കോണ്‍ഗ്രസിനെ ചതിച്ച വിമതരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു? മന്ത്രിസ്ഥാനം 6 പേര്‍ക്ക് മാത്രമെന്ന് സൂചന
ഭോപ്പാല്‍: എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെയായിരുന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം താഴെ വീണത്. 15 വര്‍ഷത്തിന് ശേഷം അധികാരം പിടിച്ചെടുത്ത മുഖ്യമന്ത്രി കസേരയില്‍ ഒന്നര വര്‍ഷം പോലും തികയ്ക്കാന്‍ കഴിയാതെയായിരുന്നു കമല്‍നാഥ് സര്‍ക്കാറിന്റെ രാജി.
കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന വിമത എംഎല്‍എമാര്‍ക്ക് മുന്നില്‍ ബിജെപി നേരത്തെ വലിയ ഓഫറുകളാണ് മുന്നില്‍ വെച്ചതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയവര്‍. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
അവഗണന
ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തോടൊപ്പം പോയവരേയും ബിജെപി അവഗണിക്കുകയാണെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. കോണ്‍ഗ്രസില്‍ നിന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പാര്‍ട്ടി വിട്ട സിന്ധ്യയെ ബിജെപി തഴയുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
മാറ്റിനിര്‍ത്തുകയാണ്
ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവരേയും അവര്‍ മാറ്റിനിര്‍ത്തുകയാണ്. ബിജെപിയുടെ പരസ്യങ്ങളില്‍ പല നേതാക്കളും ഇടം പിടിച്ചപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയെ ഇതിലൊന്നും കാണാനില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്.
പാഠമായിരിക്കും
ബിജെപി അടുത്തിടെ പുറത്തിറക്കിയ നിരവധി പരസ്യങ്ങള്‍ പങ്കുവെച്ചാണ് കോണ്‍ഗ്രസ് തങ്ങളുടെ വിമര്‍ശനം ശക്തമാക്കുന്നത്. ബിജെപി പരസ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടിരിക്കുകയാണ് കോൺഗ്രസിലെ കഠിനാധ്വാനികളായ പ്രവര്‍ത്തകരുടെ 15 വർഷത്തെ പ്രവര്‍ത്തന ഫലം കൊണ്ടാണ് അദ്ദേഹം വിലപേശൽ നടത്തിയത്. ഇത്തരക്കാര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മറുപടി
കോണ്‍ഗ്രസിന്റെ ഈ ആരോപണത്തിന് മറുപടിയുമായി രംഗത്ത് എത്തിയത് കമല്‍നാഥ് സര്‍ക്കാറിലെ മന്ത്രിയും സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് പോയ നേതാവുമായ ഇമ്രതി ദേവിയാണ് സംസ്ഥാനത്ത് മന്ത്രിസഭ വിപുലീകരിക്കുന്നത് സംബന്ധിച്ചോ, അല്ലെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രത്തില്‍ മന്ത്രിയാകുന്നതിനെ കുറിച്ചോ കോണ്‍ഗ്രസിന് വലിയ ആശങ്കയുണ്ടെന്നായിരുന്നു അവരുടെ പ്രതികരണം.
കേന്ദ്രത്തിൽ മന്ത്രിയാകും
സിന്ധ്യ ജി (ജ്യോതിരാദിത്യ സിന്ധ്യ) ഉടൻ കേന്ദ്രത്തിൽ മന്ത്രിയാകുമെന്നും സിന്ധ്യയെ പിന്തുണയ്ക്കുന്ന മുൻ മന്ത്രിമാരെല്ലാം ഉടൻ തന്നെ സംസ്ഥാന സർക്കാരിൽ മന്ത്രിമാരാകുമെന്നും ഇമ്രതി ദേവി അവകാശപ്പെട്ടു. കോണ്‍ഗ്രസില്‍ വന്ന 22 എംഎല്‍എമാരില്‍ 6 മന്ത്രിമാര്‍ മാത്രമാണ് ഉണ്ടായിരുന്നു. ഇവര്‍ വീണ്ടും മന്ത്രിയാകുമെന്ന് ഇമ്രതി ദേവി പറയുമ്പോള്‍ വ്യക്തമാകുന്നത് നേരത്തെ മുന്നോട്ട് വെച്ച വാഗ്ദാനത്തില്‍ നിന്ന് ബിജെപി പിന്നോട്ട് പോവുന്നുവെന്നാണ്.
12 പേര്‍ക്കെങ്കിലും
22 ല്‍ 12 പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു നേരത്തെയുള്ള വാഗ്ദാനം. എന്നാല്‍ ഇതിനെതിരെ ബിജെപിയിലെ വലിയൊരു വിഭാഗം ശക്തമായി രംഗത്ത് വന്നിരുന്നു. വിമതരായി വന്നവര്‍ക്ക് കൂടുതല്‍ അവസരം നല്കുമ്പോള് തങ്ങളുടെ സാധ്യത മങ്ങുമെന്നായിരുന്നു ഇവരുടെ ആശങ്ക.
തലവേദന
ഈ സാഹചര്യം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മുന്നില്‍ വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇരുവിഭാഗം തമ്മില്‍ മന്ത്രിപദവികള്‍ക്കായി സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് മന്ത്രിസഭാ രൂപീകരണം ഒരുമാസം വൈകിയതെന്ന ആരോപണവും ശക്താണ്. ഈ മാസം അവസാനത്തോടെ രണ്ടാം ഘട്ട മന്ത്രിസഭാ രൂപീകരണം ഉണ്ടാവുമെന്നാണ് കരുതുന്നത്.
6 പേരെ മാത്രം
കൂടുതല്‍ പദവികള്‍ക്കായി സിന്ധ്യ പക്ഷം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും കമല്‍നാഥ് മന്ത്രിസഭയില്‍ അംഗങ്ങളായ 6 പേരെ മാത്രമെ ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളു. ബാക്കിയുള്ളവര്‍ക്ക് തല്ക്കാലം ഇപ്പോള്‍ അവസരം ലഭിച്ചേക്കില്ല. സിന്ധ്യ പക്ഷത്ത് ഇത് കടുത്ത അതൃപ്തിക്ക് ഇടയാക്കുമെന്നുറപ്പാണ്.
രണ്ട് പേരെ
അഞ്ച് അംഗ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ സിന്ധ്യ പക്ഷത്ത് നിന്ന് ഉള്‍പ്പെടുത്തിയത് രണ്ട് പേരെയായിരുന്നു. കമല്‍ പട്ടേലിനെ കൃഷിവകുപ്പ് മന്ത്രിയായും സിന്ധ്യയുടെ അടുത്ത അനുയായിയായ തുളസി റാം സിലാവത്തിന് ജലവിഭവ വകുപ്പ് മന്ത്രിയായിട്ടാണ് ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭയില്‍ ചുമതലയേറ്റത്.
തല്ക്കാലം
കൂടുതല്‍ മന്ത്രിസ്ഥാനത്തിനായി സിന്ധ്യ പക്ഷം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും തല്ക്കാലം 2 അംഗത്തില്‍ മാത്രം ഒതുക്കുകയായിരുന്നു. മന്ത്രിസ്ഥാനം ഉറപ്പു വരുത്തുന്നതിനായി നേതാക്കള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ നേരില്‍ കാണുന്നത് ഭോപ്പാലിലെ ഒരു സ്ഥിരം കാഴ്ചയായിരിക്കുകയാണ്.
എന്തെങ്കിലും ജോലി നൽകണം
ഞങ്ങൾ ആദ്യം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇപ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും ജോലി നൽകേണ്ടത് പാർട്ടിയാണ് ഏത് നിയമനവും ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ സന്ദര്‍ശിച്ചതിന് ശേഷം മുൻ കോൺഗ്രസ് എംഎൽഎ ഐഡൽ സിംഗ് കൻസാന അഭിപ്രായപ്പെട്ടത്.
തിരിച്ചടി
വാഗ്ദാനം ചെയ്ത പദവികള്‍ ലഭിച്ചില്ലെങ്കില്‍ വിമതര്‍ക്ക് അത് വലിയ തിരിച്ചടിയാവും. മന്ത്രിസഭയില്‍ അംഗമായി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സ്വപ്നം കണ്ടവരാണ് പല നേതാക്കളും. വോട്ടര്‍മാരില്‍ ഇത് സ്വാധീനം ചെലുത്തിയേക്കുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബിജെപിയിലെ വലിയൊരു വിഭാഗത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി ചൗഹാന് സിന്ധ്യയോടൊപ്പം വന്നവരെ തല്ക്കാലം തഴയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രകൃതിയില്‍ നിന്നല്ല, ലാബില്‍ നിന്നാണ് കൊറോണവൈറസ് പുറത്ത് വന്നത്; ചൈനയെ ലക്ഷ്യമിട്ട് നിതിന്‍ ഗഡ്കരി