അജിത് ഡോവലുമായുള്ള കാശ്മീരികളുടെ വീഡിയോ; വസ്തുത വെളിപ്പെടുത്തി കാശ്മീരി സ്വദേശി
ശ്രീനഗര്‍: ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത് രണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ഒരു വീഡിയോ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ സമാധാനപരമാണെന്ന് അവകാശപ്പെട്ടുള്ളതായിരുന്നു ആ വീഡിയോ.
പ്രദേശത്തെ കര്‍ഷകരോടും വ്യാപരികളോടും അജിത്ത് ഡോവല്‍ ക്ഷേമാന്വേഷണങ്ങള്‍ നടത്തുന്നതും പ്രദേശവാസികളുമായി ബിരിയാണി പങ്കുവെയ്ക്കുന്നതൊക്കെയുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇതോടെ താഴ്വരയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുകയാണ് ഹാഫിങ്ങ്ടണ്‍ പോസ്റ്റ്.

ആളാരാണെന്ന് അറിയാതെ
ഡോവലിനൊപ്പം വീഡിയോയില്‍ ഉണ്ടായിരുന്ന പ്രദേശവാസിയെ കണ്ടെത്തിയാണ് സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. അലിയാല്‍പൊരയിലെ ഷോപിയാനില്‍ നിന്നുള്ള മുഹമ്മദ് മന്‍സൂര്‍ മാഗ്ര എന്ന 62 കാരനാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മന്‍സൂര്‍ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ്. ആളാരാണെന്ന് അറിയാതെയാണ് താന്‍ ഡോവലിനെ കാണാന്‍ പോയതെന്ന് മന്‍സൂര്‍ പറഞ്ഞു. താന്‍ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഡിജിപി സാഹിബിന്‍റെ പേഴ്സണ്‍ സെക്രട്ടറിയായിരിക്കും എന്നാണ് താന്‍ കരുതിയത്.ആരാണ് അദ്ദേഹം എന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ പോകില്ലായിരുന്നു. ഡോവലിനൊപ്പമുള്ള തന്‍റെ വീഡിയോ പ്രചരിച്ചതോടെ കുടുംബാംഗങ്ങള്‍ ഭീതിയിലാണെന്നും മന്‍സൂര്‍ പറഞ്ഞു.

ഗുലാം നബി ആസാദിനെതിരെ
തന്നെ പെയ്ഡ് ഏജന്‍റ് എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ താന്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും മന്‍സൂര്‍ പറഞ്ഞു. ഓഗസ്ത് ഏഴിന് ഉച്ച നമസ്കാരത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു തന്നെ പോലീസും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വിളിച്ച് കൊണ്ടുപോയത്. ഷോപിയാനില്‍ പോലീസ് സ്റ്റേഷനിലേക്ക് വരാനായിരുന്നു തന്നോട് ആവശ്യപ്പെട്ടത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതാക്കളേയും സാമൂഹ്യപ്രവര്‍ത്തകരേയുമെല്ലാം പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. അതാകാം തന്നെ വിളിച്ചതിന് പിന്നില്‍ എന്നാണ് കരുതിയത്. എന്നാല്‍ ഡിജിപി ദില്‍ബഗ് സിംഗ് ഷോപ്പിയാന്‍ സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെന്ന് തന്നോട് അവര്‍ പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകനായതിനാലും വരുന്നത് സര്‍ക്കാര്‍ പ്രതിനിധി ആയതിനാലും താന്‍ അദ്ദേഹത്തെ കാണാന്‍ പുറപ്പെട്ടു.

ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി
പ്രദേശത്തെ പലരും വീട്ട് തടങ്കലില്‍ ആയിരുന്നതിനാല്‍ ഇക്കാര്യം അദ്ദേഹത്തെ കണ്ട് ധരിപ്പിക്കാനായിരുന്നു തന്‍റെ ഉദ്ദേശം. പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ പള്ളി കമ്മിറ്റിയിലുള്ള ചിലര്‍ ഉണ്ടായിരുന്നു. കുറേ നേരം കാത്ത് നിന്നെങ്കിലും ആരും തങ്ങളെ കാണാന്‍ വന്നില്ല. ഇതോടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് മടങ്ങിവരാന്‍ തിരുമാനിച്ച് ഇറങ്ങാന്‍ ഒരുങ്ങി.അപ്പോഴാണ് ഒരു ആംബുലന്‍സുമായി സ്റ്റേഷന് മുന്നില്‍ പോലീസ് വാഹനം എത്തുന്നത്. എല്ലാവരേയും ആ ആംബുലന്‍സിലേക്ക് കയറ്റി മാടുകളെ തള്ളുന്നത് പോലെ ശ്രീനഗര്‍ ബസ് സ്റ്റോപ്പില്‍ തള്ളി. ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയ പിന്നാലെ പോലീസ് സൂപ്രണ്ട് സന്ദീപ് ചൗധരി തന്നെ സ്വീകരിച്ചു. പിന്നാലെ ഡിജിപി സാഹിബിനേയും കണ്ടു.

അറിയില്ലായിരുന്നു
ഞാന്‍ ഡിജിപിയെ കണ്ട് 72 മണിക്കൂറായി വീട്ടുതടങ്കലില്‍ കഴിയേണ്ടിവരുന്ന ജനങ്ങളുടെ അവസ്ഥ വിവരിച്ചു.അപ്പോള്‍ അദ്ദേഹം ജാക്കറ്റ് ധരിച്ച ഒരാളുടെ മുന്‍പിലേക്ക് തന്നെ പറഞ്ഞ് വിട്ടു. അദ്ദേഹം ആരാണെന്ന് പോലും തനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു, മന്‍സൂര്‍ പറഞ്ഞു.
ഡോവലുമായുള്ള സംഭാഷണം ഇങ്ങനെ- ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തിരിക്കുന്നു അദ്ദേഹം തന്നോട് പറഞ്ഞു. ഇതിന് താന്‍ മറുപടിയൊന്നും പറഞ്ഞില്ല. ആര്‍ട്ടിക്കിള്‍ റദ്ദ് ചെയ്തത് താഴ്വരയിലെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും ദൈവം എല്ലാ ശരിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഇന്‍ശാ അള്ളാഹ് എന്നായിരുന്നു തന്‍റെ മറുപടി. പിന്നീട് അദ്ദേഹം പ്രദേശത്തെ വികസനത്തെ കുറിച്ചും തൊഴിലവസരങ്ങളെ കുറിച്ചും സര്‍ക്കാര്‍ തിരുമാനം എങ്ങനെ ഗുണകരമാകുമെന്നതിനെ കുറിച്ചും വിശദീകരിച്ചു. ഈ സമയം 5-8 കാമറാമാന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും മന്‍സൂര്‍ പറഞ്ഞു.












Click it and Unblock the Notifications