ശിവസേന കടുത്ത നടപടികളിലേക്ക്; മുഖ്യമന്ത്രിപദം ഇല്ലെങ്കിൽ എൻഡിഎയ്ക്ക് പുറത്തേയ്ക്കെന്ന് സൂചന
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന തർക്കം നീളുന്നതോടെ സർക്കാർ രൂപീകരണവും അനിശ്ചിതത്വത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ആഴ്ച പിന്നിടുമ്പോഴും സഖ്യകക്ഷിയായ ശിവസേനയോട് സമവായത്തിലെത്താൻ ബിജെപിക്ക് സാധിച്ചിട്ടില്ല. മുഖ്യമന്ത്രിപദം വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ശിവസേനയുടെ നിലപാട്. എന്നാൽ ശിവസേനയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബിജെപി. പ്രതിപക്ഷ പാർട്ടികളെ ഒപ്പം കൂട്ടാനുള്ള ശിവസേനയുടെ ശ്രമവും ഫലം കാണാത്തതിനെ തുടർന്ന് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ബിജെപിക്ക് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് ബിജെപി. തർക്കം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് ശിവസേന നീങ്ങിയേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സംസ്ഥാനത്തെ സാഹചര്യങ്ങൾ കോൺഗ്രസും എൻസിപിയും നിരീക്ഷിച്ച് വരികയാണ്.

തർക്കം രൂക്ഷം
മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളുമാണ് നേടിയത്. സംസ്ഥാനത്ത് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടക്കാമെന്ന ബിജെപിയുടെ മോഹം തിരഞ്ഞെടുപ്പിൽ പൊലിയുകയായിരുന്നു. ഇതോടെയാണ് ശിവസേന സമ്മർദ്ദം ശക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ സീറ്റുകൾ തുല്യമായി പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി നിരസിക്കുകയായിരുന്നു. ഒടുവിൽ ബിജെപിയുടെ സമ്മർദ്ദത്തിന് ശിവസേനയ്ക്ക് വഴങ്ങേണ്ടി വന്നു. എന്നാൽ മുഖ്യമന്ത്രി പദമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നാണ് ശിവസേനയുടെ നിലപാട്. രണ്ടര വർഷം മുഖ്യമന്ത്രി പദവും മന്ത്രിസഭയിൽ തുല്യസ്ഥാനങ്ങളുമെന്ന ധാരണ തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപി അംഗീകരിച്ചതാണെന്നാണ് ശിവസേനയുടെ നിലപാട്.

രാഷ്ട്രപതി ഭരണത്തിലേക്കോ?
മഹാരാഷ്ട്രയിലെ നിലവിലെ നിയമസഭയുടെ കാലാവധി നാളെ വൈകുന്നേരം നാല് മണിക്കാണ് അവസാനിക്കുന്നത്. അതിന് മുമ്പ് സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തേക്കും. ഇതിന് മുമ്പ് സാധ്യമായ എല്ലാ വഴികളും ഗവർണർ തേടും. വിശ്വാസ വോട്ടെടുപ്പ് നേടാനാകുമെന്ന് പൂർണ ആത്മവിശ്വസമില്ലെങ്കിൽ ബിജെപി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന സൂചനയാണ് മുതിർന്ന നേതാക്കൾ നൽകുന്നത്.

എൻഡിഎ വിട്ടേക്കും
ആവശ്യങ്ങൾ അംഗീകരിക്കാൻ ബിജെപി തയ്യാറായില്ലെങ്കിൽ ശിവസേന എൻഡിഎ സഖ്യം വിട്ടേക്കുമെന്ന സൂചനയാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. ആവശ്യമെങ്കിൽ ശിവസേന എൻഡിഎയിൽ നിന്ന് പുറത്ത് പോവുകയും സർക്കാർ രൂപീകരിക്കാൻ മറ്റ് മാർഗങ്ങൾ തേടുകയും ചെയ്യുമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപി അധ്യക്ഷൻ അമിത് ഷാ ശിവസേനാ തലവൻ ഉദ്ധന് താക്കറെയ്ക്ക് നൽകി വാഗ്ദാനങ്ങൾ പാലിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

ഗഡ്കരി പറയുന്നത്
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കിട്ടുന്ന പാർട്ടിക്ക് മുഖ്യമന്ത്രി പദം കിട്ടാനായി ശിവസേന തലവനായിരുന്ന ബാൽ താക്കറെ ഒരു ഫോർമുല ആവിഷ്കരിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാൻ ശിവസേന തയ്യാറാകണമെനന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. 1995ലാണ് ഈ നിർദ്ദേശം വന്നത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇരു പാർട്ടികളും അത് അംഗീകരിച്ചു. ബിജെപിയേക്കാൾ കൂടുതൽ സീറ്റ് നേടിയ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയും ചെയ്തുവെന്നും ഗഡ്കരി വ്യക്തമാക്കി. 2019ൽ ബിജെപിയാണ് കൂടുതൽ സീറ്റ് നേടിയത്. 1995ലെ ഫോർമുല അംഗീകരിക്കാൻ സേന തയ്യാറാകണമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

പിന്തുണ തേടുമോ
എൻസിപിയേയും കോൺഗ്രസിനേയും ഒപ്പം കൂട്ടി അധികാരത്തിൽ എത്താനുള്ള നീക്കങ്ങൾ ശിവസേന നടത്തിയെങ്കിലും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയിൽ നിന്നും അനുകൂല പ്രതികരണമല്ല ലഭിച്ചത്. തങ്ങൾ പ്രതിപക്ഷത്ത് തുടരുമെന്ന് ശരദ് പവാർ വ്യക്തമാക്കുകയായിരുന്നു. ഇതിനിടെ ആവശ്യമെങ്കിൽ എൻസിപിയെ സമീപിച്ചേക്കുമെന്ന സൂചന ബിജെപിയും നേതാക്കളും നൽകുന്നു.

എംഎൽഎമാർ റിസോർട്ടിൽ
ശിവസേനയിൽ നിന്നും എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന ആരോപണം ശിവസേനയും കോൺഗ്രസും ഉന്നയിക്കുന്നുണ്ട്. ശിവസേന എംഎൽഎമാരെ ബാദ്രയിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസും എംഎൽഎമാരെ ജയ്പ്പൂരിലേക്ക് മാറ്റാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. അടിയന്തരമായി ദില്ലിയിലെത്താൻ കോൺഗ്രസ് എംഎൽഎമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications