ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ വിജയം ഇന്ത്യ സഖ്യത്തിനോ എന്‍ഡിഎയ്‌ക്കോ? സർവ്വേ പ്രവചിക്കുന്നത്
കേന്ദ്രത്തില്‍ ഹാട്രിക് ഭരണം തുടരുന്ന ബിജെപി സര്‍ക്കാരിന് ഈ ഭരണകാലത്ത് വലിയ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ് സിജെപി സമരം. സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷത്തിന് വലിയ ഊര്‍ജ്ജവും ഈ സംഭവവികാസങ്ങള്‍ പകര്‍ന്നിട്ടുണ്ട്.
ഈയൊരു ഘട്ടത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്ത് സംഭവിക്കും. പോള്‍ ട്രാക്കറിന്റെ മൂഡ് ഓഫ് ഇന്ത്യ 2026 സര്‍വ്വേ പറയുന്നത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ വിയര്‍ക്കും എന്നാണ്.
ജൂലൈ 3നും ആഗസ്റ്റ് 7നും ഇടയിലായി നടന്ന സര്‍വ്വേയിലെ കണ്ടെത്തല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇന്ത്യ സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കും എന്നാണ്. 543 ലോക്‌സഭാ സീറ്റുകളില്‍ 280 നേടി ഇന്ത്യ സഖ്യം കേവല ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്തും എന്ന് സര്‍വ്വേ പറയുന്നു. 44 ശതമാനം വോട്ട് ഇന്ത്യ സഖ്യത്തിന് ലഭിക്കാനാണ് സാധ്യത.

അതേസമയം എന്‍ഡിഎയ്ക്ക് 240 സീറ്റുകളാണ് ലഭിക്കുക. 40 ശതമാനം വോട്ടും ബിജെപി നയിക്കുന്ന സഖ്യത്തിന് ലഭിക്കും. മറ്റുളളവര്‍ക്ക് 16 ശതമാനം വോട്ടും 23 സീറ്റുകളും ലഭിക്കുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ റാന്‍ഡം സാംപ്ലിംഗ് മെത്തേഡ് വഴി 435451 പേരില്‍ നിന്നാണ് സര്‍വ്വേ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.
എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണോ എന്ന ചോദ്യത്തിന് 42 ശതമാനം പേര്‍ അതെ എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. അതേസമയം 58 ശതമാനം പേര്‍ തൃപ്തരല്ലെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ വിദേശ നയം ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ സഹായിച്ചോ എന്ന ചോദ്യത്തിന് അതെ എന്ന് 39 ശതമാനം പേരും ഇല്ലെന്ന് 49 ശതമാനം പേരും അഭിപ്രായപ്പെടുന്നു. അറിയില്ലെന്ന് ഉത്തരം നല്‍കിയിരിക്കുന്നത് 12 ശതമാനം പേരാണ്.
രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമായിട്ടാണോ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യത്തിന് സര്‍വ്വേയില്‍ പങ്കെടുത്ത 48 ശതമാനം പേര്‍ അല്ല എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. അതേസമയം 42 ശതമാനം പേര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നും 10 ശതമാനം പേര്‍ അഭിപ്രായം ഇല്ലെന്നും സര്‍വ്വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.



Click it and Unblock the Notifications