'മക്കളുടെ വിശപ്പടക്കാന്‍ ഇനി ഒന്നുമില്ല', കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ പറയുന്നു
ഗുണ: ''എനിക്ക് മുന്നില്‍ വേറൊരു വഴിയും ഉണ്ടായിരുന്നില്ല. വിളകള്‍ നശിപ്പിക്കരുതേ എന്ന് ഞാന്‍ അവരോട് യാചിച്ചു. എന്നാലവര്‍ അത് കേട്ടില്ല. കഴിഞ്ഞ വര്‍ഷവും അവര്‍ ഇത് തന്നെ ചെയ്തു. അതോടെ എന്റെ കടം കൂടി. വീണ്ടും നശിപ്പിച്ചിരിക്കുന്നു. എന്റെ ആറ് മക്കളുടെ വിശപ്പടക്കാന്‍ ഇനി എനിക്കൊന്നുമില്ല'' രാജ്കുമാര് അഹിര്‍വാര്‍ എന്ന കര്ഷകന് പറയുന്നു. കഴിഞ്ഞ ദിവസമാണ് പോലീസ് രാജ്കുമാറിന്റെ കൃഷി നശിപ്പിക്കുകയും അദ്ദേഹത്തിന്റെ അമ്മയേയും സഹോദരനേയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.
മധ്യപ്രദേശിലെ ഗുണയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ പോലീസിനും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കള്‍ പോലീസ് ക്രൂരതയ്ക്ക് എതിരെ പ്രതികരിച്ചിരുന്നു. ആത്മഹത്യാ ശ്രമം നടത്തിയ രാജ്കുമാറും സാവിത്രിയും ഗുണ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അബോധാവസ്ഥയിലാണ് ഇവരെ പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. സാവിത്രിക്ക് ഇപ്പോഴും സംസാരിക്കാനുളള സ്ഥിതിയായിട്ടില്ല. ജൂലൈ 14നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
Recommended Video
സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തു എന്നാരോപിച്ചാണ് ദളിത് കര്‍ഷക കൂടുംബത്തോട് പോലീസ് ഈ ക്രൂരത കാട്ടിയത്. വിളവെടുക്കാറായ വിളകള്‍ പോലീസും റവന്യൂ അധികൃതരും അടക്കമുളള സംഘം ജെസിബിയുമായെത്തി പൂര്‍ണമായും നശിപ്പിച്ചു. തടയാന്‍ ശ്രമിച്ച രാജ്കുമാറിന്റെ സഹോദരന് ശിശുപാലിനേയും അമ്മ ഗീതയേയും പോലീസ് തല്ലിച്ചതച്ചു.
ജീവിതമാര്‍ഗം ഇല്ലാതായതോടെ സംഭവ സ്ഥലത്ത് വെച്ച് തന്നെ രാജ്കുമാറും ഭാര്യയും മക്കളുടെ മുന്നില്‍ വെച്ച് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികള്‍ അച്ഛനേയും അമ്മയേയും ചേര്‍ത്ത് പിടിച്ച് പൊട്ടിക്കരയുന്ന ചിത്രങ്ങള്‍ രാജ്യത്തിന്റെ ഉളളുലച്ചിരുന്നു. കര്‍ഷകരെ മര്‍ദ്ദിക്കുന്ന വീഡിയോ വിവാദമായതോടെ എസ്പിയെ സ്ഥലം മാറ്റിയിരിക്കുകയാണ്. ആറ് പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കോളേജ് നിര്‍മ്മാണത്തിന് വിട്ട് കൊടുത്തിരുന്നു. തുടര്‍ന്നാണ് ഇവിടെ താമസിക്കുന്ന കുടുംബത്തെ ഒഴിപ്പിക്കാന്‍ പോലീസ എത്തിയത്.