സംസ്ഥാനങ്ങള്‍ പെടാപ്പാട് പെടും... ജിഎസ്ടി നഷ്ടപരിഹാരം സമീപഭാവിയിൽ ഒന്നും കിട്ടില്ല; എന്ത് സംഭവിക്കും
ദില്ലി: സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്ടി നഷ്ടപരിഹാരം അടുത്ത കാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നികുതി ഏകോപനത്തിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുമെന്ന വാഗ്ദാനം ആണ് ഇതോടെ അപ്രസക്തമായിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളുടേയും ധനസ്ഥിതിയെ ഇത് വലിയരീതിയില്‍ ബാധിക്കും എന്ന് ഉറപ്പാണ്.
കൊവിഡ് പ്രതിസന്ധിയാണ് ഇതിനെല്ലാം കാരണം. ലോക്ക് ഡൗണും രോഗവ്യാപനവും കാരണം വ്യാപാര സ്ഥാപനങ്ങള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നികുതി വരുമാനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. നികുതി ഘടന ജിഎസ്ടിയിലേക്ക് മാറിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള കേന്ദ്ര വിഹിതമാണ് വൈകുമെന്ന് ഉറപ്പായത്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഎസ്ടി കളക്ഷന്‍ കഴിഞ്ഞ വര്‍ഷത്തിന്റെ 51 ശതമാനം മാത്രമായിരുന്നു. 41 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. ജിഎസ്ടി നടപ്പിലാക്കിയിരുന്നില്ലെങ്കില് പോലും സംസ്ഥാനങ്ങള്‍ക്ക് ഈ സമയം നികുതി നഷ്ടം ഉണ്ടാകുമായിരുന്നു എന്നത് ഒരു വാസ്തവമാണ്. എന്നാല്‍ കേന്ദ്ര നഷ്ടപരിഹാര വിഹിതം പ്രതീക്ഷിച്ചിരിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളെ ഇത് വലിയ തോതില്‍ ബാധിക്കും എന്ന് ഉറപ്പാണ്,
കേരളത്തിന് കഴിഞ്ഞ വര്‍ഷം 8,111 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി കിട്ടിയത് എന്നാണ് ധനമന്ത്രി തോമസ് ഐസക് ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ ആദ്യ നാല് മാസം കൊണ്ട് തന്നെ നഷ്ടപരിഹാരത്തുക 6,000 കോടി രൂപയായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
Recommended Video
നഷ്ടപരിഹാരം വൈകുന്നത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സിലില്‍ വലിയ തര്‍ക്കമുണ്ടായതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതില്‍ വലിയ വാഗ്ദാന ലംഘനം നടന്നു എന്ന ആരോപണവും തോമസ് ഐസക് ഉന്നയിക്കുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാര പ്രശ്നത്തിന് ഓരോ സംസ്ഥാനവും പ്രതിവിധികള്‍ എഴുതി നല്‍കണം എന്ന് ആവശ്യപ്പെട്ട കേന്ദ്ര ധനമന്ത്രി ജൂലായ് മാസത്തില്‍ ഇതിന് വേണ്ടി മാത്രം ജിഎസ്ടി കൗണ്‍സില്‍ യോഗം വിളിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നത്രെ. അതും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് തോമസ് ഐസക് ആരോപിച്ചത്.
കേരളത്തില്‍ ഇത്തവണ സംസ്ഥാന ആഭ്യന്തര ഉത്പാദനം 20 ശതമാനം വരെ കുറയും എന്നാണ് തോമസ് ഐസക് തന്നെ കണക്കാക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം കൂടി വൈകിയാല്‍ കൊവിഡ് പ്രതിരോധം മുതല്‍ ഉള്ള എല്ലാ പ്രവര്‍ത്തനങ്ങളേയും അത് ബാധിക്കും. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. കൊവിഡ് കാലത്തെ നേരിടുന്നതിന്റെ ഭാഗമായി എംപി ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് സംസ്ഥാനങ്ങളുടെ പ്രാദേശിക വികസനത്തെ ഗുരുതരമായി ബാധിക്കും എന്ന് ഉറപ്പാണ്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിന്റെ വരുമാന നഷ്ടം ഏതാണ്ട് 30,000 കോടി കവിയും എന്നാണ് മെയ് മാസത്തില്‍ തോമസ് ഐസക് പറഞ്ഞിരുന്നത്. കടമെടുത്താല്‍ പോലും ഇതിന്റെ പാതിയേ സമാഹരിക്കാന്‍ ആകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജിഎസ്ടി നഷ്ടപരിഹാരം പൂര്‍ണമായും നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അന്ന് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പോരാടുന്നത് സംസ്ഥാനങ്ങള്‍ ആണ്. പണം ഏറ്റവും ആവശ്യമായ സമയവും ആണിത്. രാജ്യമെമ്പാടും കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഏത് തരത്തിലും പണലഭ്യതയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കൊവിഡ് പ്രതിരോധത്തെ തന്നെ ബാധിച്ചേക്കും എന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.