കോൺഗ്രസിൽ ചേർന്നില്ലായിരുന്നെങ്കിൽ ഞാൻ മുഖ്യമന്ത്രി ആകില്ലായിരുന്നു, സിദ്ദരാമയ്യ
ബെംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. രണ്ട് നിയമസഭാ സീറ്റുകളിലേക്കും 3 ലോക്സഭാ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ സംബന്ധിച്ചടത്തോളം തലവേദനയാണ്. സഖ്യത്തിൽ വിള്ളലുണ്ടാക്കി ഭരണം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് മുമ്പിൽ ഐക്യം തെളിയിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
സഖ്യം തകരുമെന്ന് പറഞ്ഞ യെദ്യൂരപ്പയെ പരസ്യമായി വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് സിദ്ദരാമയ്യ തന്നെ രംഗത്തെത്തിയിരുന്നു. പല ഓപ്പറേഷൻസ് നടത്തിയ ബിജെപി ഇപ്പോൾ കോമയിലാണ്. ഇനിയും ശ്രമം നടത്തുന്നത് അപകടകരമാകുമെന്നായിരുന്നു സിദ്ദരാമയ്യയുടെ വിമർശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുതര ആരോപണങ്ങളാണ് സിദ്ദരാമയ്യ ബിജെപിക്കെതിരെ ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയാക്കിയത് കോൺഗ്രസ്
ഞാൻ മുഖ്യമന്ത്രിയായത് കോൺഗ്രസിൽ ചേർന്നതതുകൊണ്ട് മാത്രമാണെന്ന് സിദ്ദരാമയ്യ പറഞ്ഞു. സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടെയും ആശിർവാദത്തോടെയാണ് താൻ മുഖ്യമന്ത്രിയായത്. ജമാഖണ്ഡിയിലെ പ്രചാരണപരിപാടിക്കിടെയായിരുന്നു സിദ്ദരാമയ്യുടെ പരാമർശം. താൻ മുഖ്യമന്ത്രിയാകുന്നതിൽ എല്ലാ എംഎൽഎമാരുടെയും പിന്തുണയുണ്ടായിരുന്നുവെന്നും സിദ്ദരാമയ്യ പറഞ്ഞു.
തോൽവിക്ക് കാരണം ഇവരാണ്
സ്വന്തം മണ്ഡലമായിരുന്ന ചാമുണ്ഡേശ്വരിയിൽ സിദ്ദരാമയ്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. ജനതാദൾ എസിന്റെ ദേവഗൗഡയോട് പതിനായിരം വോട്ടുകൾക്കാണ് സിദ്ദരാമയ്യ തോറ്റത്. എന്തുകൊണ്ടാണ് തനിക്ക് തോൽവി സംഭവിച്ചതെന്ന വിശദീകരണവും യോഗത്തിൽ സിദ്ദരാമയ്യ നൽകി. രാഹുവും, ശനിയും, കേതുവും ഒന്ന് ചേർന്ന് തന്നെ തോൽപ്പിക്കുകയായിരുന്നുവെന്നാണ് സിദ്ദരാമയ്യ പറയുന്നത്. പക്ഷേ ബദാമിയിലെ ജനങ്ങൾ തന്നെ പിന്തുണച്ചത് ആശ്വാസമായെന്നും സിദ്ദരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി ആയില്ലെങ്കിലും ജനങ്ങളുടെ പിന്തുണ എന്നും തനിക്കൊപ്പമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദി നുണയൻ
നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനമാണ് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലിഖാർജ്ജുന ഖാർഗെ പ്രചാരണ പരിപാടിയിൽ ഉന്നയിച്ചത്. നുണ പറയാൻ നരേന്ദ്രമോദി വിദഗ്ദനാണ്. സത്യമാണെന്ന് തോന്നും വിധത്തിൽ അദ്ദേഹം നുണ പറയും. 2104 തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങളിലൊന്നുപോലും പാലിക്കാൻ മോദി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും മല്ലികാർജ്ജുന ഖാർഗെ വിമശിച്ചു.
വിഭജിക്കാൻ ശ്രമം
കോൺഗ്രസ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാർട്ടിയാണ്. ഞങ്ങളുടെ നേതാക്കളായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരാണ്. എന്നാൽ സമൂഹത്തെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് ഖാർഗ്ഗെ വിമർശിച്ചു. തൊഴിൽ നൽകാമെന്ന മോദിയുടെ വാഗ്ദാനത്തിൽ വഞ്ചിതരായ യുവജനങ്ങളെയോർത്ത് തനിക്ക് ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപതിരഞ്ഞെടുപ്പ്
നവംബർ മൂന്നിനാണ് കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കും ജമാഖണ്ഡി, രാമനഗര എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ്. മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ഷിമോഗയിൽ നേർക്കുനേർ പോരാട്ടത്തിനിറങ്ങുകയെന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്. യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര, എസ് ബെംഗാരപ്പയുടെ മകൻ മധു ബെംഗാരപ്പ. ജനതാദൾ മുഖ്യമന്ത്രിയായിരുന്ന ജെ എച്ച് പട്ടേലിന്റെ മകൻ മഹിമ പട്ടേൽ എന്നിവരാണ് ഷിമോഗയിലെ സ്ഥാനാർത്ഥികൾ.
ശക്തി തെളിയിക്കാൻ
2019 ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കോൺഗ്രസ്- ജെഡിഎസ് ഐക്യം തെളിയിക്കാനുള്ള വേദിയായാണ് ഉപതിരഞ്ഞെടുപ്പിനെ സർക്കാർ നോക്കി കാണുന്നത്. ജംകാന്തിയിലും ബെല്ലാരിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ശിവമോഗയിലും മണ്ഡ്യയിലും രാമനഗരയിലും ജെഡിഎസാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. മാണ്ഡ്യയിലെ ജെഡിഎസും കോൺഗ്രസും തമ്മിലുണ്ടായ അഭിപ്രായം വ്യത്യാസങ്ങൾ വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം
അമിത് ഷാ സന്നിധാനത്തേക്ക്! മണ്ഡലകാലത്ത് ശബരിമല പ്രക്ഷോഭം ആളിക്കത്തിക്കാൻ ബിജെപി
ചിദംബരം ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി!! സോണിയ ജയിലിലേക്ക്