മോദിക്കും ഒരു മുഴം മുൻപേ എറിഞ്ഞ ടീന!! രാഹുലിന് ഒപ്പവും? അറിയാം ടീന ദബിയെ
ജയ്പൂർ; കൊവിഡ് വ്യാപനം ശക്തമായതോടെ മാർച്ച് 25 നാണ് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഒരു ട്രയൽ എന്ന നിലയിൽ 22 ന് ജനത കർഫ്യൂ നടപ്പാക്കിയതിന് പിന്നാലെയായിരുന്നു രാജ്യം അടച്ച് പൂട്ടുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. എന്നാൽ അതിനൊക്കെ മുൻപേ തന്നെ കൊവിഡിനെ നിയന്ത്രിക്കാൻ രാജസ്ഥാനിലെ ഭിൽവാര എന്ന ഗ്രാമം അടച്ച് പൂട്ടിയിരുന്നു.
കടുത്ത നിയന്ത്രണത്തിലൂടെ കൊവിഡ് വ്യാപനം തടയാനും പ്രദേശത്തിന് സാധിച്ചു. രാജ്യം മുഴുവൻ ഭിൽവാര മോഡൽ ചർച്ചയാകുമ്പോൾ കൈയ്യടി നേടുകയാണ് 26 വയസുകാരിയായ ഐഎഎസ് ഓഫീസർ ടീന ദബിയും. എന്തിനെന്നല്ലേ, പറയാം
രാജസ്ഥാനിലെ ഭിൽവാര
രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഒന്നായിരുന്നു ഭിൽവാര. ജയ്പൂരിൽ നിന്നും 250 കിമി അകലെയാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. മാർച്ച് 18- 30 നും ഇടയിൽ 27 കേസുകളായിരുന്നു ഇവിടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ മാർച്ച് 30 ആയപ്പോഴേക്കും സ്ഥിതിഗതികളെല്ലാം മാറി മറിഞ്ഞു, രോഗം നിയന്ത്രണ വിധേയമായി.
ടീനയും സംഘവും
മഹാമാരിയെ നേരിടാൻ പ്രദേശത്ത് നടപ്പാക്കിയ നിയന്ത്രണങ്ങളായിരുന്നു രോഗത്തെ പിടിച്ച് കെട്ടാൻ സഹായിച്ചത്. ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചതാകട്ടെ യുവ ഐഎഎസ് ഓഫീസറായ ടീന ദബിയും അവരുടെ നേതൃത്വത്തിലുള്ള സംഘവും.
ഐസോലേറ്റ് ചെയ്തു
എങ്ങനെയാണ് ഭിൽവാര മോഡൽ പിറന്നതെന്ന് പറയുകയാണ് ടീന. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ജില്ലയെ മുഴുവൻ ഐസോലേറ്റ് ചെയ്യുകയാണ് തങ്ങൾ ആദ്യം ചെയ്തതെന്ന് ടീന പറയുന്നു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇറ്റലിയെ പോലെ ആയേനെ അവസ്ഥയെന്ന് ഞങ്ങൾ ഭയപ്പെട്ടു.
പോസറ്റീവ് കേസ്
2018ലമുതൽ ബിൽവാരയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് ടീന ദബി. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളേയും പോലെ ഞങ്ങളും തുടക്കം മുതൽ തന്നെ എല്ലാ മുന്നൊരുക്കങ്ങളും നടത്തി. മാർച്ച് 19 നാണ് ആദ്യ പോസ്റ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. അതും പ്രദേശത്തെ ഒരു സ്വാകര്യ ആശുപത്രിയിൽ.
ഡോക്ടർമാർക്ക്
ആ ആശുപത്രി തന്നെയാകും രോഗത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ഞങ്ങൾ അനുമാനിച്ചു. പ്രദേശത്തെ ബ്രിജേഷ് ബാങ്കർ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമായിരുന്നു രോഗം ആദ്യം സ്ഥിരീകരിച്ചത്. അതുമുതൽ ജില്ലയിൽ സമ്പൂർണ അടച്ചിടൽ നടപ്പാക്കാൻ ജില്ലാ ഭരണകുടം തിരുമാനിച്ചു.
രണ്ട് മണിക്കൂറിനുള്ളിൽ
മാർച്ച് 25 ന് രാജ്യം ലോക്ക് ഡൗണിൽ ആകുന്നതിന് മുൻപ് തന്നെയായിരുന്നു ഇത്. കൊവിഡ് ആണെന്ന് സ്ഥിരീകരിച്ച് രണ്ട് മണിക്കൂറിനുള്ളിലായിരുന്നു തിരുമാനങ്ങൾ. ജില്ല പൂർണമായി അടച്ചിടണമെന്ന് കളക്ടർ രാജേന്ദ്ര ബട്ട് നിലപാട് എടുത്തു. കർശന കർഫ്യൂവും പ്രഖ്യാപിച്ചു.
ജനത്തെ പറഞ്ഞ് ബോധിപ്പിച്ചു
അടച്ച് പൂട്ടൽ പ്രഖ്യാപിച്ച ഉടനെ നഗരത്തിന്റെ ഓരോ മൂലയിലും എത്തി എല്ലാ കടകളും അടപ്പിച്ചു. എന്താണ് സാഹചര്യം എന്ന് ജനത്തെ പറഞ്ഞ് ബോധിപ്പിച്ചു. പരിഭ്രാന്തരാകേണ്ട സമയമല്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ജനങ്ങൾ ഒരു തരത്തിലും പരിഭ്രാന്തരാകുന്നില്ലെന്ന് ഉറപ്പാക്കാൻ രണ്ട് ദിവസവും കഠിനമായി ഇടപെട്ടു, ടീന പറഞ്ഞു.
ഒട്ടും എളുപ്പമായിരുന്നില്ലെന്ന്
കൊറോണയ്ക്കെതിരായ യുദ്ധം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ടീന പറയുന്നു. ആദ്യത്തെ മൂന്ന് നാല് ദിവസം നിരന്തരം കോളുകൾ വന്ന് കൊണ്ടേയിരുന്നു. എന്നാൽ പരിഭ്രാന്തി വേണ്ടെന്ന് ജനങ്ങളോട് ഞങ്ങൾ ആവർത്തിച്ചു. ജനങ്ങളെ ഈ സമയത്ത് ബോധ്യപ്പെടുത്തുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.
സമൂഹ വ്യാപനത്തിന് വരെ സാധ്യത
ഒരു ടൈംബോബിന് മുകളിൽ ഇരിക്കുന്നതിന് സമാനമായിരുന്നു സാഹചര്യങ്ങൾ. ശക്തമായ സമൂഹ വ്യാപനത്തിന് വരെ സാധ്യത ഉണ്ടായിരുന്നു. ജനങ്ങളുടെ അവശ്യ സേവനങ്ങൾ ജില്ലാ ഭരണകുടം ഇടപെട്ട് നേരിട്ട് വീടുകളിൽ എത്തിച്ചു. അവശ്യ സേവനങ്ങൾ ലഭിച്ചില്ലേങ്കിൽ ഒരു പക്ഷേ ജനം പരിഭ്രാന്തരായി സ്ഥിതിഗതികൾ വഷളാകുമായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെല്ലാം രാപ്പകൽ ഇല്ലാതെ ഇതിന് വേണ്ടി പ്രവർത്തിച്ചു.
ആശങ്ക അഭിമാനമായി
കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ എല്ലാവരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും ഭിൽവാര മോഡലിനെ അഭിനന്ദിക്കുകാണ്. ജനങ്ങൾ ഇപ്പോൾ നല്ല രീതിയിൽ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നുണ്ട്. അവരുടെ നല്ലതിന് വേണ്ടിയാണ് ഇത് നടപ്പാക്കുന്നതെന്ന് അവർക്ക് ബോധ്യപ്പെട്ടിരിക്കുന്നു, ടീന പറഞ്ഞു.