മകൾക്ക് ഒടുവിൽ നീതി ലഭിച്ചു, എല്ലാവര്ക്കും നന്ദി: വികാര നിര്‍ഭരമായി പ്രതികരിച്ച് നിര്‍ഭയയുടെ അമ്മ
ദില്ലി: മകൾക്ക് ഒടുവിൽ നീതി ലഭിക്കുന്നുവെന്ന് നിർഭയയുടെ അമ്മ. നിര്‍ഭയ കേസ് പ്രതികളുടെ അവസാന ഹര്‍ജിയും സുപ്രീം കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. "ഞങ്ങളുടെ മകൾക്ക് നീതി ലഭിച്ചതിനാൽ ഇന്ന് എനിക്ക് സംതൃപ്തി തോന്നുന്നു. ഈ കുറ്റകൃത്യത്തിൽ രാജ്യം മുഴുവന്‍ ലജ്ജിച്ചു, ഇന്ന് രാജ്യത്തിന് നീതി ലഭിച്ചിരിക്കുന്നു"-എന്നായിരുന്നു നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ പ്രതികരണം. പുലര്‍ച്ചെ രണ്ടരയോടെ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ ആശാ ദേവിയും മറ്റ് കുടുംബാംഗങ്ങളും കോടതി പരിസരത്ത് എത്തിയിരുന്നു.
ഒടുവിൽ പ്രതികളെ തൂക്കിക്കൊല്ലുകയാണ്. സുപ്രീം കോടതിയിലെ ഹര്‍ജികളെല്ലാം തള്ളി. സമൂഹത്തിലെ എല്ലാ ആളുകൾക്കും, പ്രത്യേകിച്ച് നമ്മുടെ പെൺമക്കൾക്കും സ്ത്രീകൾക്കും ഈ അവസരത്തില്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടിയാണ് ആശാ ദേവി കോടതി വളപ്പില്‍ നിന്നും പുറത്തേക്ക് പോയത്. പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് നേരില്‍ കാണാന്‍ അനുവധിക്കണമെന്ന് ആശാദേവി കഴിഞ്ഞ ദിവസം തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എന്റെ മകളെ അവർ ഒരു ദയയും കൂടാതെ കൊന്നുകളഞ്ഞപ്പോഴേ ഞാൻ പറഞ്ഞതാ, ഇനി ഒരു പെൺകുട്ടിയോടും ഇങ്ങനെയൊന്നും ചെയ്യാന്‍ ആർക്കും തോന്നാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് കൊടുക്കണം എന്ന്. സാധിക്കുമെങ്കിൽ, ശിക്ഷ നടപ്പിലാക്കുന്നത് എനിക്കുകൂടി കാണാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്നും ആശാ ദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജയില്‍ മാനുവൽ പ്രകാരം ജയിൽ സൂപ്രണ്ട്, മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവരാണ് ശിക്ഷ നടപ്പിലാക്കുമ്പോള്‍ സമീപത്ത് ഉണ്ടാവാന്‍ പാടുള്ളു. ശിക്ഷക്ക് സാക്ഷ്യം വഹിക്കാൻ പ്രതികൾക്ക് ഏതെങ്കിലും പുരോഹിതന്മാരുടെ സാന്നിധ്യം ആവശ്യപ്പെടാവുന്നതാണ്. അല്ലാത്ത ആര്‍ക്കും ശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കില്ല.
Recommended Video
അതേസമയം, പ്രതികളുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളിയതോടെ പാതിരാത്രിയോടെ പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് സുപ്രീം കോടതി രജിസ്ട്രാരുടെ വസതിയില്‍ എത്തി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആര് ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു. എന്നാല്‍ മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ലെന്ന എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.