പാർട്ടി പറഞ്ഞാൽ തയ്യാർ; യുപി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി അഖിലേഷ് യാദവ്
ദില്ലി; ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് റാലിക്കിടെ എൻഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നായിരുന്നു നേരത്തേ അഖിലേഷ് പറഞ്ഞിരുന്നത്. നിലവില്‍ അസംഗഢില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അഖിലേഷ്. 2012ലാണ് മുപ്പത്തിയെട്ടാം വയസ്സില്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.ഇതുവരെ നിയമസഭ തിരഞ്ഞെടുപ്പിൽ അഖിലേഷ് മത്സരിച്ചിട്ടില്ല.

അതേസമയം യോഗി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് ബിജെപി വില കൊടുക്കേണ്ടി വരുമെന്നും അഖിലേഷ് പറഞ്ഞു. ഹത്രാസ് കൂട്ടബലാത്സംഗം, ലഖിംപൂരിൽ കർഷകർ ആക്രമിക്കപ്പെട്ട സംഭവം, കാസ്ഗഞ്ചിലെ കസ്റ്റഡി മരണം എന്നിവ പാർട്ടിയെ തിരസ്‌കരിക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്ന ഉദാഹരണങ്ങളാണെന്ന് അഖിലേഷ് പറഞ്ഞു. ബി ജെ പിയെ പുറത്താക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ കർഷക രോഷം ബിജെപിയെ പരാജയപ്പെടുത്തും.
സമാജ്‌വാദി പാർട്ടി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സംസ്ഥാനത്ത് ഗുണ്ടാരാജ് തിരിച്ചുവരുമെന്ന ബിജെപി വിമർശനങ്ങൾക്കെതിരെ അഖിലേഷ് ആഞ്ഞടിച്ചു.
യോഗി ആദിത്യനാഥിനെതിരെ ഒന്നിലധികം കേസുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ എത്ര കേസുകൾ ഉണ്ടെന്ന് അറിയുമോ? രാജ്യത്ത് ഏതെങ്കിലും മുഖ്യമന്ത്രി തനിക്കെതിരായ കേസുകൾ റദ്ദ് ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥിന്റേതുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരായ ആയിരക്കണക്കിന് കേസുകൾ 2017 ൽ യുപി സർക്കാർ റദ്ദാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
അതേസമയം സംസ്ഥാനത്ത് ഇത്തവണ എന്ത് വിലകൊടുത്തും ഭരണത്തിലേറാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് സമാജ്വാദി പാർട്ടി.
ജാതി രാഷ് ട്രീയം നിര്‍ണായകമായ യുപിയില്‍ യാദവ, മുസ് ലിം വോട്ടുകളാണ് എസ്പിയുടെ പ്രധാന വോട്ടു ബാങ്ക്.നിലവിൽ 19 ശതമാനം മുസ്ലീം വോട്ടുകളും 11 ശതമാനം യാദവ വോട്ടുകളും 12 ശതമാനം ജാതവ വോട്ടുകളുമാണ് ഉള്ളത്.
ഇക്കുറി സമാജ്വാദി പാർട്ടി തന്നെ അധികാരത്തിൽ ഏറുമെന്നാണ് പലരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അഖിലേഷിനും പാർട്ടിക്കും അത് സാധിക്കുമോയെന്ന ആശങ്കയും പലരും പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40 ഓളം സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ചിട്ട് കൂടിയും സമാജ്വാദി പാർട്ടി കനത്ത തിരിച്ചടി നേരിടുകയായിരുന്നു.












Click it and Unblock the Notifications