കറൻസി ഇടപാടുകൾ രണ്ട് ലക്ഷം കടന്നാൽ പിടി വീഴും!! മുന്നറിയിപ്പ്
ഇടപാടുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാല്‍ ആദായനികുതി നികുതി വകുപ്പിനെ അറിയിക്കാന്‍ 'blackmoneyinfo@incometax.Gov.In' ഇ മെയിൽ ഐഡിയും പുറത്തിറക്കിയിട്ടുണ്ട്
ദില്ലി: രണ്ട് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാട് നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. പണം സ്വീകരിക്കുന്ന ആളുടെ കയ്യില്‍ സ്വീകരിച്ച തുകയ്ക്ക് തുല്യമായ തുകയാണ് പിഴയിനത്തിൽ ഈടാക്കുക. ഇത്തരത്തിലുള്ള ഇടപാടുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാല്‍ ആദായനികുതി നികുതി വകുപ്പിനെ അറിയിക്കാന്‍ '[email protected]'.എന്ന ഇ മെയിൽ ഐഡിയും ആദായനികുതി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
2017ലെ ധനകാര്യ നിയമത്തിലാണ് രണ്ട് ലക്ഷത്തിൽ അധികമുള്ള കറൻസി ഇടപാടുകൾ കേന്ദ്രസർക്കാര്‍ നിരോധിച്ചത്. ധനകാര്യ നിയമത്തിൽ പുതുതായി ഉള്‍പ്പെടുത്തിയ 269എസ്ടി വകുപ്പ് പ്രകാരം രണ്ട് ലക്ഷത്തിലധികം കറന്‍സിയായി ഇടപാട് നടത്തുന്നവരില്‍ നിന്ന് അതേ തുക പിഴയായി ഈടാക്കാൻ അനുവദിക്കുന്നു. ഇതിന് പുറമേ ഒരേ ദിവസം ഒരേ ആവശ്യത്തിന് വേണ്ടി ഒന്നിലധികം തവണ പണമിടപാട് നടത്തുന്നതിനും ഈ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കള്ളപ്പണം തടയുന്നതിന് വേണ്ടി സുപ്രീം കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നയം പ്രാബല്യത്തില്‍ വരുന്നത്. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നോട്ട് നിരോധനത്തോടെ രാജ്യത്ത് കള്ളപ്പണം തടയുന്നതിനും കള്ളപ്പണം പിടിച്ചെടുക്കുന്നതിനായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരും കര്‍ശനമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. നോട്ടു നിരോധനത്തെ തുടര്‍ന്ന് പണമിടപാടുകള്‍ക്കുള്ള ഭാഗിക നിയന്ത്രണം നിലനില്‍ക്കെയാണ് പണമിടപാടുകള്‍ സംബന്ധിച്ച് ബജറ്റിലുള്ള പ്രഖ്യാപനങ്ങള്‍.