകത്തിനാണ് ഇന്ത്യ പേരെടുക്കുന്നതെന്നും, അത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും തരൂര്‍ വ്യക്തമാക്കി.
തുടങ്ങിയത് പൂനെയില്‍
പൂനെയില്‍ ഒരു പരിപാടിക്കിടെയാണ് തരൂര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ചരിത്രം ഉന്നയിച്ചത്. പൂനെയില്‍ മുഹസിന് ഷെയ്ഖിനെ തല്ലിക്കൊന്നതിലൂടെയാണ് ഇത് തുടങ്ങിയത്. പിന്നീട് ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാക്കിനെ തല്ലിക്കൊന്നു. പിന്നീട് ഇത് ബീഫല്ലെന്ന് കണ്ടെത്തി. ഇനി അഖ്ലാക്ക് ബീഫാണ് കൈവശം വെച്ചതെങ്കിലും, ഒരാളെ കൊലപ്പെടുത്താന്‍ ആരാണ് ഇവര്‍ക്കൊക്കെ അനുവാദം നല്‍കിയതെന്ന് തരൂര്‍ ചോദിക്കുന്നു.
ഇതാണ് ഹിന്ദു ധര്‍മം
ആളുകളെ തല്ലിക്കൊല്ലുന്നതാണോ നമ്മുടെ ഭാരത സങ്കല്‍പ്പം. ഹിന്ദു ധര്‍മം എന്ന് പറയുന്നത് ഇതാണ്. ഒരു തിരഞ്ഞെടുപ്പ് ഫലം ഒരുപാട് അധികാരങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്കുന്നുണ്ടോ? അവര്‍ക്ക് ഒരാളെ കൊല്ലാനടക്കമുള്ള അവകാശങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ നല്കപ്പെടുന്നുണ്ടോ എന്ന് തരൂര്‍ ചോദിച്ചു. മോദി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുത്തനെ ഉയരുകയാണെന്നും, ഇതാണോ പുതിയ ഇന്ത്യയെന്നും തരൂര്‍ ചോദിച്ചു.
പെഹ്ലുഖാന്റെ മരണം
പെഹ്ലുഖാന്റെ മരണം ഏറ്റവും ദാരുണമായിരുന്നു. ഡയറി ഫാമിംഗിനായി പശുവിനെ കൊണ്ടുപോകാനുള്ള ലൈസന്‍സ് അദ്ദേഹത്തിന്റെ ലോറിക്കുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ അവര്‍ മരണത്തിലേക്ക് വലിച്ചെറിഞ്ഞു. ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ ഹിന്ദുത്വവാദിയല്ല. ബിജെപി പറയുന്ന തരത്തിലുള്ള ഹിന്ദുവല്ല ഞാന്‍. മുസ്ലീങ്ങളെ കൊല്ലുമ്പോള്‍ ജയ്ശ്രീരാം വിളിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇത് ഹിന്ദു ധര്മത്തിന് അപമാനമാണ്. ശ്രീരാമനെ അപമാനിക്കുന്നതിന് തുല്യമാണെന്നും തരൂര്‍ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യമില്ല
1962നെ അപേക്ഷിച്ച് 2019ല്‍ അഭിപ്രായ സ്വാതന്ത്ര്യം താഴോട്ട് വീണിരിക്കുകയാണ്. രാജ്യത്ത് എംഎല്‍എമാരെ കൂറുമാറ്റുന്നത് തുടരുകയാണ്. പല എംഎല്‍എമാരെയും റബ്ബര്‍ സ്റ്റാമ്പുകളായി മാറ്റുകയാണ് ഇതിലൂടെ നടക്കുന്നത്. പാര്‍ട്ടികളും നേതാക്കളും തമ്മിലുള്ള വിശ്വാസമാണ് ഇതിലൂടെ ഇല്ലാതാവുന്നതെന്നും തരൂര്‍ പറയുന്നു. അതേസമയം ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം സത്യസന്ധമായ രീതിയില്‍ അല്ല. അവര്‍ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിക്കാന്‍ ദേശീയ സുരക്ഷയെ ഉപയോഗിക്കുകയാണെന്നും, ബാലക്കോട്ടും പുല്‍വാമയും അതിന്റെ ഉദാഹരണമാണെന്നും തരൂര്‍ പറഞ്ഞു.
തരൂര്‍ മാറുന്നു
തരൂര്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനാണ് തുടക്കമിട്ടതെന്നാണ് സൂചന. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തരൂര്‍ സജീവമായി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം തുടര്‍ച്ചയായ വിമര്‍ശനത്തിലൂടെ തരൂര്‍ പാര്‍ട്ടിയിലെ തന്റെ എതിരാളികളെയും പിന്നിലാക്കിയിരിക്കുകയാണ്. രാജ്യത്ത് ബിജെപി ഭരണത്തിന് കീഴില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുന്നുണ്ടെന്നും, എന്നാല്‍ ഇതിനെ ചോദ്യം ചെയ്താല്‍ രാജ്യദ്രോഹികളാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും തരൂര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
മോദി സ്തുതി വിട്ട് ശശി തരൂര്‍, ബിജെപി വിജയിച്ചത് ഇങ്ങനെ, ബാലക്കോട്ട് പറഞ്ഞാല്‍ രാജ്യദ്രോഹിയാകും