ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; ഇതുവരെ ലഭിച്ചത് 23,000 പരാതികൾ, 7 ഡയറക്ടർമാർ അറസ്റ്റിൽ
ബെംഗളൂരു: കോടിക്കണക്കിന് രൂപയുമായി ഉടമ മുങ്ങിയ ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഇതുവരെ ലഭിച്ചത് 23,000ൽ അധികം പരാതികൾ. കഴിഞ്ഞ ജൂൺ എട്ടിനാണ് കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം ഐഎംഎ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാൻ ഒളിവിൽ പോകുന്നത്. രണ്ടായിരം കോടിയിലേറെ രൂപയുമായി കടന്നുകളഞ്ഞ ഇയാളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
അമിത് ഷായുടെ പിൻഗാമി ഭൂപേന്ദ്ര യാദവ്? ജെപി നദ്ദയെ തള്ളി അപ്രതീക്ഷിത നീക്കമെന്ന് റിപ്പോർട്ട്
ഇതിനിടെ താൻ ആത്മഹത്യയുടെ വക്കിലാണെന്ന് മുഹമ്മദ് മൻസൂർ ഖാൻ പറയുന്ന ഒരു ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഐഎംഎയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഇതിനിടെ കമ്പനിയുടെ 7 ഡയറക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തട്ടുണ്ട്. ഖാൻ ദുബായിലേക്ക് കടന്നതായി സംശയമുണ്ടെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.
മൻസൂർ ഖാന്റെ കോടികൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ മുഹമ്മദ് ഖാലിദ് അഹമ്മദാണ് ഖാനെതിരെ ആദ്യ പരാതി നൽകുന്നത്. 4.8 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. ഇതിനി പിന്നാലെയാണ് ഖാൻ ഒളിവിൽ പോകുന്നത്.
ദുബായിലേക്ക് പോകാൻ ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളെ നേരത്തെ തന്നെ ബെംഗളൂരുവിൽ നിന്നും മാറ്റിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ ഐഎംഎ ഗ്രൂപ്പിൽ 8 ലക്ഷത്തോളം രൂപ നിക്ഷേപം നടത്തിയയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.