അടിയന്തരാവസ്ഥയെ പിന്തുണച്ച ആര്‍എസ്എസ് മേധാവി... പുതിയ വിവാദം
ദില്ലി: ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കുന്നത്. അന്ന് അതിന്റെ ഏറ്റവും ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഇടത് കക്ഷികള്‍ക്കും ആര്‍എസ്എസ്സിനും ആയിരുന്നു.
എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ മേധാവി ടിവി രാജേശ്വര്‍ എഴുതിയ പുസ്തകം പുതിയ വിവാദത്തിനാണ് വഴിമരുന്നിട്ടിരിയ്ക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസ് മേധാവി ബാലസാഹേബ് ദേവരസ് അന്നത്തെ പല നയങ്ങളേയും പിന്തുണച്ചിരുന്നത്രെ.
'ഇന്ത്യ: ദ ക്രൂഷ്യല്‍ ഇയേഴ്‌സ്' എന്ന പുസ്തകത്തിലാണ് രാജേശ്വര്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിരിയ്ക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി ആര്‍എസ്എസിനെ നിരോധിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പോലീസിന്റേയും ഭരണകൂടത്തിന്റേയും പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു.
എന്നാല്‍ ആര്‍എസ്എസ് മേധാവിയായിരുന്ന ദേവരസ് അന്നത്തെ പല നയങ്ങളേയും പിന്തുണച്ചിരുന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കാണാന്‍ പലതവണ ശ്രമിച്ചു. എന്നാല്‍ ഇന്ദിര ഇതില്‍ താത്പര്യമെടുത്തില്ല എന്നാണ് പുസ്തകത്തില്‍ പറയുന്നത്.
സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന നിര്‍ബന്ധിത കുടുംബാസൂത്രണ പദ്ധതിയെ ദേവരസ് പ്രശംസിച്ചിരുന്നതായും പുസ്തകത്തിലുണ്ട്. മുസ്ലീങ്ങള്‍ക്കിടയില്‍ കുടുംബാസൂത്രണ പദ്ധതി നടപ്പാക്കിയതിനായിരുന്നു പ്രശംസ. ആഭ്യന്തര സുരക്ഷയ്ക്കും അച്ചടക്കത്തിനും വേണ്ടി എടുത്ത നടപടികളേയും ദേവരസ് പ്രശംസിച്ചതായി പുസ്തകത്തില്‍ പറയുന്നുണ്ട്.
അടിയന്തരാവസ്ഥയുടെ കാലത്ത് രഹസ്യാന്വേഷണ ഏജന്‍സിയുടെ രാഷ്ട്രീയകാര്യ വിഭഗത്തിലെ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു രാജേശ്വര്‍. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച 21 വരെയായിരുന്നു ഇന്ദിരാഗാന്ധി അടിയന്താവസ്ഥ നടപ്പാക്കിയത്.