മുഖ്യമന്ത്രിയായത് ആരുടെയും ഔദാര്യത്തിലല്ല... പുതിയ ബജറ്റ് ഉണ്ടാവും... ഞെട്ടിച്ച് കുമാരസ്വാമി!!
മുഖ്യമന്ത്രിയായത് ആരുടെയും ഔദാര്യത്തില്‍ അല്ലെന്ന് കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാന്‍ പോകുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് അധികം ആയുസ്സില്ലെന്ന് യെദ്യൂരപ്പ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്തായാലും ഇത് സത്യമാകാന്‍ പോകുകയാണ്. തുറന്ന പോരാട്ടത്തില്‍ തന്നെയാണ് ഇരുപാര്ട്ടികളുമുള്ളത്. മന്ത്രിസഭയില്‍ വേണ്ടത്ര പ്രാതിനിധ്യം കിട്ടിയിട്ടില്ല എന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാതി. അതോടൊപ്പം മുഖ്യമന്ത്രി പദത്തില്‍ കാലാവധി ഇല്ലാത്തതും കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ച കാര്യമാണ്.
എന്തായാലും പുതിയ ബജറ്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിന്റെ ഭീഷണിയെ പേടിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് കുമാരസ്വാമി. താന്‍ ആരുടെയും ഔദാര്യത്തിലല്ല ഭരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദീര്ഘിപ്പിച്ച രീതിയിലുള്ള ബജറ്റ് തുടരില്ലെന്നും പുതിയ ബജറ്റുമായി മുന്നോട്ടു പോകുമെന്നാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം.
ബിജെപിക്ക് പ്രതീക്ഷ
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സര്‍ക്കാര്‍ വീഴുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തങ്ങളായിട്ട് ഒന്നും ചെയ്യേണ്ടതില്ല എല്ലാം കോണ്‍ഗ്രസായി കൊള്ളുമെന്നും യെദ്യൂരപ്പ കരുതുന്നുണ്ട്. താന്‍ കോണ്‍ഗ്രസിന്റെ കനിവിലാണ് മുഖ്യമന്ത്രിയായതെന്ന കുമാരസ്വാമിയുടെ മുന്‍ പ്രസ്താവനയാണ് ഇപ്പോള്‍ അദ്ദേഹം തന്നെ തിരുത്തിയിരിക്കുന്നത്. താന്‍ ആരുടെയും ഔദാര്യത്തിലല്ല ഭരിക്കുന്നത്. മുഖ്യമന്ത്രി കസേര തന്നെ സഹായിക്കാന്‍ ആരും നല്‍കിയതല്ലെന്നും അത് തനിക്ക് അര്‍ഹതപ്പെട്ടതാണെന്നും കുമാരസ്വാമി പറയുന്നു.
കോണ്‍ഗ്രസിന്റെ ബജറ്റ്
സംസ്ഥാനത്ത് പുതിയൊരു ബജറ്റ് അവതരിപ്പിക്കണമെന്നാണ് കുമാരസ്വാമിയുടെ ആഗ്രഹം. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് സമ്മതിക്കുന്നില്ല. അതാണ് ജെഡിഎസിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ സിദ്ധരാമയ്യ കോണ്‍ഗ്രസിലെ തന്റെ അടുപ്പക്കാരുമായി രഹസ്യ യോഗം നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഫെബ്രുവരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതാണെന്നും പുതിയൊരു ബജറ്റിന്റെ ആവശ്യം ഇല്ലെന്നും സിദ്ധരാമയ്യ പറയുന്നു. അതേസമയം രാഹുല്‍ ഗാന്ധിയില്‍ നിന്ന് പുതിയൊരു ബജറ്റ് അവതരിപ്പിക്കാനുള്ള അനുവാദം കുമാരസ്വാമി നേരത്തെ തന്നെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
വിട്ടുകൊടുക്കാതെ കുമാരസ്വാമി
തന്റെ സര്‍ക്കാരിന്റെ കാലത്തുള്ള ജനകീയ പദ്ധതികള്‍ തുടരണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. എന്നാല്‍ ഇതിനോട് ജനതാദളിന് താല്പര്യമില്ല. സഖ്യത്തില്‍ സിദ്ധരാമയ്യയും കുമാരസ്വാമിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതേസമയം ജനതാദള്‍ പുതിയ ബജറ്റ് അവതരിപ്പിച്ചാല്‍ അവര്‍ക്ക് അനുകൂലമായി തരംഗമുണ്ടാകുമെന്നും ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നും സിദ്ധരാമയ്യ കരുതുന്നു. ഇത് പുതിയ സര്‍ക്കാരാണെന്നും പുതിയ ബജറ്റിനെ കുറിച്ച് മാത്രമേ ഇപ്പോള്‍ ചിന്തയില്‍ ഉള്ളൂവെന്നും കുമാരസ്വാമി പറയുന്നു.
കര്‍ഷകരുടെ വായ്പ
കര്‍ഷകരുടെ വായ്പ ജെഡിഎസ് തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഉയര്‍ത്തിയ കാര്യമായിരുന്നു. അവരുടെ പ്രധാന പ്രചാരണ വിഷയവും അതായിരുന്നു. എന്തുവില കൊടുത്തും കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്ന് ജനതാദള്‍ പറയുന്നു. എന്നാല്‍ കുമാരസ്വാമിയെ ഇതിന് സമ്മതിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കഴിഞ്ഞ തവണത്തെ ബജറ്റ് അവതരണത്തില്‍ ഉണ്ടായിരുന്ന നൂറിലധികം എംഎല്‍എമാര്‍ തോറ്റ് നിയമസഭയ്ക്ക് പുറത്താണ്. പകരം വന്ന പുതിയ ആളുകള്‍ക്ക് ആ ബജറ്റിനെ കുറിച്ച് അറിയുക പോലുമില്ല. പുതിയ ബജറ്റാവുമ്പോള്‍ ഇവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാമെന്ന് കുമാരസ്വാമി പറയുന്നു. ചില ഭേദഗതി മാത്രം ബജറ്റില്‍ മതിയെന്ന നിര്‍ദേശമാണ് സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ചത്.
പുതിയ ബജറ്റ് ജൂലായില്‍
എല്ലാ അഭിപ്രായങ്ങളും തള്ളിയാണ് ബജറ്റുമായി മുന്നോട്ടുപോകാന്‍ കുമാരസ്വാമി തീരുമാനിച്ചത്. ജൂലായ് അഞ്ചിന് പുതിയ ബജറ്റ് പ്രഖ്യാപിക്കും. കര്‍ഷകരുടെ വായ്പ ഇതില്‍ എഴുതി തള്ളും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ ബജറ്റ് പ്രഖ്യാപിക്കാവൂ എന്ന് തന്നോട് പലരും നിര്‍ദേശിച്ചിരുന്നുവെന്ന് കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ദരിദ്രരായ കര്‍ഷകരുടെ അവസ്ഥ ആലോചിക്കുമ്പോള്‍ ബജറ്റ് നീട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാങ്കുകളോട് പലിശ നിരക്ക് കുറയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടും. ഇത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. കുമാരസ്വാമി സംസ്ഥാനത്ത് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മേല്‍ക്കൈ നേടാന്‍ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
മാധ്യമങ്ങള്‍ മന്ദബുദ്ധികള്‍.... വിവരദോഷികളായ ഫെമിനിച്ചികള്‍... അധിക്ഷേപവുമായി ദിലീപ് ഓണ്‍ലൈന്‍!!
പ്രണബിന്റെ സന്ദർശനം ഗുണം ചെയ്തു; സംഘടനയിൽ ചേരാനുള്ള അപേക്ഷകരുടെ എണ്ണം നാലിരട്ടിയായെന്ന് ആർ എസ് എസ്