വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് വീടൊഴിയാൻ നിർദേശം: ഒഴിപ്പിക്കേണ്ടത് ഐഎഎസ്സുകാരിയായ മകൾ
ചണ്ഡീഗഡ്: വീട് കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഐഎഎസ്സുകാരിയായ മകള്‍ക്ക് സ്വന്തം അച്ഛനെ വീട്ടില്‍ നിന്നും ഒഴിപ്പിക്കേണ്ടി വരും. ചണ്ഡീഗഡിലാണ് സംഭവം. യുടി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം, സെന്‍ട്രല്‍) നസുക് കുമാറിനാണ് മുന്‍ യുടി ആഭ്യന്തര സെക്രട്ടറിയായ തന്റെ അച്ഛന്‍ അനില്‍ കുമാറിനെ ഇപ്പോള്‍ താമസിക്കുന്ന സെക്ടര്‍ 16 വീട്ടില്‍ നിന്നും ഒഴിപ്പിക്കേണ്ടി വരിക.
നസൂക്ക് പറയുന്നത് താന്‍ സെക്ടര്‍ 7ലെ വീട്ടിലാണ് താമസിക്കുന്നതെന്നാണ്. എന്നാല്‍ സെക്ടര്‍ 16ലെ വീട്ടില്‍ അച്ഛന്റെയും മകളുടെയും നെയിം പ്ലേറ്റുകളുണ്ട്. സെക്ടര്‍ 16 ലെ ഹൗസ് നമ്പര്‍ 514 താമസിക്കാന്‍ നല്‍കിയതായി ചണ്ഡീഗഡ് യുടി ഹൗസ് അലോട്ട്‌മെന്റ് സെക്രട്ടറി നവംബര്‍ 20ന് നാസുക്കിന് എഴുതിയ കത്തില്‍ പറയുന്നു. ജൂണില്‍ വിരമിച്ച അച്ഛന്‍ അനിലിന്റേതാണ് ഈ വീട്. എജിഎംയുടി (അരുണാചല്‍ പ്രദേശ്, ഗോവ, മിസോറം, കേന്ദ്രഭരണ പ്രദേശങ്ങള്‍) കേഡര്‍ ഓഫീസറായ നസുക്ക് ഇപ്പോള്‍ നഗരത്തിലെ ആദ്യത്തെ പോസ്റ്റിംഗിലാണ്.

2019 ജൂണ്‍ 30ന് സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ചതിനാല്‍ സര്‍ക്കാര്‍ ഭവനം നാല് മാസത്തേക്ക് നിലനിര്‍ത്താമെന്ന് അനിലിന് നല്‍കിയ കത്തില്‍ പറയുന്നു. അതായത് 2019 ഒക്ടോബര്‍ 31 വരെ സാധാരണ ലൈസന്‍സ് ഫീസ് അടച്ച് വീട് നിലനിര്‍ത്താം. എന്നാല്‍ ഒക്ടോബര്‍ 31 ന് ശേഷവും അനില്‍ വീട്ടില്‍ നിന്നും ഇറങ്ങാത്തതിനാല്‍ കത്ത് ലഭിച്ച തീയതി മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വൈദ്യുത / ജല വകുപ്പിന്റെ അനുമതി ലഭിച്ച ശേഷം മേല്‍പ്പറഞ്ഞ വീട് ഒഴിയണമെന്ന് നിര്‍ദ്ദേശം ലഭിച്ചു. വീട് അനധികൃതമായി കൈവശം വച്ചിരിക്കുന്ന കാലയളവില്‍ വാടകയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പിഴ ലൈസന്‍സ് ഫീസ് അടയ്ക്കുന്നതിന് ബാധ്യസ്ഥനാണെന്നും അനിലിന് അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ കത്ത് ലഭിച്ചില്ലെന്ന് പറഞ്ഞ അനില്‍ താന്‍ നിയമപ്രകാരമാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നും താമസിയാതെ വീട് മാറുമെന്നും അറിയിച്ചു.
അനില്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ എസ്ഡിഎം എന്ന നിലയില്‍ നസുക്കിനാണ് ഒഴിപ്പിക്കേണ്ട ചുമതല. എന്നാല്‍ തനിക്ക് കത്ത് ലഭിച്ചില്ലെന്ന് പറഞ്ഞ നസുക്ക് കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് ശേഷമാണ് യുടി ഭരണകൂടം ഔദ്യോഗിക വസതികളില്‍ അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ വീടുകള്‍ തോറും പരിശോധന ആരംഭിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, വിലാസങ്ങള്‍, ജനനത്തീയതി തുടങ്ങിയ രേഖകള്‍ പരിശോധിച്ചു.
നിയമങ്ങള്‍ എന്താണ്
ചട്ടമനുസരിച്ച് വിരമിക്കല്‍, പിരിച്ചുവിടല്‍, സേവനം നീക്കംചെയ്യല്‍ എന്നിവയുണ്ടായാല്‍ ജീവനക്കാരന്‍ നാല് മാസത്തിനുള്ളില്‍ വീട് ഒഴിയണം. ചണ്ഡിഗഡിനു പുറത്തും ഇന്ത്യക്ക് പുറത്തും സ്ഥലംമാറ്റമുണ്ടായാല്‍, ആറുമാസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണം. ഇന്ത്യയ്ക്ക് പുറത്തുള്ള ഡെപ്യൂട്ടേഷനില്‍ ഒരു വര്‍ഷം വരെ സമയം ലഭിക്കും. എന്നിരുന്നാലും ഉദ്യോഗസ്ഥന്‍ പരിശീലന കാലയളവില്‍ ആണെങ്കില്‍ വീട് ഒഴിയേണ്ടതില്ല. ഉദ്യോഗസ്ഥന്‍ സര്‍വീസിനിടെ മരിച്ചാല്‍ കുടുംബം ഒരു വര്‍ഷത്തിനുള്ളില്‍ വീട് ഒഴിയണം. എന്നാല്‍ ആശ്രിതര്‍ക്ക് സ്വന്തം വീട് ഇല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ സമയം ലഭിക്കും.












Click it and Unblock the Notifications