അമ്മയ്ക്ക് കത്ത് അയച്ചത് ചപ്പാത്തിക്കുള്ളില് ഒളിപ്പിച്ച്;കാശ്മീരിലെ ദുരിതം വിവരിച്ച് ഇല്‍ത്തിജ
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള കാശ്മീരിലെ ദുരിത ജീവിത്തത്തെ കുറിച്ച് വിവരിച്ച് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി. കാശ്മീരിലെ ജനങ്ങള്‍ക്ക് ഇപ്പോഴും മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും അവര്‍ സാമ്പത്തികവും മാനസികവുമായി കടുത്ത ദുരിതം അനുഭവിക്കുകയാണെന്നും ഇല്‍ത്തിജ പറഞ്ഞു. ട്വിറ്ററില്‍ എഴുതിയ കുറിപ്പിലാണ് കഴിഞ്ഞ ആറ് മാസത്തെ കാശ്മീര്‍ ജനതയുടെ ദുരിതപൂര്‍ണമായ ജീവിതത്തെ കുറിച്ച് ഇല്‍ത്തിജ പറയുന്നത്.
പ്രത്യേക പദവി റദ്ദ് ചെയ്ത പിന്നാലെ തന്റെ അമ്മയെ തടങ്കിലാക്കിയ നാള് മുതലുള്ളള്ള കാര്യങ്ങള്‍ വിവരിക്കാന്‍ വാക്കുകള്‍ ഇല്ല, ഇല്‍ത്തിജ ട്വീറ്റ് ചെയ്തു. മെഹബൂബ മുഫ്തിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പൊതുസുരക്ഷാ നിമയം ചുമത്തിയ നടപടിക്ക് തൊട്ട് പിന്നാലെയായിരുന്നു മെഹ്ബൂബയുടെ അക്കൗണ്ടില്‍ നിന്നും ഇല്‍ത്തിജയുടെ ട്വീറ്റ് ചെയ്തത്.
മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലില്‍ ആയത് മുതല്‍ ഇല്‍ത്തിജയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.വീട്ടുതടങ്കലില്‍ തുടരുന്ന അമ്മ മുഫ്തിയും താനും എങ്ങനെയാണ് ആശയവിനിമയം നടത്തിയതെന്ന കാര്യവും ട്വീറ്റില്‍ അവര്‍ പറയുന്നു. അമ്മയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച നാള് ഞാന്‍ ഒരിക്കലും മറക്കില്ല. അവരുടെ ഒരു കുറിപ്പ് ലഭിക്കുന്നതുവരെ ഞാന്‍ കടുത്ത ആശങ്കയിലായിരുന്നു. വീട്ടില്‍ നിന്നും പാകം ചെയ്ത് കൊടുത്തവിട്ട ഭക്ഷണ പാത്രത്തില്‍ നിന്നാണ് തനിക്ക് അമ്മയുടെ കുറിപ്പ് ലഭിച്ചത്, ഇല്‍ത്തിജ കുറിച്ചു.
മെഹ്ബൂബ മുഫ്തി എഴുതിയത് ഇങ്ങനെയാണ്, ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കില്ലെന്ന് അവര്‍ ഉറപ്പ് വാങ്ങി. ഏതെങ്കിലും കാരണവശാല്‍ മറ്റൊരാള്‍ അത് ഉപയോഗിച്ചാല്‍ അവര്‍ക്കെതിരെ ആള്‍മാറാട്ട കുറ്റം ചുമത്തും. ലവ് യു എന്റ് മിസ് യു എ ലോട്ട്, ഇല്‍ത്തിജ പറയുന്നു.
മെഹ്ബൂബ നല്കിയ കുറിപ്പിന് മറുപടി നല്‍കിയെന്നും ഇല്‍ത്തിജ പറഞ്ഞു. കത്ത് ലഭിച്ചത് മുതല്‍ അമ്മയ്ക്ക് മറുപടി നല്‍കണമെന്ന് താന്‍ ആഗ്രഹിച്ചു. മുത്തശ്ശിയാണ് അതിന് ഒരു വഴി കണ്ടെത്തി തന്നത്. അമ്മയ്ക്ക് കൊടുത്തുവിട്ട ചപ്പാത്തിക്കുള്ളില് താന്‍ എഴുതിയ ചെറിയ കുറിപ്പ് ഒളിച്ച് മടക്കിവെച്ച് കൊടുത്തുവിട്ടു, ഇങ്ങനെയാണ് താന്‍ അമ്മയുമായി സംസാരിച്ചതെന്നും ഇല്‍ത്തിജ പറഞ്ഞു.
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത പിന്നാലെ മെഹ്ബൂബ മുഫ്തിയെ ചഷ്മഷി ഗസ്റ്റ് ഹൗസിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. പിന്നീട് അവിടെ തണുത്ത കാലാവസ്ഥയാണെന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഹ്ബൂഹയെ ശ്രീനഗറിലെ എംഎ റോഡിലുള്ള ബെംഗ്ലാവിലേക്ക് മാറ്റുകയായിരുന്നു. ഒമർ അബ്ദുല്ല സംസ്ഥാന അതിഥി മന്ദിരമായ ഹരി നിവാസിലാണ് കസ്റ്റഡിയിൽ തുടരുന്നത്.
ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പൊതുസുരക്ഷാ നിയമം ചുമത്തിയത്. വിചാരണ കൂടാതെ ആരെയും രണ്ട് വര്‍ഷം വരെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് അനുമതി നൽകുന്നതാണ് പൊതുസുരക്ഷാ നിയമം. ഒമർ അബ്ദുള്ളയുടെ പിതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്കെതിരേയും കഴിഞ്ഞ സപ്തംബറില്‍ ഈ നിയമം ചുമത്തിയിരുന്നു.
— Mehbooba Mufti (@MehboobaMufti) February 6, 2020