ജോതിരാദിത്യ സിന്ധ്യയ്ക്കും ദിഗ്വിജയ് സിംഗിനും പണി കൊടുത്ത് പ്രിയങ്ക! കോൺഗ്രസിൽ പുത്തൻ പൊട്ടിത്തെറി
ദില്ലി: പ്രതിപക്ഷ നീക്കങ്ങളുടെ കുന്തമുനയാകാന്‍ പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് അയച്ചേക്കും എന്ന് സൂചനകളുണ്ട്. രാജ്യസഭയിലും ബിജെപി അംഗബലം ഉയര്‍ത്താന്‍ പോകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിനുളളില്‍ ഇത്തരമൊരു ആലോചന നടക്കുന്നത്.
ഛത്തീസ്ഗഡില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് എത്താനാണ് സാധ്യത. എന്നാല്‍ മധ്യപ്രദേശിലാണ് പ്രിയങ്ക മത്സരിക്കുന്നതെങ്കില്‍ അത് കോണ്‍ഗ്രസിനുളളില്‍ പുതിയ പൊട്ടിത്തെറികള്‍ക്ക് വഴി തുറക്കും. വിശദാംശങ്ങള്‍ നോക്കാം..
മധ്യപ്രദേശിൽ 3 ഒഴിവ്
ഈ വര്‍ഷം രാജ്യസഭയില്‍ 68 ഒഴിവുകളാണ് വരുന്നത്. അതില്‍ കോണ്‍ഗ്രസിന്റെ കയ്യിലുളളത് 19 സീറ്റുകളാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ബിജെപിയില്‍ നിന്നുളള പ്രഭാത് ഝാ, സത്യനാരായണ്‍ ജതിയ എന്നിവരെ കൂടാതെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെയും കാലാവധി ഈ വര്‍ഷം പൂര്‍ത്തിയാവുകയാണ്.
കോൺഗ്രസിന് 2 സീറ്റ്
ഏപ്രില്‍ 9 വരെയാണ് മധ്യപ്രദേശിലെ രാജ്യസഭാ അംഗങ്ങളുടെ കാലാവധി. മധ്യപ്രദേശിന്റെ ചരിത്രത്തില്‍ 16 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ബിജെപി പ്രതിപക്ഷത്തിരുന്ന് കൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒന്നില്‍ ബിജെപിയും വിജയിക്കാനാണ് സാധ്യത.
114 എംഎൽഎമാർ
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 58 ആദ്യ വോട്ടുകളാണ് വേണ്ടത്. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിനുളളത് 114 അംഗങ്ങളാണ്. ബിജെപിക്ക് 107 എംഎല്‍എമാരും ഉണ്ട്. കമല്‍നാഥ് സര്‍ക്കാരിന് നാല് സ്വതന്ത്ര എംഎല്‍എമാരുടേയും രണ്ട് ബിഎസ്പി എംഎല്‍എമാരുടേയും ഒരു സമാജ് വാദി പാര്‍ട്ടി എംഎല്‍എയുടേയും പിന്തുണ കൂടിയുണ്ട്.
സിന്ധ്യയോ സിംഗോ
രാജ്യസഭയില്‍ തുടരണം എന്നാണ് ദിഗ്വിജയ് സിംഗ് ആഗ്രഹിക്കുന്നത്. രാജ്യസഭയിലേക്ക് ഉറ്റ് നോക്കുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്. സിന്ധ്യ രാജ്യസഭയിലെത്തണമെന്ന് രാഹുല്‍ ഗാന്ധിക്കും താല്പര്യമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ നിന്നും തോറ്റതിന്റെ ക്ഷീണം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഇപ്പോഴുമുണ്ട്.
കമൽനാഥുമായി പോര്
അത് മാത്രമല്ല തന്നെ മധ്യപ്രദേശില്‍ പാര്‍ട്ടിയുടെ അധ്യക്ഷനാക്കണം എന്ന സിന്ധ്യയുടെ ആവശ്യവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിട്ടില്ല. നിലവില്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെയും അധ്യക്ഷന്‍. കമല്‍നാഥുമായി തുറന്ന പോര് ശക്തമാക്കിയിരിക്കുകയാണ് സിന്ധ്യ. ഈ സാഹചര്യത്തില്‍ കൂടിയാണ് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് ജ്യോതിരാദിത്യ സിന്ധ്യ കണ്ണ് വെയ്ക്കുന്നത്.
പ്രിയങ്ക വന്നാൽ കുരുക്ക്
എന്നാല്‍ പ്രിയങ്കയുടെ വരവ് ദിഗ്വിജയ് സിംഗിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഒരു പോലെ കുരുക്കാവും. കമല്‍ നാഥിന്റെ അടുത്ത ആളും മധ്യപ്രദേശ് സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രിയുമായ സജ്ജന്‍ സിംഗ് വര്‍മയാണ് സിന്ധ്യയുടേയും സിംഗ്വിയുടേയും നെഞ്ചത്തേക്ക് വെടി പൊട്ടിച്ചിരിക്കുന്നത്. സജ്ജന്‍ സിംഗ് വര്‍മയാണ് പ്രിയങ്ക ഗാന്ധി മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് പോകട്ടെ എന്ന് നിര്‍ദേശിച്ചത്.
അവശേഷിക്കുന്നത് ഒരു സീറ്റ്
പിന്നാലെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആ നിര്‍ദേശത്തെ പിന്തുണച്ചും രംഗത്ത് എത്തി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ് അടക്കമുളളവര്‍ അക്കൂട്ടത്തിലുണ്ട്. ഇതോടെ സിന്ധ്യയും സിംഗ്വിയും വെട്ടിലായിരിക്കുകയാണ്. പ്രിയങ്ക വരികയാണെങ്കില്‍ പിന്നെ കോണ്‍ഗ്രസിന് അവശേഷിക്കുന്നത് ഒരു സീറ്റ് മാത്രമാണ്. ഈ സീറ്റിന് വേണ്ടി സിന്ധ്യയും സിംഗ്വിയും കടിപിടി കൂടേണ്ടതായി വരും.
തീരുമാനം നിർണായകം
രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായ സിംഗ്വി തുടരട്ടെ എന്ന് നേതൃത്വം തീരുമാനിച്ചാല്‍ സിന്ധ്യയ്ക്ക് അത് വലിയ തിരിച്ചടിയാവും. അതേസമയം ഉത്തര്‍ പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് പോകാന്‍ തയ്യാറാകുമോ എന്നതും പ്രസക്തമാണ്. 2022ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രിയങ്ക ഗാന്ധി പ്രവര്‍ത്തിക്കുന്നത്.
ഉത്തർ പ്രദേശ് പിടിക്കാൻ
പ്രിയങ്ക ഇപ്പോള്‍ രാജ്യസഭയിലേക്ക് പോവുകയാണെങ്കില്‍ ഇതുവരെ ഉത്തര്‍ പ്രദേശില്‍ ചെയ്തതെല്ലാം വെറുതേയാകും. ഉത്തര്‍ പ്രദേശ് പിടിക്കുക എന്ന ദൗത്യമാണ് 2017ല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് പോവുക എന്ന തീരുമാനം പ്രിയങ്ക ഗാന്ധി എടുത്തേക്കില്ല.