ധനമന്ത്രിയുടെ പ്രകടനത്തില്‍ അതൃപ്തി ഉണ്ടെങ്കില്‍ അവരോട് രാജിവെയ്ക്കാന്‍ പറയൂ; മോദിയോട് ചവാന്
പൂനെ: ബജറ്റ് സമ്മേളത്തിന് മുന്നോടിയായുള്ള മുഴുവന്‍ യോഗങ്ങളിലും ധനമന്ത്രി നിര്‍മ്മല സീതാരാമനെ പങ്കെടുപ്പിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്. ധനമന്ത്രിയുടെ പ്രകടനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ അവരോട് രാജിവെയ്ക്കാന്‍ നരേന്ദ്രമോദി ആവശ്യപ്പെടണമെന്നും ചവാന് പറഞ്ഞു.
ഫിബ്രവരി ഒന്നിനാണ് മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്നത്. സാധാരണ രീതിയില്‍ ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ധനമന്ത്രാലയമാണ്. അതും ധനമന്ത്രിയുടെ നേതൃത്വത്തില്‍. എന്നാല്‍ മോദിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ബജറ്റ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനോടകം 13 യോഗങ്ങള്‍ ഇത് സംബന്ധിച്ച് മോദി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഒന്നില്‍ പോലും നിര്‍മ്മല സീതാരാമനെ ക്ഷണിച്ചിട്ടില്ലെന്ന് ചവാന് ആരോപിച്ചു. ധനമന്ത്രിയുടെ പ്രകടനം തൃപ്തികരമല്ലേങ്കില് അവരോട് രാജിവെയ്ക്കാന്‍ മോദി ആവശ്യപ്പെടണമെന്നും ചവാന് പറഞ്ഞു.
ധനമന്ത്രാലയത്തിന്റെ ചുമതലയും നരേന്ദ്ര മോദി തന്നെ ഏറ്റെടുത്തുവെന്നാണ് മനസിലാകുന്നത്. ബജറ്റ് പ്രസംഗം അവതരിപ്പിക്കുന്നത് ധനമന്ത്രിയാകുമെങ്കിലും പ്രസംഗം മോദിയുടേതാകുമെന്നും ചവാന് പറഞ്ഞു. ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക്. ആളോഹരി വരുമാനം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അത്തരമൊരു അവസ്ഥയിൽ, 5 ട്രില്യൺ സാമ്പത്തിക വളര്‍ച്ച സാധ്യമല്ല, ചവാന് പറഞ്ഞു.
നേരത്തേ നീതി അയോഗിലെ സാമ്പത്തിക വിദഗ്ദരുമായി പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ധനമന്ത്രിയെ പങ്കെടുപ്പിക്കാതിരുന്നതില്‍ കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് കാബിനറ്റ് മന്ത്രിമാര്‍, നിതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത് എന്നിവരുൾപ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തത്.