കപ്പും പാത്രവുമെല്ലാം കഴുകിയാണ് ഞാൻ വളർന്നത്, ചായയുമായി എനിക്ക് ആഴത്തിലുള്ള ബന്ധമുണ്ട്'; മോദി
മിർസാപൂർ: താൻ കപ്പും പാത്രവുമെല്ലാം കഴുകിയാണ് വളർന്നതെന്നും ചായയുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയിലെ മിർസാപൂരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
'കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് ഞാൻ വളർന്നത്. ചായ വിളമ്പിയാണ് ഞാൻ വളർന്നത്. മോദിയും ചായയും തമ്മിലുള്ള ബന്ധവും വളരെ ആഴമേറിയതാണ്', മോദി പറഞ്ഞു. സമാജ്‌വാദി പാർട്ടിക്ക് വേണ്ടി തങ്ങളുടെ വോട്ട് പാഴാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. മുങ്ങിത്താഴുന്നവർക്ക് വേണ്ടി വോട്ട് ചെയ്യാൻ ആരും ആഗ്രഹിക്കില്ലെന്നും മോദി പറഞ്ഞു.

'സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യൂ. ഇന്ത്യാ സഖ്യത്തിൻ്റെ ആളുകളെ രാജ്യത്തെ ജനങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഈ ആളുകൾ വലിയ വർഗീയവാദികളാണ്. ഇക്കൂട്ടർ തീവ്ര ജാതിവാദികളാണ്. ഈ ആളുകൾ കുടുംബാധിപത്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. അവരുടെ സർക്കാർ രൂപീകരിക്കുമ്പോഴെല്ലാം, ഈ ആളുകൾ അതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുക', മോദി പറഞ്ഞു.
യാദവ സമുദായത്തിൽപ്പെടുന്ന കഴിവുള്ള ഒരുപാട് പേരുണ്ടെങ്കിലും അഖിലേഷ് യാദവ് തന്റെ കുടുംബത്തിൽപ്പെട്ടവർക്ക് മാത്രമേ സീറ്റ് നൽകിയിട്ടൂള്ളൂവെന്നും മോദി ആരോപിച്ചു. 'പിടിക്കപ്പെടുന്ന തീവ്രവാദികളെ പോലും സമാജ്വാദി പാർട്ടിക്കാർ വിട്ടയച്ചു . ഇതിനെതിരെ സംസാരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ എസ്പി സർക്കാർ സസ്‌പെൻഡ് ചെയ്യാറുണ്ടായിരുന്നു. യുപിയും പൂർവാഞ്ചലും മുഴുവൻ അവർ മാഫിയയുടെ വിഹാരകേന്ദ്രമാക്കി .ജീവനായാലും ഭൂമിയായാലും, അത് തട്ടിയെടുക്കപ്പെടുമെന്ന ആശങ്കയോടെ ജനങ്ങൾ ജീവിച്ചു. എസ് പിക്കാരെ സംബന്ധിച്ച് മാഫിയകളും അവരുടെ വോട്ട് ബാങ്കായിരുന്നു', മോദി പറഞ്ഞു.
നമ്മുടെ രാജ്യത്തിൻ്റെ പവിത്രമായ ഭരണഘടനയേയും ഇന്ത്യ സഖ്യം ലക്ഷ്യം വെയ്ക്കുന്നുണ്ട്. എസ്‌സി-എസ്‌ടി-ഒബിസി സംവരണം ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ല എന്ന് നമ്മുടെ ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. 2012ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ലഭിച്ചതുപോലെ മുസ്ലീങ്ങൾക്കും സംവരണം നൽകുമെന്നായിരുന്നു അവർ പറഞ്ഞത്.ഇതിനായി ഭരണഘടന പോലും മാറ്റുമെന്ന് പാർട്ടി പറഞ്ഞിരുന്നു. പോലീസിലും പിഎസിയിലും മുസ്ലീങ്ങൾക്ക് 15 ശതമാനം സംവരണം നൽകുമെന്നും എസ് പി പ്രഖ്യാപിച്ചിരുന്നു. എസ്‌സി-എസ്‌ടി-ഒബിസിയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ഈ ആളുകൾ എങ്ങനെയാണ് തങ്ങളുടെ വോട്ട് ബാങ്ക് പ്രീതിപ്പെടുത്താൻ ശ്രമിച്ചതെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications