' ഞാൻ എന്താണോ പറഞ്ഞത് അതിൽ ഉറച്ച് നിൽക്കുന്നു'; റാഫേൽ അഴിമതി പരാമർശത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ദില്ലി: പാർലമെന്റ് മൺസൂൺ സെഷനിൽ നടത്തിയ റാഫേൽ അഴിമതി പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. 'ഞാൻ എന്താണോ പറഞ്ഞത് അതിൽ ഉറച്ച് നിൽക്കുന്നു. അവർ അത് നിഷേധിക്കും. പക്ഷേ, ഞാനും ആനന്ത് ശർമ്മയും മൻമോഹൻ സിങും ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
റാഫേല്‍ അഴിമതി 45000 കോടിയുടെതെന്നായിരുന്നു രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞത്. റാഫേൽ അഴിമതിയിൽ വെളിപ്പെടുത്താൻ പറ്റാത്തതായി ഒന്നും ഇല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞതായും രാഹുൽ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. തെളിവുകൾ ഇല്ലാതെ അഴിമതി ആരോപണം ഉന്നയിക്കുന്നു എന്നാരോപിച്ചു ഭരണപക്ഷം രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു.
ഞാന്‍ ഫ്രഞ്ച് പ്രസിഡന്റുമായി നേരിട്ട് സംസാരിച്ചു. അത്തരത്തിലൊരു കരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയില്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ നേട്ടമുണ്ടാക്കി. 35000 കോടിയുടെ കടബാധ്യതയുണ്ടായിരുന്ന ഈ ബിസിനുസുകാരന് സ്വന്തമായി ഒരു വിമാനംപോലും ഉണ്ടായിരുന്നില്ല എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനെതിരെ വൻ പ്രതിഷേധമായിരുന്നു ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനു പിന്നാലെയാണ് ലോക്സഭയിൽ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.
അതേസമയം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗം നടത്തുന്നതിനിടെ കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം ബലപ്പെടുത്തുന്ന ചില രേഖകളും ട്വീറ്റ് ചെയ്തിരുന്നു. ഖത്തറും ഈജിപ്തും റാഫേല്‍ കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ കണക്കുകളും ഇന്ത്യ നടത്തിയ ഇടപാടിന്റെ കണക്കും താരതമ്യം ചെയ്തുള്ളതായിരുന്നു ട്വീറ്റ് ചെയ്ത രേഖകൾ.
അതേസമയം റാഫേല്‍ ഇടപാടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ഫ്രാന്‍സ്. രാഹുല്‍ പറഞ്ഞത് പോലെ വിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ല. അതെല്ലാം രഹസ്യമായ രേഖകളാണെന്നാണ് ഫ്രാൻസ് പ്രതികരിച്ചിരിക്കുന്നത്. രാഹുല്‍ പറഞ്ഞതില്‍ സത്യമില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.