പുതിയ അധ്യക്ഷൻ നെഹ്രു കുടുംബത്തിൽ നിന്ന് തന്നെ വേണം, ഇല്ലെങ്കിൽ പാർട്ടി പിളരുമെന്ന് മുന്നറിയിപ്പ്!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയോടെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയൊഴിഞ്ഞ രാഹുല്‍ ഗാന്ധി സംഘടനാ കാര്യങ്ങളില്‍ നിന്നെല്ലാം പ്രത്യക്ഷത്തില്‍ വിട്ട് നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസമായിട്ടും കോണ്‍ഗ്രസിന് ഇതുവരെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സോന്‍ഭദ്ര സംഭവത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ പ്രിയങ്ക നടത്തിയ പോരാട്ടം കോണ്‍ഗ്രസിനെ ഓര്‍മ്മപ്പെടുത്തുന്നത് പഴയ ഇന്ദിരാ ഗാന്ധിയെ ആണ്. ചരിത്രം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇന്ദിരാ ഗാന്ധിയെ പോലെ കോണ്‍ഗ്രസിന്റെ സുവര്‍ണകാലം തിരികെ കൊണ്ട് വരാന്‍ പ്രിയങ്കയ്ക്ക് സാധിക്കും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പ്രിയങ്കയ്ക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നട്വര്‍ സിംഗും രംഗത്ത് എത്തിയിരിക്കുകയാണ്.
ഇന്ദിരയുടെ യാത്ര, പ്രിയങ്കയുടേയും
അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിന് ഇന്നത്തേതിന് സമാനമായ തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. റായ്ബറേലിയില്‍ പോലും കോണ്‍ഗ്രസ് തോറ്റു. അന്ന് ബീഹാറിലെ ബെല്‍ച്ചിയിലേക്ക് ഇന്ദിര നടത്തിയ ഐതിഹാസികമായ യാത്രയാണ് കോണ്‍ഗ്രസിന്റെ തലവര മാറ്റിയത്. ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടക്കൊല ചെയ്ത ദളിതരുടെ വീടുകളിലേക്കായിരുന്നു ആ യാത്ര. ആ ചരിത്രമാണ് സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ കുടുംബാഗങ്ങളെ കാണാനായുളള പ്രിയങ്കയുടെ യാത്രയും ഓര്‍മ്മപ്പെടുത്തുന്നത്.
പ്രിയങ്കയ്ക്ക് വൻ മൈലേജ്
പോലീസ് യാത്ര തടഞ്ഞിട്ടും പ്രിയങ്ക പിന്‍മാറിയില്ല. വെള്ളവും വെളിച്ചവും ഇല്ലാതെ രാത്രി മുഴുവന്‍ പ്രിയങ്ക അനുമതിക്കായി ധര്‍ണയിരുന്നു. ഒടുവില്‍ പ്രിയങ്കയ്ക്ക് മുന്നില്‍ യോഗി സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നു. ഈ സംഭവം പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസിന് അകത്തും പുറത്തും വന്‍ മൈലേജാണ് ഉണ്ടാക്കിയിരിക്കുന്നത്. രാഹുലിന് പകരം ഒരാള്‍ വരുന്നുവെങ്കില്‍ അത് പ്രിയങ്ക ആകണം എന്ന ആവശ്യം കോണ്‍ഗ്രസിനുളളില്‍ ഇതോടെ ശക്തമായിരിക്കുകയാണ്.
പ്രിയങ്കയ്ക്ക് വേണ്ടി നട്വർ സിംഗ്
കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി തന്നെ വരണം എന്നാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുതിര്‍ന്ന നേതാവ് നട്വര്‍ സിംഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്. സോന്‍ഭദ്രയിലെ പ്രിയങ്കയുടെ നീക്കത്തെ സിംഗ് അകമഴിഞ്ഞ് പുകഴ്ത്തുകയും ചെയ്തിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ പ്രിയങ്ക എന്താണ് ചെയ്തത് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. അവര്‍ അവിടെ തുടരുകയും താന്‍ തീരുമാനിച്ചത് നടപ്പിലാക്കുകയും ചെയ്തു. പാര്‍ട്ടിയെ നയിക്കാനുളള പ്രിയങ്കയുടെ കഴിവാണ് തെളിയുന്നത്.
പാര്‍ട്ടി നെടുകെ പിളരും
നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ 24 മണിക്കൂറിനകം പാര്‍ട്ടി നെടുകെ പിളരുമെന്നും നട്വര്‍ സിംഗ് പറഞ്ഞു. 134 വര്‍ഷത്തെ ശക്തമായ പാരമ്പര്യമുളള കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷന്‍ ഇല്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെഹ്‌റു കുടുംബത്തില്‍ നിന്ന് ഇനി അധ്യക്ഷന്‍ വേണ്ട എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ ആ തീരുമാനം മാറ്റണമെന്നും അവര്‍ക്ക് മാത്രമേ അതിന് സാധിക്കൂ എന്നും നട്വര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.