മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകന്‍ സുദര്‍ശനെതിരെ ബന്ധുക്കള്‍
ചെന്നൈ: മാദ്രാസ് ഐഐടി വിദ്യാര്‍ത്ഥിത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്‍റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. മരിക്കും മുന്‍പ് ഫാത്തിമ തന്‍റെ മരണത്തിന് കാരണം കോളേജിലെ അധ്യാപകനാണെന്ന് എഴുതി വെച്ചിരുന്നതായി കുടുംബക്കാര്‍ ആരോപിച്ചു. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനെതിരെയാണ് കുടുംബക്കാര്‍ ആരോപണം ഉയര്‍ത്തിയത്.
ഫാത്തിമയ്ക്ക് 13 മാര്‍ക്കായിരുന്നു ഇന്‍റേണലിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇതിനെതരെ ഫാത്തിമ അപ്പീല്‍ നല്‍കി. തനിക്ക് 18 മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചായിരുന്നു ഫാത്തിമ അപ്പീല്‍ നല്‍കിയത്. പരിശോധനയില്‍ ഫാത്തിമയ്ക്ക് 18 മാര്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ അന്ന് മുതല്‍ സുദര്‍ശന്‍ ഫാത്തിമയോട് വിരോധം കാണിച്ചിരുന്നിട്ടുണ്ടാകുമെന്ന് കുടുംബം ആരോപിച്ചു.
അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും കുടുംബക്കാര്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം സംഭവം അന്വേഷിക്കാന്‍ ചെന്നൈ പോലീസ് താത്പര്യം കാണിക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫിനെ (19) ശനിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഐടി കാമ്പസിലെ സരയൂ ഹോസ്റ്റലലായിരുന്നു ഫാത്തിമ താമസിച്ചിരുന്നത്. രാവിലെ 11.30 വരെ ഫാത്തിമ വാതില്‍ തുറക്കാതിരുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സഹപാഠികള്‍ അന്വേഷിച്ചെത്തിയത്. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും തൂങ്ങിയ നിലയിലായിരുന്നു ഫാത്തിമ.