ബാലാക്കോട്ടിൽ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാൻ കഴിയില്ല, പറയേണ്ടത് സർക്കാരെന്ന് വ്യോമസേനാ മേധാവി
കോയമ്പത്തൂർ: ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ ആക്രമണം വിജയമാണെന്ന് വ്യോമസേന മേധാവി ബിഎസ് ദനോവ. ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് പറയാനാകില്ല. കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാൻ വ്യോമസേനയ്ക്ക് കഴിയില്ലെന്നും അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാവുമെന്നും വ്യോമസേന മേധാവി പ്രതികരിച്ചു. എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കണക്ക് പുറത്ത് വിടേണ്ടത് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചടി ലക്ഷ്യം കണ്ടതുകൊണ്ടാണല്ലോ പാകിസ്താൻ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുൽവാമ ആക്രമണത്തിന് ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ ആക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടുണ്ടോയെന്ന കാര്യത്തിൽ രാജ്യാന്തര മാധ്യമങ്ങളടക്കം സംശയം പ്രകടിപ്പിച്ചിരുന്നു.
ബാലാക്കോട്ട് ആക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതാദ്യമായാണ് കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം ബിജെപി ഔദ്യോഗികമായി പറഞ്ഞത്. എത്ര പേർ മരിച്ചുവെന്നതല്ല തിരിച്ചടിക്കുമെന്ന സന്ദേശം ശത്രുവിന് നൽകാനായാതാണ് പ്രധാനമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എസ്എസ് ആലുവാലിയയും പ്രതികരിച്ചതോടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണത്തിൽ സംശയം ബലപ്പെട്ടിരുന്നു. കൃത്യമായ കണക്ക് പുറത്ത് വിടാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെടുന്നുണ്ട്.
Air Chief Marshal BS Dhanoa on air strikes: IAF is not in a postilion to clarify the number of casualties. The government will clarify that. We don't count human casualties, we count what targets we have hit or not. pic.twitter.com/Ji3Z6JqReB
— ANI (@ANI) March 4, 2019
അതേസമയം മിഗ് വിമാനങ്ങളുടെ ശേഷിയേക്കുറിച്ചും വ്യോമസേനാ മേധാവി നിലപാട് വ്യക്തമാക്കി. ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു ഓപ്പറേഷനിൽ കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കാം. എന്നാൽ ശത്രു ആക്രമിക്കാനായി അതിർത്തിയിൽ എത്തി നിൽക്കുമ്പോൾ ലഭ്യമായ എല്ലാ വിമാനങ്ങളും ഉപയോഗിക്കും. ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ശത്രുക്കളെ നേരിടാൻ ശേഷിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH Air Chief Marshal BS Dhanoa says, "The Mig-21 Bison is a capable aircraft, it has been upgraded, it has better radar, air-to air missiles and better weapons system." pic.twitter.com/6D3yzBEQrY
— ANI (@ANI) March 4, 2019