പെഗാസസ് ഫോണ്‍ ചോര്‍ത്തൽ: വാർത്തകൾ സത്യമെങ്കിൽ ഗൗരവമുളള വിഷയമെന്ന് സുപ്രീം കോടതി
ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിഷയം ഗൗരവമുളളതാണെന്ന് സുപ്രീം കോടതി. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളളവര്‍ പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീം കോടതി നിരീക്ഷണം. ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇസ്രയേലിന്റെ ചാര സോഫ്‌റ്റ്വെയര്‍ ആയ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും അടക്കം ഫോണുകള്‍ ചോര്‍ത്തി എന്നാണ് ആരോപണം. എല്ലാ ഹര്‍ജിക്കാരും പരാതികളുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന് കൈമാറണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പെഗാസസ് വിഷയത്തില്‍ ആരുടെയൊക്കെ പേരുകളാണ് ഉളളതെന്ന് അറിയല്ലെന്നും സത്യം പുറത്ത് വരണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഒവൈസിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ബിജെപി; സഖ്യനീക്കം പൊളിക്കും... നിര്‍ണായക ചര്‍ച്ച, 5 ഉപാധി
Recommended Video
എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ്, മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ഇരയായവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 5 മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍ സുപ്രീം കോടതി ജഡ്ജി ആയിരുന്ന അരുണ്‍ മിശ്രയുടെ അടക്കം ഫോണുകള്‍ നിരീക്ഷണത്തിലുണ്ടായിരുന്നു എന്നുളള ആരോപണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ വാങ്ങിയോ എന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെടണമെന്നും ആരെയൊക്കെ നിരീക്ഷിക്കുന്നു എന്നതിന്റെ പട്ടിക തേടണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയെ നയിക്കുന്ന പ്രത്യേക അന്വേഷണ സംഘം പെഗാസസ് ആരോപണം അന്വേഷിക്കണം എന്ന് എന്‍ റാമും ശശികുമാറും ആവശ്യപ്പെച്ചു. സര്‍ക്കാര്‍ എങ്ങനെയാണ് ഇത്തരമൊരു കരാറുണ്ടാക്കിയത് എന്നും ആരാണ് പണം ചെലവിട്ടത് എന്നും കേന്ദ്രം പറയേണ്ടതുണ്ടെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. 2019ല്‍ തന്നെ പെഗാസസ് ആരോപണം ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയ കോടതി എന്തുകൊണ്ടാണ് രണ്ട് വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ തങ്ങളുടെ അടുക്കലേക്ക് വന്നത് എന്നും ചോദിച്ചു.