കൊറോണ വൈറസ്: വുഹാനില്‍ നിന്ന് തിരിച്ചെത്തിയത് 112 പേര്‍, മടങ്ങിയവരില്‍ ക്രൂയിസ് കപ്പല്‍ ജീവനക്കാരും
ബെയ്ജിംങ്: ചൈനയിലെ വുഹാനില്‍ നിന്ന് 112 ഇന്ത്യക്കാരെ വ്യോമസേന ഒഴിപ്പിച്ചു. എയര്‍ ഇന്ത്യയുടേയും ഇന്ത്യന്‍ വ്യോമസേനയുടേയും പ്രത്യേക വിമാനങ്ങളാണ് വ്യാഴ്ഴ്ച രാവിലെ ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുമായി ദില്ലിയിലെത്തിയത്. ക്രൂയിസ് കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരെയും ഇതിനൊപ്പം ദില്ലിയിലെത്തിച്ചിച്ചിട്ടുണ്ട്.
ദില്ലി കലാപം: കേന്ദ്ര സർക്കാരിനെതിരെ രജനീകാന്ത്! അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയം പൂർണ പരാജയം!
76 ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുറമേ 36 വിദേശികളെയുമാണ് കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനാ വിമാനം ഒഴിപ്പിച്ചിട്ടുള്ളത്. ചൈനയ്ക്കായി 15 ടണ്‍ മരുന്നുകളുമായാണ് സി17 വിമാനം ചൈനയിലേക്ക് പുറപ്പെട്ടത്. വുഹാനില്‍ നിന്ന് മടങ്ങിയ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ ബംഗ്ലാദേശ്, മ്യാന്‍മാര്‍, മാലിദ്വീപ്, ചൈന, ദക്ഷിണാഫ്രിക്ക, യുഎസ്, മഡഗാസ്കര്‍ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും ഇന്ത്യ ഒഴിപ്പിച്ചവരുടെ കൂട്ടത്തിലുണ്ട്. നടപടികള്‍ എളുപ്പമാക്കിയ ചൈനീസ് സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തുന്നതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ എത്തിയവരില്‍ 23 ബംഗ്ലാദേശികളും ആറ് ചൈനീസ് പൗരന്മാരും മ്യാന്‍മറില്‍ നിന്നും മാലിദ്വീപില്‍ നിന്നും രണ്ടുപേരുമാണുള്ളത്. മഡഗാസ്കര്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരും ഇതോടെ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെത്തിയ ആറ് ചൈനക്കാരുടേയും കുടുംബാഗങ്ങള്‍ ഇന്ത്യക്കാരാണ്. ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച എല്ലാവരെയം ചാവ് ലയിലെ ഐടിബിപി ക്യാമ്പിലാണ് താമസിപ്പിക്കുക. ദില്ലിയില്‍ വെച്ച് ഇവരെ തെര്‍മല്‍ സ്കാനിംഗിന് വിധേയമാക്കിയ ശേഷമാണ് ക്യാമ്പിലേക്ക് മാറ്റുക.
ജപ്പാനിലെ യോക്കോഹാമയിലുള്ള ക്രൂയിസ് കപ്പലില്‍ നിന്നുള്ള 119 ഇന്ത്യക്കാരെയാണ് പ്രത്യേക എയര്‍ ഇന്ത്യാ വിമാനം ദില്ലിയിലെത്തിച്ചത്. ഇന്ത്യക്കാര്‍ക്ക് പുറമേ അഞ്ച് വിദേശികളായ യാത്രക്കാരും തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടുന്നു. ശ്രീലങ്ക, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, പെറു എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. 138 ഇന്ത്യക്കാരാണ് ഡയമണ്ട് പ്രിന്‍സസിലുണ്ടായിരുന്നത്. ഇതില്‍ 16 കപ്പല്‍ ജീവനക്കാരുടേയും കൊറോണ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് ജപ്പാനില്‍ മികച്ച ചികിത്സ ലഭ്യമാക്കി വരികയാണെന്നും വിദേശകാര്യ മന്ത്രി ട്വീറ്റില്‍ കുറിച്ചു. ജപ്പാനില്‍ നിന്ന് തിരികെയെത്തിയവരെ മനേസറിന്റെ ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ 14 ദിവസം താമസിപ്പിച്ച ശേഷമാണ് വിട്ടയയ്ക്കുക.
എന്നാല്‍ കപ്പലിലുള്ള മൂന്ന് ജീവനക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ജപ്പാന്‍ അനുവദിച്ച ക്വാറന്റൈന്‍ കാലാവധി കഴിയുന്നത് വരെ കപ്പലില്‍ തന്നെ തങ്ങാമെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്. ഡയമണ്ട് പ്രിന്‍സസിലെ ഒരു യാത്രക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ഫെബ്രുവരി മൂന്നിന് ടോക്യോവിലെ യോക്കോഹാമ തുറമുഖത്ത് കപ്പല്‍ നങ്കൂരമിട്ടത്. 3,711 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. നേരത്തെ രണ്ട് തവണയായി 647 ഇന്ത്യക്കാരെയാണ് വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്. ഇവരില്‍ അധികവും വിദ്യാര്‍ത്ഥികളാണ്.