രാജിക്കൊരുങ്ങിയവരെ കണ്ട് ഞെട്ടിപ്പോയെന്ന് ഡികെ; വിപ്പ് ലംഘിച്ചാല്‍ അയോഗ്യത ഉറപ്പെന്ന് വേണുഗോപാല്‍
ദില്ലി: മുഖ്യമന്ത്രി കുമാരസ്വമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ കര്‍ണാട നിയമസഭയില്‍ നാലാം ദിനവും ചര്‍ച്ച തുടരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് കുമാരസ്വാമി സഭയില്‍ വിശ്വാസ പ്രമേയം അവതരിപിച്ചത്. അന്ന് മുതല്‍ ഇന്നുവരെ സഭ ചേര്‍ന്ന ദിവസങ്ങളിലെല്ലാം പ്രമേയത്തിന് മേലുള്ള ചര്‍ച്ച മാത്രമാണ് സഭയില്‍ നടക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് വൈകീട്ട് നടക്കുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്കാന് ഇതുവരെ ഭരണപക്ഷം തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ വീണാല്‍ വിമതരുടെ രാഷ്ട്രീയ ഭാവിക്കും അന്ത്യം കുറിക്കും: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്
ഇന്ന് രാവിലെ സഭ ചേര്‍ന്നയുടന്‍ വിശ്വാസ വോട്ടെടുപ്പ് 6 മണിക്ക് മുമ്പായി നടത്തണമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഭയില്‍ മെല്ലെപ്പോക്ക് നയമാണ് ഭരണപക്ഷം സ്വീകരിച്ചു വരുന്നത്. പല ഭരണ പക്ഷ എംഎല്‍എമാരും ഒന്നും രണ്ടും മണിക്കൂര്‍ താമസിച്ചാണ് ഇന്ന് സഭയില്‍ എത്തിയത്. മുഖ്യമന്ത്രി കുമാരസ്വാമിയാവട്ടെ ഇതുവരേയും സഭയില്‍ എത്തിയിട്ടില്ല. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാവിലെ സ്പീക്കറുടെ ചേംമ്പറില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി.
ഹാജരാവാന്‍ സമയം വേണം
മുംബൈയില്‍ കഴിയുന്ന വിമത എംഎല്‍എമാരോട് ഇന്ന് രാവിലെ നേരിട്ട് ഹാജരായി അയോഗ്യതാ നടപടികളില്‍ വിശദീകരണം നല്‍കണമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാവാന്‍ കൂടുതല്‍ സമയം ചോദിച്ച വിമത എംഎല്‍എമാര്‍ തങ്ങളുടെ അഭിഭാഷകനെ സ്പീക്കറെ കാണാന്‍ അയക്കുകയാണ് ചെയ്തത്. നേരിട്ട് ഹാജരാവാന്‍ നാലാഴ്ച്ചത്തെ സമയം വേണമെന്ന വിമതരുടെ ആവശ്യം അഭിഭാഷകന് സ്പീക്കറെ അറിയിച്ചു. വിമത എംഎൽഎമാർക്ക് സഭയില്‍ ഹാജരാവാന്‍ നാല് ആഴ്ച വേണമെങ്കിൽ വോട്ടിംഗും 4 ആഴ്ച നീട്ടണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഈശ്വര കാന്ദ്രെ ആവശ്യം. അപ്പോഴാണ് നീതി നടപ്പിലാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമയം പാഴാക്കല്‍
നോട്ട് നിരോധനം, അത് നടപ്പിലാക്കിയ രീതി തുടങ്ങി നിലവിലെ സാഹചര്യത്തില്‍ അപ്രസക്തമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് സമയം നീട്ടിക്കൊണ്ടുപോവാനായിരുന്നു തുടക്കത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ ശ്രമിച്ചത്. അപ്രസക്തമായ വിഷയങ്ങള്‍ ഉന്നയിച്ച് സഖ്യനേതാക്കള്‍ സഭയുടെ സമയം പാഴാക്കുക്കയാണെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ മുത്തുസ്വാമി രംഗത്ത് എത്തി. രാമയണവും, മഹാഭാരതവും , വേദ ഉപനിഷത്തുക്കളും കഴിഞ്ഞു. നിങ്ങള്‍ ഇന്ന് ഗരുഡ പുരാണം പ്രസംഗിക്കുമോയെന്നായിരുന്നു സിടി രവിയുടെ പരിഹാസം.
ഞെട്ടിപ്പോയി
രാജിവയ്ക്കാന്‍ തയ്യാറായ എംഎല്‍എമാരുടെ നിരകണ്ട് ഞാന്‍ ഞെട്ടിപ്പോയെന്നാണ് ഡികെ ശിവകുമാര്‍ സഭയില്‍ പറഞ്ഞത്. ക്ഷുഭിതനായ താന്‍ മുനിരത്തന ഉള്‍പ്പടേയുള്ള ചില എംഎല്‍എമാരുടെ രാജിക്കത്ത് വലിച്ചു കീറി. ഇതിന് തനിക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു താന്‍ അങ്ങനെ ചെയ്തത്. എന്റെ വാക്കുകള്‍ അവര്‍ അംഗീകരിക്കുകയും ചെയ്തു. വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ ബിജെപി തയ്യാറാവണം. എംഎല്‍എമാരുടെ ഭാവി ബിജെപി നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുറിയില്‍ പൂട്ടിയിടാമായിരുന്നു
വിമതസ്വരം ഉയര്‍ത്തിയ എംഎല്‍എമാരെ വേണമെങ്കില്‍ ഒരു മുറിയില്‍ പൂട്ടിയിടാന്‍ തനിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ സൗഹൃദം കാരണം താനത് ചെയ്തില്ല. എംഎല്‍എമാരെ പ്രവേശിപ്പിച്ചിരുന്ന ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു. എന്തുകൊണ്ടാണ് അവരെ കാണാന്‍ അനുവദിക്കാത്തത്. ഞാന്‍ ഒരു കൊള്ളക്കാരനാണോ? മാധ്യമങ്ങള്‍ നമ്മളെ തമാശക്കാരായി ചിത്രീകരിക്കുകയും മോഷ്ടാക്കള്‍ എന്ന് വിളിക്കുകയും ചെയ്തു. ബഹുമാനത്തോടെ നമുക്ക് ഇനി പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല. ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന് പറയാന്‍ പോലും തനിക്കിനി കഴിയില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
അവകാശ ലംഘന നോട്ടീസ് നല്‍കും
ബിജെപി അംഗം ബാസനഗൗഡയ്ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും ഡികെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ തനിക്കെതിരെ നടത്തുന്ന അന്വേഷണത്തില്‍ നിന്ന് രക്ഷനേടാന്‍ ഒരു ബദല്‍സര്‍ക്കാര്‍ രൂപീകരിക്കാന്‍ താന്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ഞാനൊരു വ്യക്തമായ തീരുമാനം ഉണ്ടാക്കും. അദ്ദേഹത്തിനെതിരെ ബിജാപ്പൂര്‍ കോടതിയില്‍ 2.04 കോടിയുടെ മാനനഷ്ടക്കേസ് നല്കാന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ സഭയില്‍ പറഞ്ഞു.
വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കും
അതേസമയം, വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. പാര്‍ട്ടി വിപ്പ് ലംഘിച്ച് വിശ്വാസ വോട്ടിന് സഭയില്‍ എത്താതിരിക്കുന്നവരെ അയോഗ്യരാക്കുമെന്ന കാര്യം വിമതരെ അറിയിച്ചിട്ടുണ്ടെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. ഈ സന്ദേശം വിമതര്‍ക്ക് കൈമാറാന്‍ വൈകിയതിനാലാണ് വിശ്വാസവോട്ടെടുപ്പ് നീട്ടീയതെ്. ജെഡിഎസുമായുള്ള സഖ്യം തുടരണമോയെന്ന കാര്യം വിശ്വാസ വോട്ടെടുപ്പിന് ശേഷം സംസ്ഥാന നേതാക്കള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
ട്വീറ്റ്
ശിവകുമാര്‍ സഭയില്‍ സംസാരിക്കുന്നു