എനിക്കെന്റെ മസ്ജിദ് തിരികെ വേണമെന്ന് അസദുദ്ദീൻ ഒവൈസി! 'ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയല്ല പൊരുതിയത്'
ദില്ലി: അയോധ്യ കേസില്‍ പ്രതികരണവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഈ ഇത്തഹാദുള്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി വീണ്ടും രംഗത്ത്. എനിക്കെന്റെ മസ്ജിദ് തിരികെ വേണം എന്നാണ് അസദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഔട്ട്‌ലുക്ക് മാഗസിന് അയോധ്യ വിധിയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനൊപ്പമാണ് ഒവൈസിയുടെ ട്വീറ്റ്.
തന്നെ സംബന്ധിച്ച് ഭരണഘടനയാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നും അതുകൊണ്ട് തന്നെ സുപ്രീം കോടതിയുടെ ഏത് വിധിയോടും ബഹുമാനത്തോടെ വിയോജിക്കാനുളള അവകാശം തനിക്കുണ്ടെന്നും ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ ഒവൈസി പറയുന്നു. ഭരണഘടനയ്ക്ക് എതിരായിട്ടുളള എന്തിനേയും താന്‍ എതിര്‍ക്കുമെന്നും ഒവൈസി വ്യക്തമാക്കി.

''ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയായിരുന്നില്ല തങ്ങളുടെ പോരാട്ടം. നിയമപരമായ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയായിരുന്നു അത്. പള്ളി പണിയുന്നതിന് വേണ്ടി ക്ഷേത്രം തകര്‍ത്തിട്ടില്ല എന്നാണ് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുളളത്. അതുകൊണ്ട് തന്നെ എനിക്ക് എന്റെ പളളി തിരികെ വേണം'' എന്നും അഭിമുഖത്തില്‍ ഒവൈസി പറയുന്നു. നവംബര്‍ 9നാണ് അയോധ്യയിലെ തര്‍ക്ക ഭൂമി ക്ഷേത്രം പണിയാന്‍ വിട്ട് കൊടുക്കാനും മുസ്ലീംങ്ങള്‍ക്ക് പകരം 5 ഏക്കര്‍ ഭൂമി അനുവദിക്കാനും സുപ്രീം കോടതി ഉത്തരവിട്ടത്.
കോടതി വിധിക്ക് പിന്നാലെ തന്നെ ഒവൈസി വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി പരമോന്നതമാണെങ്കില്‍ കൂടിയും തെറ്റ് പറ്റാം എന്നാണ് ഒവൈസി അന്ന് പ്രതികരിച്ചത്. വസ്തുതകള്‍ക്ക് മേലെ വിശ്വാസം നേടിയ വിജയം എന്നും ഒവൈസി വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. ബാബറി മസ്ജിദ് നിയമവിരുദ്ധമായിരുന്നുവെങ്കില്‍ എന്തിനാണ് പളളി തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി അടക്കമുളളവരെ വിചാരണ ചെയ്യുന്നത് എന്നും ഒവൈസി ചോദിക്കുകയുണ്ടായി. അയോധ്യ വിധിയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടെ പേരില്‍ ഇതിനകം ഒന്നിലധികം കേസുകള്‍ അസദുദ്ദീന്‍ ഒവൈസിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
I want my masjid back. https://t.co/S3gOvF7q95
— Asaduddin Owaisi (@asadowaisi) November 15, 2019












Click it and Unblock the Notifications