ഒരു പ്രധാനമന്ത്രിയെക്കുറിച്ചും താൻ മോശമായി സംസാരിക്കാറില്ല; നരേന്ദ്ര മോദിയെ തള്ളി രാജ്നാഥ് സിംഗ്
റോഹ്താസ്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ നരേന്ദ്ര മോദി നടത്തിയ പരാമർശത്തെച്ചൊച്ചി വിവാദം കൊഴുക്കുന്നതിനിടെ മോദിയെ പരോക്ഷമായി തള്ളിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ ഒരു പ്രധാനമന്ത്രിയേക്കുറിച്ചും താൻ മോശമായി പറയാറില്ലെന്നാണ് രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ പരാമർശത്തെച്ചൊല്ലി കോൺഗ്രസും ബിജപിയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെയാണ് രാജ്നാഥ് സിംഗിന്റെ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമാണ്.
''ഏത് രാഷ്ട്രീയ പാർട്ടിയിലുള്ള ആളാണെങ്കിലും ഒരു പ്രധാനമന്ത്രിയെ കുറിച്ചും താൻ മോശം പരാമർശം നടത്താറില്ല. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരൊന്നും ഒരു വ്യക്തികളല്ല, സ്ഥാപനങ്ങളാണ്'' ബീഹാറിലെ റോഹ്താകിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാജ്നാഥ് സിംഗ് വ്യക്തമാക്കി.
മിന്നലാക്രമണം തന്റെ തിയറി ഉപയോഗിച്ചെന്ന് മോദി: മണ്ടത്തരം ചൂണ്ടിക്കാട്ടിയപ്പോള് പോസ്റ്റ് മുക്കി
എല്ലാ പാർട്ടികളുടെയും പൊതുജനങ്ങളുടെയും കടമയാണ് ഈ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നത്. ഈ സ്ഥാപനങ്ങൾ ദുർബലമായാൽ ജനാധിപത്യം ദുർബലമാകും, ജനാധിപത്യം ദുർബലമായാൽ രാജ്യം വിഭജിക്കുന്നത് തടയാൻ ലോകത്തെ ഒരു ശക്തിക്കും സാധിക്കില്ല, രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസനത്തിനായി ഏതെങ്കിലും ഒരു പാർട്ടി ഒന്നും ചെയ്തില്ലെന്ന് ഞാൻ പറയില്ല. എല്ലാ പാർട്ടികളും എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ അവരുടെ പ്രവർത്തന ശൈലി വ്യത്യസ്തമായിരിക്കുമെന്ന് മാത്രം, രാജ്നാഥ് സിംഗ് വ്യക്തമാക്കി.
രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം വലിയ വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു മോദിയുടെ വിവാദ പരാമർശം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ