അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡികെ ശിവകുമാറിന് തിരിച്ചടി: ഹർജി തള്ളി കോടതി
ബംഗളൂരു: സി ബി ഐക്കെതിരായ കേസില്‍ കർണാടക ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. തനിക്കെതിരായ സി ബി ഐയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി കെ ശിവകുമാർ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളുകയായിരുന്നു. ഡികെ ശിവകുമാറിനെതിരേയുള്ള അന്വേഷണത്തിനുള്ള ഇടക്കാല സ്റ്റേ നീക്കിയ കോടതി, മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഏജൻസിയോട് ഉത്തരവിടുകയും ചെയ്തു.
ഏറെ നാള്‍ വൈകിയാണ് കേസിലെ പ്രതിയായ ഡികെ ശിവകുമാർ സി ബി ഐയുടെ എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജി സമർപ്പിച്ചതെന്നും സി ബി ഐയുടെ ഭൂരിഭാഗം അന്വേഷണങ്ങളും ഇതിനകം പൂർത്തിയായെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കെ നടരാജനായിരുന്നു കർണാടക പി സി സി അധ്യക്ഷന്റെ ഹർജി പരിഗണിച്ചിരുന്നത്.

അന്വേഷണത്തിനുള്ള ഇടക്കാല സ്റ്റേ നീക്കാൻ തിങ്കളാഴ്ച ഹർജി പരിഗണിച്ച സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ശിവകുമാറിന് അനുകൂലമായ കർണാടക ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് സി ബി ഐ ആയിരുന്നു കോടതി സമീപിച്ചത്. എന്നാല്‍ ഹർജിയില്‍ ഡികെ ശിവകുമാർ അടക്കമുള്ളവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ഉത്തരവു മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. നവംബർ ഏഴിനകം സിബിഐ ഹർജിയിൽ ശിവകുമാറിന്റെ പ്രതികരണം അറിയിക്കണമെന്നാണ് കോടതിയുടെ ആവശ്യം.
2013നും 2018നും ഇടയിൽ ശിവകുമാറിന്റെ ആസ്തിയിൽ ആനുപാതികമല്ലാത്ത വർധനയുണ്ടായെന്ന് ആരോപിച്ച് 2020 ഒക്ടോബറിലാണ് ശിവകുമാറിനെതിരെ കേസെടുക്കുന്നത്. ഈ കാലയളവില്‍ ശിവകുമാറിന്റെ ആസ്തി 34 കോടി രൂപയിൽ നിന്ന് അഞ്ചിരട്ടി ഉയർന്ന് 163 കോടി രൂപവരെയായി എന്നാണ് കണ്ടെത്തല്‍. ഈ സമയത്ത് തന്നെ അദ്ദേഹം കർണാടകയിലെ ജലവിഭവ വകുപ്പ് മന്ത്രിയുമായിരുന്നു.
തനിക്കെതിരായ ബി ജെ പിയുടെ "പകപോക്കൽ" രാഷ്ട്രീയത്തിന്റെ തുടർച്ചയാണിതെന്നാണ് കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം മുതലുള്ള ശിവകുമാറിന്റെ അവകാശവാദം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും സമാനമായ കേസ് അന്വേഷിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2019 ൽ ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു. ഒരു മാസത്തിന് ശേഷം ഡൽഹി ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications