പ്രക്ഷോഭം കത്തുന്നു, പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രം മാറ്റം വരുത്തിയേക്കും, സൂചന നൽകി അമിത് ഷാ!
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയവില്ലാതെ തുടരുകയാണ്. ബംഗാളിലും അസമിലുമടക്കം പ്രക്ഷോഭം അക്രമാസക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. അഞ്ച് ട്രെയിനുകള്‍ക്കും മൂന്ന് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും അടക്കമാണ് പ്രക്ഷോഭകര്‍ ബംഗാളില്‍ തീയിട്ടത്.
പ്രതിഷേധം തുടരുന്നതിനിടെ ദേശീയ പൗരത്വ നിയമ ഭേദഗതിയില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് ഇത്തരമൊരു സൂചന മുന്നോട്ട് വെച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ:

പ്രക്ഷോഭം ശക്തം
ഡിസംബര്‍ 11 ബുധനാഴ്ചയാണ് രാജ്യസഭയില്‍ സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയത്. തുടര്‍ന്ന് രാഷ്ട്രപതി ഒപ്പിട്ട് ബില്‍ നിയമമായതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തി പ്രാപിച്ചത്. പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം രൂക്ഷമായിരിക്കുന്നത്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകാന്‍ തന്നെയാണ് സാധ്യത.

സർക്കാർ സമവായത്തിന്?
അതിനിടെയാണ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സമവായ സാധ്യത തേടുന്നതായിട്ടുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് അമിത് ഷാ ഇത്തരമൊരു സൂചന മുന്നോട്ട് വെച്ചത്.

മേഘാലയ മുഖ്യമന്ത്രി കാണാനെത്തി
പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയതിന് ശേഷം ആദ്യമായി അമിത് ഷാ പങ്കെടുക്കുന്ന പൊതുപരിപാടിയാണ് റാഞ്ചിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം. അമിത് ഷായുടെ വാക്കുകള്‍ ഇങ്ങനെ: ''മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും അദ്ദേഹത്തിന്റെ മന്ത്രിമാരും വെള്ളിയാഴ്ച തന്നെ കാണാന്‍ എത്തിയിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് തന്നോട് പറഞ്ഞു.

ആരും ഭയപ്പെടേണ്ടതില്ല
എന്നാല്‍ ഒരു തരത്തിലുമുളള പ്രശ്‌നങ്ങളും ഇല്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ താന്‍ ശ്രമിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അവരോട് ക്രിസ്തുമസിന് ശേഷം തന്നെ വന്ന് കാണാന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സമാധാനപരമായി ഇരുന്ന് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താം, അതുവഴി മേഘാലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാം. ആരും ഭയപ്പെടേണ്ടതില്ല''

മേഘാലയയ്ക്ക് കൂടി ഐഎല്‍പി വേണം
നിലവില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാന്‍ വിദേശികള്‍ക്കും അന്യസംസ്ഥാനക്കാര്‍ക്കും പ്രത്യേക പെര്‍മിറ്റ് ആവശ്യമുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളെ കൂടാതെ പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ മണിപ്പൂരിന് കൂടി ഇന്നര്‍ലൈന്‍ പെര്‍മിറ്റ് അഥവാ ഐഎല്‍പി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മേഘാലയയ്ക്ക് കൂടി ഐഎല്‍പി വേണം എന്നാണ് നേതാക്കളുടെ ആവശ്യം.

മലക്കം മറിഞ്ഞ് സഖ്യകക്ഷി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്‍ഡിഎ സഖ്യകക്ഷികളില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. അസമില്‍ ബിജെപി സഖ്യകക്ഷിയായ അസം ഗണപരിഷത്ത് നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സുപ്രീം കോടതിയെ സമീപിക്കാനാണ് അസം ഗണ പരിഷത്തിന്റെ തീരുമാനം. തുടക്കത്തില്‍ പൗരത്വ ഭേദഗതിയെ പാര്‍ലമെന്റില്‍ അടക്കം എജിപി പിന്തുണച്ചിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ മലക്കംമറിച്ചില്‍.

നടപ്പിലാക്കില്ലെന്ന് ജെഡിയു
മാത്രമല്ല അസം ഗണ പരിഷത്തില്‍ നിന്നും ബിജെപിയില്‍ നിന്നും നിരവധി നേതാക്കളാണ് നിയമത്തില്‍ പ്രതിഷേധിച്ച് കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. ബീഹാറിലെ എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡും ബിജെപിയെ വെട്ടിലാക്കി രംഗത്ത് വന്നിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പിലാക്കില്ല എന്നാണ് ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സന്ദർശനം റദ്ദാക്കി
വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്താനിരുന്ന സന്ദര്‍ശനം അമിത് ഷാ റദ്ദാക്കിയിരുന്നു. മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു അമിത് ഷാ സന്ദര്‍ശനം നടത്താനിരുന്നത്. പ്രക്ഷോഭം കനക്കുന്നതിനിടെ ആസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും കണ്ട് ചര്‍ച്ചകള്‍ നടത്തും. ബിജെപി എംഎല്‍എമാരുടേയും എംപിമാരുടേയും യോഗത്തിലാണ് തീരുമാനം.












Click it and Unblock the Notifications