മാണ്ഡ്യയിൽ കോൺഗ്രസ് മത്സരിച്ചാൽ സ്ഥാനാർത്ഥി താനാകുമെന്ന് സുമലത; നോട്ടമിട്ട് ബിജെപിയും
ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യ സീറ്റിനെ ചൊല്ലി കോൺഗ്രസും ജെഡിഎസും തമ്മിൽ നിലനിൽക്കുന്ന തർക്കം തുടരുകയാണ്. അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം എന്നാൽ മാണ്ഡ്യ ജെഡിഎസിന്റെ ശക്തി കേന്ദ്രമാണ് മുഖ്യമന്ത്രി കുമാരസ്വാമി ആവർത്തിച്ച് പറയുന്നത്.
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആദ്യം നിലപാട് വ്യക്തമാക്കാൻ തയാറാകാതിരുന്ന സുമതല ഒടുവിൽ താൻ മത്സരത്തിനിറങ്ങിയാൽ അത് മാണ്ഡ്യയിൽ നിന്നുമായിരിക്കും എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ നിലപാട് കടുപ്പിച്ച് തന്റെ തീരുമാനം സുമലത വ്യക്തമാക്കിയിരിക്കുകയാണ്. മാണ്ഡ്യയിൽ കോൺഗ്രസിനൊരു സ്ഥാനാർത്ഥിയുണ്ടെങ്കിൽ അത് താനായിരിക്കും എന്നാണ് സുമലതയുടെ പ്രഖ്യാപനം. പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായും സുമലത വ്യക്തമാക്കി.

ജെഡിഎസ്-കോൺഗ്രസ് പ്രതിസന്ധി
ജെഡിഎസിന്റെ സിറ്റിംഗ് സീറ്റാണ് മാണ്ഡ്യ. അതുകൊണ്ട് തന്നെ മാണ്ഡ്യ സീറ്റ് വിട്ടു നൽകുന്നതിൽ ജെഡിഎസിൽ കടുത്ത അതൃപ്തിയാണ് നില നിൽക്കുന്നത്. എന്നാൽ സുമലതയുടെ താര പരിവേഷവും ജനസമ്മതിയും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന നിലപാടിലാണ് കോൺഗ്രസ്. മത്സരിച്ചാൽ മാണ്ഡ്യയിലെ സ്ഥാനാർത്ഥിയാകാമെന്ന് സുമതല വ്യക്തമാക്കിയതോടെയാണ് കോൺഗ്രസും ജെഡിഎസും തമ്മിൽ മാണ്ഡ്യ സീറ്റിനെ ചൊല്ലി തർക്കം തുടങ്ങിയത്.

എന്തുകൊണ്ട് മാണ്ഡ്യ
മൂന്ന് തവണ മാണ്ഡ്യ എംപിയായിരുന്നു സുമലതയുടെ ഭർത്താവ് അംബരീഷ്. അംബരീഷിന്റെ മണ്ഡലത്തിൽ സുമതയെ മത്സരിപ്പിച്ചാൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. 1980ന് ശേഷം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തവണ എംപിയായത് കോൺഗ്രസ് നേതാവ് അംബരീഷ് ആയിരുന്നു. സുമലതയ്ക്ക് വൻ ആരാധക പിന്തുണയുമുണ്ട്. സ്ഥാനാർത്ഥിയാകാൻ സുമതലയ്ക്ക് യോഗ്യതയുണ്ടെന്നാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടറാവു
പ്രതികരിച്ചത്.

അംബരീഷിന്റെ മരണ ശേഷം
2018 നവംബർ 24നാണ് അംബരീഷ് മരിക്കുന്നത്. 1998 മുതൽ 2009 വരെ തുടർച്ചായിയ മാണ്ഡ്യയിലെ എംപി ആയിരുന്നു അംബരീഷ്. 2013 മുതൽ 2018 വരെ എംഎൽഎ ആയിരുന്നു അംബരീഷ്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും അംബരീഷ് വിട്ടുനിന്നത്. അംബരീഷിന്റെ വിയോഗത്തിന് പിന്നാലെ സുമലതയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അഭ്യഹങ്ങൾ വന്നിരുന്നു.

ജെഡിഎസ് സീറ്റ്
നിലവിൽ ജെഡിഎസ് നേതാവ് ശിവരാമ ഗൗഡയാണ് മാണ്ഡ്യയിലെ എംപി. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ മാണ്ഡ്യയിൽ മത്സരിപ്പിക്കാനായിരുന്നു ജെഡിഎസിന്റെ തീരുമാനം. എന്നാൽ സുമലത സീറ്റ് നോട്ടമിട്ടതോടെ നിഖിലിനെ മൈസൂരുവിൽ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം. രാഷ്ട്രീയ പ്രവേശനത്തിന് താൻ തയാറായിരിക്കുന്നു. എനിക്കൊരു അവസരം തരു എന്നാണ് കഴിഞ്ഞ ദിവസം നടന്ന പാർട്ടി സമ്മേളനത്തിൽ നിഖിൽ ആവശ്യപ്പെട്ടത്.

ജനങ്ങളുടെ ആവശ്യമാണ്
സീറ്റ് വിഭജന പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ രാഷ്ട്രീയ പാർട്ടികൾ അത് പരിഹരിക്കും. എനിക്ക് മത്സരിക്കാൻ താൽപര്യമുണ്ട്. ഞാൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സുമതല വ്യക്തമാക്കി. അടുത്ത ദിവസം നടക്കുന്ന ജെഡിഎസ്-കോൺഗ്രസ് യോഗത്തിൽ സുമലതയുടെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

കോൺഗ്രസിന് അതൃപ്തി
താൻ മാണ്ഡ്യയിൽ മത്സരിക്കുന്നതിൽ കോൺഗ്രസിന് എതിർപ്പുണ്ടെന്ന് കഴിഞ്ഞ ദിവസം സുമതല ആരോപിച്ചിരുന്നു. ബംഗളൂരു സൗത്തിലോ നോർത്തിലോ മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾ സുമലതയോട് ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരു നോര്‍ത്തില്‍ അനന്ത്കുമാറിന്റെ മരണത്തില്‍ സഹതാപ തരംഗം വോട്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. മാണ്ഡ്യയിൽ അല്ലെങ്കിൽ മത്സരിക്കാൻ താനില്ലെന്ന് സുമലത വ്യക്തമാക്കുകയായിരുന്നു.

സുമലതയെ നോട്ടമിട്ട് ബിജെപി
അതേ സമയം കോൺഗ്രസ് കൈവിട്ടാൽ സുമലതയെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാമെന്ന് ബിജെപിയും സ്വപ്നം കാണുന്നുണ്ട്. കോൺഗ്രസ് സീറ്റ് നൽകിയില്ലെങ്കിൽഡ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി സുമലത മത്സരിക്കാൻ സാധ്യതയുണ്ട്. ഇത് സഖ്യത്തിന് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യം പ്രയോജനപ്പെടുത്താനാണ് ബിജെപിയുടെ നീക്കം.

സീറ്റ് വിഭജനത്തിൽ ഭിന്നത
അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസും ജെഡിഎസും തമ്മിൽ രൂക്ഷമായ ഭിന്നതയാണ് നിലനിൽക്കുന്നത്. 12 സീറ്റകളാണ് ജെഡിഎസ് ആവശ്യപ്പെടുന്നത്. എന്നാൽ 6 സീറ്റുകൾ നൽകാമെന്നാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ വിട്ടുവീഴ്ചയ്ക്ക് ജെഡിഎസ് തയാറാകുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധി ഉടൻ എത്തിയേക്കും.

കൊഴിഞ്ഞുപോക്ക് തുടരുന്നു
തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂറുമാറ്റവും തുടരുകയാണ്. ബിജെപി നേതാവ് ബി ശ്രീരാമലുവിന്റെ അടുത്ത അനുയായിയായിരുന്ന തിപ്പസ്വാമി കോൺഗ്രസിൽ ചേർന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച തിപ്പ സ്വാമി സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസ് പാളയത്തിൽ എത്തിയത്. കൂടുതൽ ബിജെപി നേതാക്കൾ ബിജെപി വിട്ടു വരുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications