ഞങ്ങളായിരുന്നെങ്കില്‍ 5 ഏക്കര്‍ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചേനേയെന്ന് ഷിയ വഖഫ് ബോര്‍ഡ്
ലഖ്നൗ: സുന്നി വഖഫ് ബോര്‍ഡിന് അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി തങ്ങള്‍ക്കാണ് ലഭിച്ചതെങ്കില്‍ അവിടെ രാമക്ഷേത്രം പണിയുമായിരുന്നുവെന്ന് യുപി ഷിയ വഖഫ് ബോര്‍ഡ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം യുപി സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിയ വഖഫ് ബോര്‍ഡിന്‍റെ പ്രതികരണം.
അയോധ്യയില്‍ തങ്ങള്‍ക്കാണ് അഞ്ച് ഏക്കര്‍ ഭൂമി ലഭിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ അവിടെ രാമക്ഷേത്രം തന്നെ പണിയും എന്നായിരുന്നു യുപി ഷിയ വഖഫ് ബോര്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്വി പ്രതികരിച്ചത്. ഇന്ന് ചേര്‍ന്ന യുപി മന്ത്രിസഭ യോഗത്തിലാണ് പള്ളി നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം യുപി സര്‍ക്കാര്‍ അനുവദിച്ചത്.
അയോധ്യയില്‍ മിന്നും 20 കിലോമീറ്റര്‍ മാറി ലഖ്നൗ ഹൈവേയില്‍ ഉള്ള തഹസിൽ സോഹാവാലിലെ ധന്നിപൂർ ഗ്രാമത്തിലാണ് ഭൂമി അനുവദിച്ചത് അയോധ്യ തീർഥാടകർ പഞ്ചകോശിപരിക്രമണം (15 കിലോമീറ്റർ ചുറ്റളവിലുള്ള ക്ഷേത്രങ്ങൾ) നടത്തുന്ന പരിധിക്കു പുറത്താണ് സ്ഥലം. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രീ രാമജന്‍മഭൂമി തീര്‍ത്ഥാടന ക്ഷേത്ര ട്രസ്റ്റിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പിന്നാലെയായിരുന്നു യുപി സര്‍ക്കാരിന്‍റെ നടപടി.
ഇന്ന് രാവിലെയാണ് രാമജന്‍മഭൂമി ട്രസ്റ്റിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്ന് പ്രധാനമന്ത്രി ലോക്സഭയില്‍ അറിയിച്ചത്. അയോധ്യ കേന്ദ്രീകരിച്ച് ട്രസ്റ്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അയോധ്യയിലെ 67.703 ഏക്കർ തർക്കഭൂമി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുതായി രൂപം നൽകിയ ട്രസ്റ്റിന് കൈമാറും.