എഴുത്തും വായനയും അറിയില്ല, സത്യപ്രതിജ്ഞാ ചടങ്ങിൽ കുഴങ്ങി ഛത്തിസ്ഗഡ് മന്ത്രി
Recommended Video
റായ്പ്പൂർ: 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്. ഭൂപേഷ് ബാഗലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള നറുക്ക് വീണത്. 9 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം മന്ത്രിസഭ വിപുലീകരിച്ചു. മന്ത്രിപദവി ലഭിച്ച കവാസി ലഖ്മ പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത വ്യക്തിയാണ്. സത്യവാചകം പൂർത്തിയാക്കാനാകാതെ കുഴങ്ങിയ മന്ത്രിയുടെ രക്ഷയ്ക്ക് ഒടുവിൽ ഗവർണർ എത്തുകയായിരുന്നു.
എഴുത്തും വായനയും അറിയില്ലെങ്കിലും കവാസിയുടെ ജനപ്രീതിയാണ് അദ്ദേഹത്തെ മന്ത്രിപദവിയിലെത്തിച്ചത്. ഛത്തീസ്ഗഡിനൊപ്പം തിരഞ്ഞെടുപ്പ് നേരിട്ട രാജസ്ഥാനിലാകട്ടെ സ്ഥിതി വ്യത്യസ്തമാണ്. മന്ത്രിപദവിയിലെത്തിയ നേതാക്കളെല്ലാം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്.
മന്ത്രിസഭാ വിപുലീകരണം
90 അംഗ നിയമസഭയിൽ 68 സീറ്റുകളിലും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരത്തിലെത്തിയത്. മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി 9 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതോടെ മന്ത്രിസഭയിലെ അംഗസംഖ്യ 12 ആയി. പരമാവധി 13 പേരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കുക.
ഖവാസി ലാഖ്മ
കോന്റാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഖവാസി ലാഖ്മയാണ് മന്ത്രി പദവി ലഭിച്ചവരിൽ ഒരാൾ. 2013ൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ദർബ്ബ താഴ്വരയിൽവെച്ച് നക്സലറ്റുകൾ ആക്രമണം നടത്തിയിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉൾപ്പെടെ 27 നേതാക്കളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നക്സലൈറ്റ് ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് ഖവാസി ലാഖ്മ.
സത്യപ്രതിജ്ഞയിൽ കുഴങ്ങി
അഞ്ചാം തവണയാണ് കോന്റാ മണ്ഡലത്തെ പ്രതിനിധികരിച്ച് ലാഖ്മ നിയമസഭയിൽ എത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത വ്യക്തിയാണ് ലാഖ്മ. സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തെങ്കിലും അദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല. തുടർന്ന് ഗവർണർ അദ്ദേഹത്തിന് സത്യവാചകം പൂർണമായും ചൊല്ലിക്കൊടുക്കുകയും ലാഖ്മ അത് ഏറ്റു ചൊല്ലുകയുമായിരുന്നു.
എഴുത്തും വായനയും അറിയില്ല
ലാഖ്മയ്ക്ക് എഴുതാനും വായിക്കാനും അറിയില്ല. വളരെ ദരിദ്ര കുടുംബത്തിലാണ് താൻ ജനിച്ചത്. വിദ്യാഭ്യാസം നേടാൻ സാധിച്ചിട്ടില്ല. എന്നിട്ടും ഇന്ത്യയിലെ ഏററവും വലിയ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കാൻ എനിക്ക് അവസരം ലഭിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപെട്ടവരും എനിക്ക് പിന്തുണ നൽകുന്നുണ്ട്. വിദ്യാഭ്യാസം ഇല്ലെങ്കിലും എനിക്ക് മന്ത്രിപദവി ലഭിച്ചു. സമൂഹത്തിലെ സാധാരണക്കാരായ ആളുകൾക്ക് വേണ്ടിയാകും എന്റെ പ്രവർത്തനമെന്ന് ഖവാസി ലാഖ്മ പറയുന്നു
പ്രബലനായ നേതാവ്
ഛത്തീസ്ഗഡ് മധ്യപ്രദേശിന്റെ ഭാഗമായിരുന്ന 1998ലാണ് കോന്റാ മണ്ഡലത്തിൽ നിന്നും ലാഖ്മ ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് 2003, 2008, 2013, 2018 എന്നി തിരഞ്ഞെടുപ്പുകളിലും ലാഖ്മ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസമില്ലെങ്കിലും തന്റെ ജനപ്രീതിയും പൊതുസ്വീകാര്യതയുമാണ് ലാഖ്മയെ മന്ത്രിപദവിയിലെത്തിച്ചത്.
ഉത്തരവാദിത്തം കൂടുമ്പോൾ
മന്ത്രി പദവി വളരെ ഉത്തരവാദിത്തമുള്ള ജോലിയാണ്. ഫയലുകൾ കൈകാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ടാകില്ലെ എന്ന ചോദ്യത്തിന് ദൈവം എനിക്ക് ബുദ്ധി തന്നിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ആ ബുദ്ധി ഉപയോഗിച്ചാണ് താൻ മണ്ഡലം ഭരിക്കുന്നത്. ഇതുവരെ തനിക്കെതികെ അഴിമതി ആരോപണമോ ഉയർന്നിട്ടില്ലെന്ന് ഖവാസി അവകാശപ്പെടുന്നു.
രാജസ്ഥാനിൽ സ്ഥിതി വ്യത്യസ്തം
രാജസ്ഥാനിലെ 23 മന്ത്രിമാരില്‍ 18 പേരും പുതമുഖങ്ങളാണ്. സംസ്ഥാന രാഷ്ട്രീയം ഇന്നുവരെ കാണാത്ത രീതിയിലുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇത്തവണ രാജസ്താനിലെ കോൺഗ്രസ് മന്ത്രിമാർ. 23 പേരില്‍ മൂന്ന് പിഎച്ച്ഡിക്കാര്‍, ആര്‍ എല്‍എല്‍ബിക്കാര്‍, രണ്ട് എംബിഎക്കാര്‍, ഒരു എഞ്ചിനീയർ എന്നിങ്ങനെ പോകുന്നു യോഗ്യതകൾ.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും
മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും യോഗ്യതയിൽ മുമ്പിലാണ്. എല്‍എല്‍ബി, എക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം, സയന്‍സില്‍ ബിരുദം എന്നിവയാണ് ഗെഹ്ലോട്ടിന്റെ വിദ്യാഭ്യാസ യോഗ്യത. സച്ചിൻ പൈലറ്റാകട്ടെ യുഎസിലെ പെനിസില്‍വാലിയ യുണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എംബിഎ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.