അടുത്ത മുഖ്യമന്ത്രിയാകാൻ ആരാണ് കാത്തിരിക്കുന്നത്; നിയമസഭയിൽ രാജിക്കത്ത് ഉയർത്തി കുമാരസ്വാമി
ബെംഗളൂരു: തന്റെ പേരിൽ വ്യാജ രാജിക്കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. ഞാൻ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചുവെന്നൊരു വിവരം എനിക്ക് ലഭിച്ചു. ആരാണ് മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. ആരോ എന്റെ കള്ളയൊപ്പിട്ട് വ്യാജ രാജിക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ഇതെന്നെ ഞെട്ടിച്ചു. അങ്ങേയറ്റം തരംതാണ പരിപാടിയാണിത്. വ്യാജ രാജിക്കത്തിന്റെ കോപ്പി നിയമസഭയിൽ ഉയർത്തിപ്പിടിച്ച് കുമാരസ്വാമി പൊട്ടിത്തെറിച്ചു.
കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ പൂനെയിലെ യുവ എഞ്ചിനീയർ, കോൺഗ്രസിനെ രക്ഷിക്കാൻ തയ്യാർ!
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കുമാരസ്വാമി രാജി വെച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗവർണറുമായി കുമാരസ്വാമി കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ അഭ്യൂഹം ശക്തമായി. എന്നാൽ കോൺഗ്രസും ജെഡിഎസും ഇത് നിഷേധിച്ച് രംഗത്ത് എത്തുകയായിരുന്നു.
അതേസമയം കർണാടയിൽ വിശ്വാസ വോട്ടെടുപ്പ് വൈകുകയാണ്. വോട്ടെടുപ്പിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഭരണപക്ഷം. അതേസമയം അർധരാത്രിയായാലും തിങ്കളാഴ്ച തന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലാണ് ബിജെപി. വിശ്വാസവോട്ടെടുപ്പിന്റെ സാഹചര്യങ്ങൾ മാറിയെന്നും കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നുമാണ് കുമാരസ്വാമിയുടെ നിലപാട്. ബിജെപി എഎൽഎമാരെ സംസാരിക്കാൻ അനുവദിക്കാതെ ഭരണപക്ഷ എംഎൽഎമാർ മുദ്രാവാക്യം മുഴക്കിയതോടെ സ്പീക്കർ ഇടപെട്ടു. തർക്കം തുടരാനാണ് തീരുമാനമെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
#WATCH Karnataka: A letter seen kept on the table of CM HD Kumaraswamy at Vidhana Soudha, appearing to be his resignation letter. Chief Minister's Office (CMO) says that the letter is fake. (Video source: Karnataka assembly output) pic.twitter.com/KPJs4cr1Z9
— ANI (@ANI) July 22, 2019
നിയമസഭ പുലർച്ചെ വരെ തുടരാമെന്നും സ്പീക്കർ എംഎൽഎമാരോട് പറഞ്ഞു. അതേ സമയം സ്വതന്ത്ര എംഎൽഎമാരുടെ ഹർജിയിൽ കോൺഗ്രസും സ്പീക്കറും കക്ഷി ചേരും. വിശ്വാസ വോട്ടെടുപ്പ് നീളുന്നതിനെതിരെ സ്വതന്ത്ര എംഎൽഎമാർ നൽകിയ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. വിമതർക്ക് വിപ്പ് നൽകുന്ന കാര്യത്തിൽ വ്യക്തത തേടിയാണ് സ്പീക്കർ കക്ഷി ചേരുന്നത്.