ഡോക്ടർമാരുടെ സമരം അഭിമാന പ്രശ്നമാക്കി എടുക്കരുത്.. മമതാ ബാനർജിയോട് കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ!!
ദില്ലി: രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തിവരുന്ന പ്രതിഷേധ സമരം ഒരു അഭിമാന പ്രശ്നമായി എടുക്കരുത് എന്ന് മമതാ ബാനർജിയോട് ഡോ. ഹർഷ വർധൻ. സമരം നടത്തുന്ന ഡോക്ടര്‍മാരുടെ സുരക്ഷ കേന്ദ്രസർക്കാർ ഉറപ്പ് വരുത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ഹർഷ വർധൻ പറഞ്ഞു. കൊല്‍ക്കത്തയിലെ നില്‍രതന്‍ സിര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഡോക്ടര്‍മാർ പണി മുടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് ഞാൻ കൈകൾ കൂപ്പി അഭ്യർഥിക്കുകയാണ്. ഈ പ്രതിഷേധം ഒരു അഭിമാന പ്രശ്നമായി എടുക്കരുത് - കേന്ദ്രമന്ത്രി ഹർഷ വർധൻ പറഞ്ഞു. കടുത്ത രീതിയിൽ മർദ്ദനം ഏൽക്കേണ്ടി വന്നിട്ടും ഡോക്ടർമാർ ആവശ്യപ്പെടുന്നത് തങ്ങൾക്ക് സുരക്ഷ വേണം എന്ന് മാത്രമാണ്. അവരെ മർദ്ദിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണം. തികച്ചും ന്യായമായ ആവശ്യമാണിത്.
മമതാ ബാനർജി ഇത് ചെവിക്കൊള്ളുന്നില്ല എന്ന് മാത്രമല്ല ഡോക്ടർമാർക്ക് അന്ത്യ ശാസനം നൽകുകയും ചെയ്തിരിക്കുന്നു. ഇത് കാരണം ഡോക്ടർമാർ പ്രതിഷേധിക്കുന്നു. രോഗികളാണ് സഹിക്കേണ്ടി വരുന്നത്. മുഖ്യമന്ത്രി മനസ് മാറ്റിയിരുന്നെങ്കിൽ രാജ്യമെമ്പാടുമുള്ള രോഗികൾ ഈ കഷ്ടം സഹിക്കേണ്ടി വരുമായിരുന്നില്ല എന്നും ഡോ. ഹർഷ വര്ധൻ പറഞ്ഞു. ഡോക്ടർമാർ പ്രതീകാത്മകമായ സമരങ്ങളിൽ ഏർപ്പെട്ട് തങ്ങളുടെ ഉത്തരവാദിത്തം മുടക്കം കൂടാതെ നടത്തണം എന്ന അഭ്യർഥനയും കേന്ദ്ര ആരോഗ്യമന്ത്രി മുന്നോട്ട് വെച്ചിട്ടുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് താന്‍ മമതാ ബാനർജിക്ക് കത്തെഴുതും എന്നും അവരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനര്‍ജിക്ക് മാത്രമല്ല, ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ആരോഗ്യമന്ത്രിമാര്‍ക്കും കത്തെഴുതാനും കേന്ദ്ര ആരോഗ്യമന്ത്രിക്ക് പദ്ധതിയുണ്ട്. പശ്ചിമ ബംഗാളിലെ എൻഎസ്ആർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറായ പരിഭോഹോ മുഖര്‍ജിയെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്. ഡോക്ടർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബെംഗളൂരു, ഹൈദരാബാദ്, ദില്ലി , മുംബൈ തുടങ്ങിയ നഗരങ്ങളിലെ ഡോക്ടർമാരും പ്രതിഷേധത്തിലാണ്.
Union Health Minister,Dr Harsh Vardhan on doctors' nationwide strike over violence against doctors in West Bengal: I'd like to assure all doctors that Govt is committed towards their safety. I appeal to doctors to hold symbolic protests only & continue to carry out their duties. pic.twitter.com/9f3iCkkzhB
— ANI (@ANI) June 14, 2019